Tuesday, July 31, 2012

Phoonk


രാം ഗോപാല്‍ വര്‍മ സംവിധാനം  ചെയ്ത്  സുദീപ്, അമൃത  ഖന്‍വില്‍കാര്‍ , അശ്വിനി കല്‍സേകര്‍  തുടങ്ങിയവര്‍ പ്രധാന വേഷങ്ങില്‍ അഭിനയിച്ച് 2008 ഇല്‍ റിലീസ് ആയ  ഒരു ഹൊറര്‍ സിനിമയാണ് Phoonk. 

പതിവ് രാം ഗോപാല്‍ സിനിമകളില്‍ നിന്നും ഒരല്‍പം വ്യത്യസ്തത ഈ സിനിമക്കുണ്ട് എന്ന് വേണമെങ്കില്‍ പറയാം. കാരണം ഈ സിനിമയില്‍ പ്രേതമോ ഭൂതമോ അല്ല പ്രശ്നക്കാരായി വരുന്നത്, മറിച്ച് കൂടോത്രവും ആഭിചാരവും മറ്റ് അനുബന്ധ സംഭവങ്ങളുമാണ് കേന്ദ്ര വിഷയം. അതില്‍ തന്നെ മനശാസ്ത്രപരമായി ഇത്തരം വിഷയങ്ങള്‍ക്കുള്ള വ്യാഖ്യാനവും സിനിമയില്‍ കൊണ്ട് വരാന്‍ എഴുത്തുകാരനും സംവിധായകനും വളരെ നല്ല രീതിയില്‍ തന്നെ ശ്രമിച്ചിരിക്കുന്നു. 

ഒരു നിരീശ്വര വാദിയും സിവില്‍ എന്ജിനീയരുമായ രാജീവ്  (സുദീപ്) ഭാര്യയും മക്കളും വയസ്സായ തന്‍റെ അമ്മയോടും കൂടി സന്തുഷ്ടമായി ജീവിച്ചു വരുന്നതിനിടയില്‍  ബിസിനസ്‌ ശത്രുക്കളില്‍ ആരൊക്കെയോ ചേര്‍ന്ന് തന്‍റെ ജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുന്നു. പൊതുവേ നിരീശ്വര വാദിയായിരുന്ന രാജീവ് ആദ്യം കൂടോത്രത്തെയും മറ്റ് അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു കൊണ്ടിരുന്നുവെങ്കിലും, പിന്നീട്  ഇത്തരം വിശ്വാസങ്ങള്‍ ശരിയാണെന്ന ചിന്താഗതിയില്‍ എത്തിച്ചേരുന്നു. അതിനു തക്ക വിശ്വസനീയമായ ന്യായീകരണങ്ങള്‍ ഈ സിനിമയില്‍ തന്നെ പങ്കു വക്കപ്പെടുന്നു. 

മണിച്ചിത്രത്താഴ് എന്ന മലയാളം സിനിമയില്‍ സയന്‍സും മന്ത്രവാദവും കൂടിപ്പിണഞ്ഞു കൊണ്ട് കഥ പറയുന്ന ഒരു രീതി ഈ സിനിമയിലും പ്രകടമാണ്. സിനിമയുടെ അവസാന ഭാഗത്തില്‍,  സയന്‍സ് വിജയിച്ചു എന്നര്‍ത്ഥത്തില്‍ ഒരു വിഭാഗം അവകാശപ്പെടുമ്പോഴും, ചില അന്ധവിശ്വാസങ്ങള്‍ക്ക് പിന്നില്‍ ചില സത്യങ്ങള്‍ കൂടിയുണ്ട് എന്ന് മൌനമായി നമുക്ക് തന്നെ സമ്മതിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് സംവിധായകനും എഴുത്തുകാരനും കൂടി സൃഷ്ട്ടിച്ചെടുത്തിരിക്കുന്നത്  എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടല്‍ = അവസാന രംഗങ്ങളിലെ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ കണ്ടിരിക്കാവുന്ന  ഒരു  ഹൊറര്‍ സിനിമ. 
*വിധി  മാര്‍ക്ക്‌ = 6/10 
-pravin- 

Sunday, July 29, 2012

Hachi - A dog's tale


1987 ഇല്‍ ഇറങ്ങിയ Hachiko Monogatari എന്ന ജാപ്പനീസ് സിനിമ പുനരാവിഷ്ക്കരിച്ചു കൊണ്ട് 2009 ഇല്‍ ഇറങ്ങിയ അമേരിക്കന്‍ സിനിമയാണ് Hachi - A Dog's Tale. 

സിനിമ തുടങ്ങുന്നത് ഒരു സ്കൂള്‍ ക്ലാസ് റൂമില്‍ നിന്നാണ്. ഓരോ കുട്ടികളും അവരവരുടെ മനസ്സിലെ ഹീറോ സങ്കല്പം മറ്റുള്ളവരുടെ മുന്നില്‍ വിവരിച്ചു കൊടുത്ത് കൊണ്ടിരിക്കുന്നു. പല കുട്ടികളും പല ഹീറോകളെ കുറിച്ച് സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. അതില്‍ നിന്നും വിഭിന്നമായ ഒരു ഹീറോയെ കുറിച്ചുള്ള കഥ പറഞ്ഞു കൊണ്ട് ഒരു കുട്ടി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആ കുട്ടിയുടെ മുത്തച്ഛന്റെ നായ്ക്കുട്ടിയാണ് കഥയിലെ ഹീറോ. അങ്ങനെ ആ കുട്ടിയുടെ വിവരണത്തിലൂടെ കഥയിലേക്ക്‌ നമ്മള്‍ കടക്കുന്നു. 

Parker Wilsan എന്ന പ്രൊഫസര്‍ ഒരിക്കല്‍ ജോലി കഴിഞ്ഞു വരുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു നായ്ക്കുട്ടിയെ കാണുന്നു. ആരുടെയോ ശ്രദ്ധയില്ലായ്മ കൊണ്ട് ഒറ്റപ്പെട്ടു പോയ നായ്ക്കുട്ടിയെ പ്രൊഫസര്‍ സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സ്റ്റേഷന്‍ മാസ്റ്റര്‍ സമ്മതിക്കാത്തത് കൊണ്ട് അതിനെ തന്‍റെ കൂടെ വീട്ടിലേക്കു കൊണ്ട് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു.  

ആദ്യ കുറച്ചു ദിവസങ്ങളില്‍ നായ്ക്കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുന്നതുമായി  ഭാര്യയില്‍ നിന്ന് ചില്ലറ വിസമ്മതം കാണുന്നത് കൊണ്ട് നായ്ക്കുട്ടിയുടെ യഥാര്‍ത്ഥ യജമാനനെ അന്വേഷിക്കാന്‍ പ്രൊഫസര്‍ പല വഴി നോക്കി കൊണ്ടിരുന്നു.  ആ കാലയളവിനുള്ളില്‍ നായ്ക്കുട്ടി എല്ലാവരോടും വളരെ ഇണങ്ങുകയും , എല്ലാവര്‍ക്കും അതിനോടുള്ള പ്രിയമേറി  വരുകയും ചെയ്തത് കാരണം തന്‍റെ വീട്ടിലെ ഒരംഗമായി തന്നെ അതിനെ വളര്‍ത്താന്‍ പ്രൊഫസര്‍ തീരുമാനിക്കുന്നു. പ്രൊഫസറിന്റെ   ജാപ്പനീസ് സുഹൃത്ത് വഴി നായ്ക്കുട്ടിയുടെ യഥാര്‍ത്ഥ ദേശം ജപ്പാന്‍ ആണെന്ന് മനസിലാകുകയും  നായ്ക്കുട്ടിക്കു ജാപ്പനീസ് ഭാഷയില്‍  ഹാച്ചി എന്ന് നാമകരണം ചെയ്യുകയും  ചെയ്യുന്നു. 

പിന്നീടങ്ങോട്ട് , പ്രൊഫസറും നായയും തമ്മിലുള്ള ബന്ധം ദൃഡപ്പെടുന്നു. എന്നും  രാവിലെ പ്രൊഫസറെ റെയില്‍വേ സ്റ്റേഷന്‍ വരെ യാത്രയാക്കാന്‍ പോകുകയും വൈകീട്ട് അദ്ദേഹത്തെ കാത്തു കൊണ്ട് സ്റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്യുന്ന ഹാച്ചി എല്ലാവര്‍ക്കും ആദ്യം കൌതുക കാഴ്ചയും പിന്നീട് എല്ലാവരുടെയും സ്ഥിരം കാഴ്ചയുമായി മാറുന്നു. അത് കൊണ്ട് തന്നെ ഹാച്ചി എല്ലാവരുടെയും പ്രിയപ്പെട്ടവനും ആകുന്നു. 

 ഒരിക്കല്‍ പതിവ് പോലെ പ്രൊഫസറെ കാത്തിരിക്കുന്ന ഹാച്ചിക്ക് അദ്ദേഹത്തെ അന്ന് കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ അവിചാരിതമായ മരണം ഹാച്ചി ഉള്‍ക്കൊള്ളുന്നില്ല. എന്നത്തെയും പോലെ ഹാച്ചി വീണ്ടും തന്‍റെ കാത്തിരുപ്പ് തുടരുന്നു. ആ നീണ്ട  കാത്തിരിപ്പിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളും   മറ്റ് ഹൃദയ സ്പര്‍ശിയായ രംഗങ്ങളെല്ലാം തന്നെ   ഇടയ്ക്കിടെ പ്രേക്ഷകന്‍റെ കണ്ണ് നനയിപ്പിക്കാന്‍ തരത്തില്‍ ആര്‍ദ്രമാണ്. ആ ആര്‍ദ്രതയാണ്‌ ഈ സിനിമയുടെ വിജയം. 

സിനിമ കാണുന്ന പ്രേക്ഷകർക്ക്   പോലും ആ നായ്ക്കുട്ടിയുമായ് ഒരു ആത്മബന്ധം ഉണ്ടായി പോകും  തരത്തില്‍  ഓരോ രംഗവും സംവിധായകന്‍ അതിമനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട കാര്യം സിനിമയിലെ മനോഹരമായ പശ്ചാത്തല സംഗീതമാണ്. വളരെയധികം പ്രശംസനീയം തന്നെയാണ് ഇതെല്ലാം തന്നെ. 

ഓരോ അഭിനേതാക്കളും അവരവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കിയതിനേക്കാള്‍ പതിന്മടങ്ങ്‌ പൂര്‍ണതയോട് കൂടി ഹാച്ചിയായി അഭിനയിച്ച നായക്കുട്ടി തന്‍റെ കഥാപാത്രം അനശ്വരമാക്കിയിരിക്കുന്നു. ഇതൊരു സംഭവ കഥയാണ് എന്ന് അറിഞ്ഞു കൊണ്ട് കണ്ടാലും , അറിയാതെ കണ്ടാലും ഈ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ  കണ്ണുകള്‍ നിറഞ്ഞിട്ടില്ല എങ്കില്‍ നിങ്ങള്‍  ഒരു മനുഷ്യനോ മൃഗമോ അല്ല എന്ന് നിസ്സംശയം പറയാം. അത്ര മേല്‍ മനസ്സ് വിങ്ങുന്ന രംഗങ്ങള്‍ ഈ സിനിമയിലൂടെ കടന്നു പോകുന്നുണ്ട് . 

ആകെ മൊത്തം ടോട്ടല്‍ = വളരെയധികം മനസ്സിനെ സ്പര്‍ശിക്കുന്ന മികച്ച ഒരു സിനിമ. ഈ സിനിമ കണ്ടില്ലെങ്കില്‍ നിങ്ങളുടെ സിനിമാസ്വാദന ജീവിതത്തിലെ ഒരു നഷ്ടം എന്ന് തന്നെ പറയേണ്ടി വരും. 

*വിധി മാര്‍ക്ക്‌ = 10/10 

Sunday, July 22, 2012

Agent Vinod


ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത് സൈഫ് അലി ഖാനും കരീനാ കപൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമ റിലീസ് ആകുന്ന സമയത്ത് തന്നെ വിവാദമാകുകയും പാകിസ്താനില്‍ നിരോധിക്കുകയുമുണ്ടായിരുന്നു. 

കിലുക്കം സിനിമയില്‍ ജഗതി പറയുന്ന പോലെ ഒരു വെടിയും പൊകയും മാത്രമേ ഞാന്‍ കണ്ടുള്ളൂ എന്ന പോലെയാണ് ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ അവസ്ഥ. കഥയും മറ്റ് നൂലാമാലകളും ചിന്തിച്ചു കഴിഞ്ഞാല്‍ വട്ടായി പോകും എന്നുള്ളത് കൊണ്ട്, സ്ക്രീനില്‍ കാണുന്ന കാഴ്ച കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതെയങ്ങു  കാണുക  എന്നത് മാത്രമാണ് പ്രേക്ഷകന് സംവിധായകന്‍ അനുവദിച്ചിട്ടുള്ള ഏക ആസ്വാദന സ്വാതന്ത്ര്യം. 

തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സീനുകൾ  പല പല രാജ്യങ്ങളിലും ചിത്രീകരിച്ചു കൊണ്ടാണ് കഥ പറയുന്നത്.  Cinematography നന്നായി   എന്നതൊഴിച്ചാല്‍ പല രംഗങ്ങളും മിനിമം യുക്തിക്ക് നിരക്കാനാകാത്തതും നിലവാരം പുലര്‍ത്താത്തതുമാണ് എന്നേ  പറയാന്‍ സാധിക്കുന്നുള്ളൂ. 

ആകെ മൊത്തം ടോട്ടല്‍ = ഒരു ആവറേജ് നിലവാരം പുലര്‍ത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു കത്തി സിനിമ.

*വിധി മാര്‍ക്ക്‌ = 4 /10

Saturday, July 14, 2012

Vicky Donor


ജൂഹി ചതുര്‍വേദി എഴുതി  ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്കു വേണ്ടി നിര്‍മാണ ചെലവ് വഹിച്ചത് ബോളിവുഡ് നടനായ ജോണ്‍ എബ്രഹാം ആണ്. 

സിനിമയിലെ  വിക്കി എന്ന നായക കാഥാപാത്രം  തൊഴില്‍ രഹിതനും  ജീവിതത്തോട്  അലസമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തി കൊണ്ട് നടക്കുന്നവനുമായാ ഒരു  ചെറുപ്പക്കാരന്‍ ആണ്. ഈ കാരണം കൊണ്ട് തന്നെ സ്വന്തം വീട്ടില്‍ ഇവനൊരു തലവേദനയാണ്. ഒരിക്കല്‍  fertility clinic നടത്തുന്ന ഡോക്റ്റര്‍ ബല്‍ദേവ്നെ പരിചയപ്പെടുന്നു. ബല്‍ദേവ് സ്വന്തം ക്ലിനിക്‌ നടത്തുന്നതോടൊപ്പം ഒരു sperm bank കൂടി നടത്തുന്നുണ്ട്.  കുട്ടികളില്ലാത്ത ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഉന്നതകുലജാതരായ ആളുകളുടെ ബീജം കൊടുക്കുകയും, അത് കൊണ്ട് കുട്ടികള്‍ ഉണ്ടാകുന്ന സന്തുഷ്ടരായ ദമ്പതിമാര്‍ ഡോക്ടർക്ക്  സ്നേഹ സമ്മാനങ്ങളും പണവും നല്‍കി വരുന്നു.  

വിക്കിയെ അത്തരത്തിലൊരു  ബീജ ദാതാവാക്കി മാറ്റുന്നതില്‍ ഡോക്ടർ  വിജയിക്കുന്നു. ആഗ്രഹിക്കുന്ന പണവും മറ്റ് സമ്മാനങ്ങളും കിട്ടിക്കൊണ്ടിരിക്കുന്ന വിക്കി ജീവിതത്തില്‍ സന്തോഷവാനാകുന്നു. ആയിടക്ക് ബാങ്കില്‍ വച്ച് പരിചയപ്പെടുന്ന ഒരു ബംഗാളി യുവതി ആഷിമയുമായി വിക്കി പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ രണ്ടു പേരും ശക്തമായി നേരിടുന്നു. അവരുടെ സമ്മതപ്രകാരം തന്നെ വിവാഹവും നടക്കുന്നു. ആഷിമക്ക് ഒരു കുഞ്ഞിന്‍റെ അമ്മയാകാന്‍ സാധിക്കില്ല എന്നറിയുമ്പോഴും വിക്കി അവളെ കൈവിടുന്നില്ല. പക്ഷെ, അതിനിടയില്‍ വിക്കിയുടെ ബീജ ദാനത്തെ കുറിച്ച് ആഷിമ അറിയാനിടയാകുന്നു. വിക്കിയുടെ നിലപാടുകളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ ആഷിമ വിക്കിയുമായി പിരിയുന്നു. 

തുടര്‍ന്നങ്ങോട്ട് ഡോക്ടറുടെ  മധ്യസ്ഥത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതോടൊപ്പം വിക്കിയേയും ആഷിമയെയും കുഞ്ഞുങ്ങളില്ലാത്ത അച്ഛനമ്മമാരുടെ ദുഖത്തെ  കുറിച്ച് ഡോക്ടർ പറഞ്ഞു മനസിലാക്കുന്നു. വിക്കിയുടെ ബീജദാനം കൊണ്ട് മാത്രം  ജീവിതത്തില്‍ ഒരു കുഞ്ഞിന്‍റെ അച്ഛനും അമ്മയുമായി തീർന്ന സന്തുഷ്ടരായ ഒരുപാട് ദമ്പതിമാരെ   തന്‍റെ ക്ലിനിക്കിന്റെ വാര്‍ഷിക ദിനത്തില്‍ ഡോക്ടർ  വിക്കിക്കും ആഷിമക്കും കാണിച്ചു കൊടുക്കുന്നുണ്ട്. വിക്കിയുടെ ബീജത്താല്‍ ഉണ്ടായ കുട്ടികളുടെ അച്ഛനമ്മമാരെ  മാത്രമേ ആ വാർഷിക ദിനത്തിൽ സംബന്ധിക്കുന്നതിനായി ക്ഷണിച്ചിരുന്നുള്ളൂ എന്ന് ഡോക്ടർ ആഷിമയോടും വിക്കിയോടും പറയുന്നുണ്ട്. ആ സമയം അവിടെയുണ്ടായിരുന്ന 53 കുഞ്ഞുങ്ങളെയും വിക്കി അതിശയത്തോടെ നോക്കി കാണുമ്പോള്‍  ആഷിമ ആ കുഞ്ഞുങ്ങളെയെല്ലാം  ഒരമ്മയുടെ കണ്ണുകളാൽ  നോക്കി കാണാന്‍ ശ്രമിക്കുകയായിരുന്നു. 

വിക്കിയായി ആയുഷ്മാന്‍ ഖുരാനയും, ഡോക്ടര്‍ ബല്‍ദേവ് ആയി അന്നു കപൂറും, ആഷിമയായി യാമി ഗൌതമും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.  

ആകെ  മൊത്തം ടോട്ടല്‍ = ഒട്ടും ബോറടിപ്പിക്കാതെ  രസകരമായ ഭാഷയില്‍ ഒരു വ്യത്യസ്ത കഥ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള അനാവശ്യ നിരീക്ഷണങ്ങളും  കാഴ്ചപ്പാടുകളും  വിമര്‍ശനങ്ങളും ഒഴിവാക്കി കൊണ്ട് കാണാന്‍ തയ്യാറെങ്കില്‍  കണ്ടിരിക്കാന്‍ പറ്റിയ ഒരു കൊച്ചു സിനിമ തന്നെയാണിത്. 

*വിധി  മാര്‍ക്ക്‌ = 7.5 /10  
-pravin- 

Sunday, July 1, 2012

7 Khoon Maaf


വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത് പ്രിയങ്ക ചോപ്ര പ്രധാന വേഷം അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാന്‍ സാധിച്ചത്. തികച്ചും നായികാ പ്രാധാന്യം ഉള്ള കഥാപാത്രമാണ്  പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന സൂസന്ന. ഈ നടിക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ അറിയുമായിരുന്നോ എന്ന് ചിന്തിപ്പിക്കും വിധമാണ്  സിനിമയിലെ പ്രിയങ്കയുടെ പ്രകടന മികവ്. വിദ്യാ ബാലന് കൊടുത്ത അവാര്‍ഡ്‌ ഈ നടിക്ക് ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രത്തിനും കഥാ സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ അല്ലെങ്കില്‍ സിനിമ അനുശാസിക്കുന്ന രീതിയിലുള്ള അശ്ലീലത ഒരു സിനിമയെയും "ഡേര്‍ ട്ടി പിച്ചര്‍" ആക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഈ സിനിമ. 



സിനിമയില്‍ നായിക സൂസന്ന വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു ആന്ഗ്ലോ ഇന്ത്യന്‍ ആണ്. വിശ്വസ്തരായ മൂന്നു സേവകരാണ് പിന്നെ ഈ കുട്ടിക്ക് താങ്ങും തണലുമായി മാറുന്നത്. തന്‍റെ ജീവിതത്തില്‍ ഏഴു തവണ സൂസന്ന വിവാഹം കഴിക്കുന്നു. ഓരോ ഭര്‍ത്താവില്‍ നിന്നും സൂസന്നക്ക് ഓരോ തരത്തില്‍ പീഡനം നേരിടേണ്ടി വരുകയും പീഡനം  സഹിക്ക വയ്യാതെ തന്‍റെ വിശ്വസ്ത സേവകരുടെ സഹായത്താല്‍ അവരെയെല്ലാം കൊന്നു കളയുകയും ചെയ്യുന്നു. കൊലപാതകങ്ങള്‍ തുടരെ തുടരെ നടക്കുന്നു, അതിലൊന്നും നായിക എന്ത് കൊണ്ട്  പിടിക്കപെടുന്നില്ല എന്നൊക്കെ തുടങ്ങുന്ന  ചില സംശയങ്ങള്‍ ഉപേക്ഷിച്ചു വച്ച്  കൊണ്ട്  മാത്രം സിനിമ  കാണുക. അല്ലാത്ത  പക്ഷം, ഒരു പറ്റം പ്രേക്ഷകര്‍ക്ക്  ഈ    സിനിമ ആസ്വദനീയം ആകണമെന്നില്ല. ഏഴാമത്തെ ഭര്‍ത്താവിനെ കുറിച്ചുള്ള സിനിമയിലെ പരാമര്‍ശം അതി മനോഹരമായ സംഭാഷണ ശകലങ്ങള്‍ കൊണ്ട് നമ്മളെ ആകര്‍ഷിക്കുന്നു. ഏഴാമത്തെ ഭര്‍ത്താവ് ആരെന്നുള്ള ആകാംക്ഷ ക്ലൈമാക്സ്‌ വരെ നിലനിര്‍ത്തുന്നു.


സിനിമയില്‍ സൂസന്നയുടെ വളര്‍ത്തു മകനായി നസിരുദ്ധീന്‍ ഷായുടെ ഇളയ മകന്‍ വിവാന്‍ ഷാ നല്ലൊരു വേഷം ചെയ്തിരിക്കുന്നു. ഉഷ ഉതുപ്പ് മാഗി ആന്റിയായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. അശ്ലീലത തോന്നിക്കുന്ന രണ്ടു മൂന്നു രംഗങ്ങള്‍ ഒഴിവാക്കിയാല്‍ കുടുംബ സമേതം ഈ സിനിമ ആസ്വദിക്കാമായിരുന്നു. എന്തായാലും "ഡേര്‍ ട്ടി പിച്ചര്‍ " അല്ല. സമാധാനം. 

ആകെ മൊത്തം ടോട്ടൽ = ഒരു കൊച്ചു  നല്ല സിനിമ .


വിധി മാര്‍ക്ക്   =  7/10 

-pravin-