Saturday, December 22, 2012

ഹൃദയം കവരുന്ന 'കുംകി'


'മൈന' എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം പ്രഭു സോളമന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് "കുംകി". കുംകി എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ നമ്മുടെ "താപ്പാന" എന്ന അര്‍ത്ഥമാണ്. (താപ്പാന എന്ന് കേട്ടിട്ട് ഞെട്ടണ്ട. നമ്മുടെ മമ്മുക്കയുടെ ആ താപ്പാന 'വേ' ഇത് 'റെ') മനുഷ്യന്മാരുടെ ശിക്ഷണത്തില്‍ വളരുന്ന ഇത്തരം താപ്പാനകളെ പ്രധാനമായും കാട്ടാനകളെ മെരുക്കാനാണ് ഉപയോഗിക്കുന്നത്. പക്ഷെ കഥയിലെ കുംകിക്ക് മറ്റൊരു ഉദ്ദേശ്യ ലക്ഷ്യമാണ്‌ ഉള്ളത്.

തമിഴ് നാട് - കേരള അതിര്‍ത്തിയിലെ ഒരു ഗ്രാമമാണ് സിനിമയിലെ പ്രധാന കഥാപശ്ചാത്തലം.പുരാതന  ആചാര അനുഷ്ടാന വിശ്വാസങ്ങളുമായി ജീവിച്ചു പോകുന്ന ഈ ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന ഒരു പ്രധാന ഭീഷണിയാണ് കാട്ടാനകളുടെ ആക്രമണം. കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു കാട്ടാനയാണ് ഇക്കൂട്ടരുടെ കൃഷി നശിപ്പിക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്യുന്നത്. കൊമ്പനെ തുരത്താന്‍ വേണ്ടിയുള്ള ഫോറെസ്റ്റ് ഓഫീസര്‍മാരുടെ സഹായ സഹകരണങ്ങള്‍ ഗ്രാമത്തലവന്‍ തള്ളി കളയുകയും അവരെ ഒന്നിനും കൊള്ളാത്തവരായി വിലയിരുത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് കൊമ്പനെ തുരത്താന്‍ നാട്ടില്‍ നിന്ന് ഒരു കുംക്കിയെ വരുത്തിക്കാന്‍ യോഗത്തില്‍ തീരുമാനവുമാകുന്നു. കുംക്കിയുമായി ഗ്രാമത്തിലേക്ക് ആര് വരും ? കുംക്കിയെ കൊണ്ട് കൊമ്പനെ തുരത്താന്‍ ആകുമോ ?  ഈ ചോദ്യമാണ് സിനിമ കാണാന്‍ പ്രേക്ഷകനെ ആദ്യമായി പിടിച്ചിരുത്തുന്നത്. 

ആദ്യ സീനിലുള്ള   കൊമ്പന്‍റെ വരവും ആക്രമണവും സിനിമയില്‍  ഒരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുന്നുണ്ട് എങ്കില്‍ പോലും പിന്നീടുള്ള സീനുകളില്‍ കൊമ്പന്‍റെ ഭീകരത മറ്റു കഥാപാത്രങ്ങളുടെ വര്‍ണനയില്‍ കൂടി മാത്രമേ ആസ്വദിക്കാന്‍ സാധിക്കുന്നുള്ളൂ. ഏറെക്കുറെ ആര്‍ക്കും ഊഹിച്ചെടുക്കാവുന്ന ഒരു ക്ലൈമാക്സ് ആണ് സിനിമക്കുള്ളത്. സിനിമയെ പ്രധാനമായും ആകര്‍ഷണകമാക്കുന്നത് ബൊമ്മനെന്ന നായകനും  (വിക്രം പ്രഭു )  മാണിക്യം എന്ന ആനയുമാണ്. ബൊമ്മനും മാണിക്യവും തമ്മിലുള്ള തീവ്ര ആത്മബന്ധം സിനിമയില്‍ സ്ഥാപിച്ചെടുക്കാന്‍ സംവിധായകന്‍ നന്നായി ശ്രമിച്ചിരിക്കുന്നു. പക്ഷെ അതിനടിയില്‍ കഥയിലേക്ക്‌ കയറി വരുന്ന നായകന്‍റെ പ്രണയവും മറ്റും പല സിനിമകളിലും നമ്മള്‍ കണ്ടു മടുത്ത അതേ പാത പിന്തുടരുന്നു. 

ബൊമ്മനായി എത്തുന്ന വിക്രം പ്രഭു, നായികയായ ലക്ഷ്മി മേനോന്‍ എന്നിവര്‍ പുതുമുഖങ്ങളുടെതായ  നല്ല പ്രകടനം കാഴ്ച വച്ചപ്പോള്‍ കൂട്ടത്തില്‍ അമ്മാവനായി അഭിനയിച്ച തമ്പി രാമയ്യയുടെ പ്രകടനം വേറിട്ടൊരു ആസ്വാദനമായി മാറുകയായിരുന്നു . മൈന സിനിമയിലേത് പോലെ തന്നെ തമ്പി രാമയ്യ ഈ സിനിമയിലും  തനിക്കു കിട്ടിയ സഹ നടന്‍റെ  വേഷം മികവുറ്റതാക്കി എന്ന് പറയേണ്ടിയിരിക്കുന്നു. ചെറുതാണെങ്കിലും തനിക്ക് കിട്ടിയ വേഷം കൊണ്ട് മലയാളി നടനായ ശ്രീജിത്ത്‌ രവിയും ഈ സിനിമയില്‍  തന്‍റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 സിനിമയുടെ ഏറ്റവും വലിയ ഭംഗി ഏതെന്നു ചോദിച്ചാല്‍ സുകുമാറിന്റെ cinematography ആണെന്ന് കണ്ണടച്ച് പറയേണ്ടി വരും. അത്രക്കും മനോഹരമായാണ് ഓരോ സീനും സിനിമയില്‍ കടന്നു പോകുന്നത്. 

ആകെ മൊത്തം ടോട്ടല്‍ = മികച്ച  ദൃശ്യാവിഷ്ക്കാരത്തില്‍ കൂടി കഥ പറയുന്ന ഒരു കൊച്ചു സിനിമ. പ്രഭു സോളമന്റെ മൈനയെ താരതമ്യപ്പെടുത്തി കൊണ്ട് പറയുകയാണെങ്കില്‍ ഈ സിനിമക്ക് അത്ര കണ്ടു ആസ്വാദനം അവകാശപ്പെടാനില്ല എങ്കില്‍ പോലും ബൊമ്മനും മാണിക്യവും പ്രേക്ഷകരുടെ ഹൃദയം കവരുമെന്നതില്‍ തര്‍ക്കമില്ല. 

*വിധി മാര്‍ക്ക്‌ = 7/10 

-pravin- 

Wednesday, December 19, 2012

നീര്‍പറവെയ്


കഴിഞ്ഞ 25 വര്‍ഷത്തോളമായി  എസ്തര്‍ (നന്ദിത ദാസ്) കടലോരത്തുള്ള ആ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. കടലില്‍ മീന്‍ പിടിക്കാന്‍ പോയ തന്‍റെ കണവന്‍ അരുളപ്പ സാമി (വിഷ്ണു) ഇത് വരെയും തിരിച്ചു വന്നിട്ടില്ല. അയാള്‍ക്ക്‌ വേണ്ടി അവര്‍  ഇപ്പോഴും കാത്തിരിക്കുകയാണ്. മധ്യവയസ്ക്കയായ എസ്തറിനു ഒരു മകനുണ്ട്, ഒരു മരുമകളുണ്ട്. പക്ഷെ അവരുടെ കൂടെ താമസിക്കാന്‍  എന്ത് കൊണ്ടോ എസ്തര്‍ തയ്യാറല്ല. ഇപ്പോഴും ദുഃഖ സാന്ദ്രമായ മുഖത്തോടു കൂടി പ്രാര്‍ഥനയോടെ അവര്‍  കാത്തിരിപ്പ് തുടരുന്നു.  പക്ഷെ ഇതിങ്ങനെ പോയാല്‍ എവിടെയെത്തും ? 

ആ സമയത്താണ് മകനും മരു മകളും അമ്മയോട് ആ വീട് വിറ്റു തങ്ങളുടെ കൂടെ പോരാന്‍ ആവശ്യപ്പെടുന്നത്. അതിനുള്ള അവരുടെ മറുപടി എന്താണെന്ന് ഊഹിക്കാമല്ലോ. സമ്മതമായിരുന്നില്ല അവര്‍ക്ക്. അമ്മയെ ആ കാരണത്താല്‍ കുറ്റപ്പെടുത്തുന്ന   മകന്‍ തനിക്കു  വച്ച് നീട്ടിയ ഭക്ഷണം പോലും തട്ടിക്കളയുന്നു  . 

രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതിരുന്ന മകനും മരുമകളും അമ്മയെ റൂമില്‍ ചെന്ന് നോക്കി. അമ്മ പക്ഷെ അവിടെയൊന്നും ഉണ്ടായിരുന്നില്ല. ആ രാത്രിയില്‍ വീട് വിട്ടു അമ്മയെങ്ങോട്ടു പോയി എന്നറിയാനായി പുറത്തിറങ്ങി നോക്കുന്ന മകനും മരുമകള്‍ക്കും കാണാന്‍ സാധിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. വീടിനു പുറത്തു കുറച്ചു മാറിയിരുന്നു ഒരു മെഴുകുതിരി വെളിച്ചത്തില്‍ അമ്മ എന്തൊക്കെയൊ പറഞ്ഞു കരയുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന് ആരോടോയിരിക്കാം അമ്മ സംസാരിക്കുന്നത് ? മകന്‍റെ  ആ അന്വേഷണത്തില്‍ കൂടിയാണ് കഥ വഴി പിരിയുന്നത്. എസ്തരിന്റെ വിവരണത്തില്‍ കൂടി അരുളപ്പസാമി ആരായിരുന്നു, എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് പ്രേക്ഷകന്‍ അറിയുന്നു. 

സീനു രാമാസ്വാമിയോടൊപ്പം പ്രശസ്ത എഴുത്തുകാരന്‍ ജയമോഹന്‍ കൂടി ചേര്‍ന്നാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സീനു സംവിധാനം ചെയ്യുന്ന  മൂന്നാമാത്തെ സിനിമയാണ് ഇത്. എസ്തര്‍ എന്ന കഥാപാത്രത്തിന്റെ ചെരുപ്പ കാലം അവതരിപ്പിച്ചത് സുനൈനയാണ്. സുനൈനയെ പോലെ തന്നെ എസ്തരിന്റെ ഭര്‍ത്താവായി സ്ക്രീനില്‍ എത്തുന്ന വിഷ്ണുവും  തന്‍റെ കഥാപാത്രത്തെ മിതത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 


സിനിമയുടെ ആശയം തികച്ചും സാമൂഹിക പ്രസക്തമാണ് എന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ക്ലൈമാക്സില്‍ ആണ്. ഒര്‍ത്ഥത്തില്‍ നമ്മുടെ നീതി ന്യായ നിയമ വ്യവസ്ഥകള്‍ സിനിമയുടെ അവസാന ഭാഗത്ത്  ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്ന് വേണം കരുതാന്‍ . കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും കഥ പറഞ്ഞു വരുന്ന വഴിയില്‍ പലയിടങ്ങളിലും സിനിമ ആടിയുലയുന്നുണ്ട്. കഥയുടെ ഗതിക്കു ഇഴച്ചില്‍ സംഭവിച്ചത് സംവിധായകന്‍റെ കഴിവ് കേടായി വിലയിരുത്താന്‍ എന്ത് കൊണ്ടോ  മനസ്സ് വരുന്നില്ല. 

ആകെ മൊത്തം ടോട്ടല്‍ = സാമൂഹിക പ്രസക്തമായ ഒരു വിഷയം സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞു തരുന്ന ഒരു നല്ല സിനിമ. മുക്കുവരുടെ ആശങ്കകളും അവരുമായി ബന്ധപ്പെട്ട  കുറെയേറെ ജീവിതമുഹൂര്‍ത്തങ്ങളും അനാവരണം ചെയ്തിരിക്കുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

Saturday, December 15, 2012

Black Beauty


Anna Sewell എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്  'ബ്ലാക്ക്‌ ബ്യൂട്ടി '. 1877 ഇല്‍ പബ്ലിഷ് ചെയ്യപ്പെട്ട ഈ നോവല്‍ പല കാലഘട്ടങ്ങളിലായി അഭ്രപാളികളില്‍ ദൃശ്യ രൂപത്തില്‍ വന്നു പോയിരുന്നു .അവസാനമായി 1994 ഇല്‍  Caroline Thompson ന്‍റെ സംവിധാന സംരംഭത്തിലാണ്  'ബ്ലാക്ക്‌ ബ്യൂട്ടി' എന്ന പേരില്‍ വീണ്ടും ഇതേ നോവല്‍ സിനിമയാകുന്നത്. 

ബ്ലാക്ക്‌ ബ്യൂട്ടി ഒരു ആണ്‍ കുതിരയുടെ ആത്മകഥയാണ്. ഫാം ഹൌസില്‍ ജനിച്ചു വീഴുന്ന കറുത്ത് മിനുങ്ങുന്ന ദേഹമുള്ള കുട്ടിക്കുതിര അതിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ സ്വന്തം അമ്മയുടെ കൂടെ കളിച്ചു വളരുന്നു. പിന്നീട് ഫാം ഉടമസ്ഥന്‍ കുതിരയെ മറ്റൊരു കുടുംബത്തിനു കൈമാറുന്നു.  മകനെ  പിരിയുന്ന സമയത്ത് വിഷമിക്കുന്നുണ്ടെങ്കിലും അമ്മക്ക്  ഒരു കാര്യംഉറപ്പായിരുന്നു. സ്നേഹനിധിയായ തങ്ങളുടെ ഉടമസ്ഥന്‍ നല്ലൊരു വ്യക്തിക്ക് മാത്രമേ  മകനെ കൈമാറുകയുള്ളൂ. ആ വിശ്വാസം അവര്‍ക്ക് രണ്ടു പേര്‍ക്കും  വലിയൊരു ആശ്വാസവുമായിരുന്നു. 

പുതിയ  സ്ഥലവും പരിസരവുമായി കുതിര പെട്ടെന്ന് ഇണങ്ങുന്നു.  കൂടെയുള്ള മറ്റു കുതിരകളുമായി വല്ലാത്തൊരു അടുപ്പം 'ബ്ലാക്ക്‌ ബ്യൂട്ടി ' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കുതിരക്കുണ്ടാകുന്നു. അധികം വൈകാതെ തന്നെ ആ കുടുംബത്തിലെ എല്ലാവരുടേയും  പ്രിയപ്പെട്ട കുതിരയെന്ന  സ്ഥാനവും ഇവന്‍ സ്വന്തമാക്കുന്നു. പക്ഷെ , ബ്ലാക്ക് ബ്യൂട്ടിക്ക് അധിക കാലം അവിടെയും തുടരനാകുന്നില്ല. ഒരു ഉടമസ്ഥനില്‍ നിന്നും മറ്റൊരു ഉടമസ്ഥനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വ്യവഹാര വസ്തു മാത്രമായി അവന്‍ മാറുന്നു. 

ഇങ്ങിനെ പല ഉടമസ്ഥന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന കുതിര അതിന്‍റെ ജീവിത യാത്രയില്‍ പലതും അനുഭവിക്കുന്നു, അറിയുന്നു അതിലേറെ പലതിനും സാക്ഷ്യം വഹിക്കുന്നു. കുതിരയുടെ ഉടമകളായി വരുന്ന പലരില്‍ നിന്നും പല തരത്തിലുള്ള സമീപനമാണ് കുതിര അനുഭവിക്കുന്നത്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ കുതിര തന്‍റെ ജീവിതത്തില്‍ തരണം ചെയ്യുന്ന രംഗങ്ങള്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. സൂക്ഷ്മ നിരീക്ഷണം ഇല്ലാതെ തന്നെ ആ രംഗങ്ങളില്‍ കൂടി ഒരു സാധരണ പ്രേക്ഷകന് ഉള്‍ക്കൊള്ളാവുന്ന സന്ദേശങ്ങളും സത്യങ്ങളും ഒരുപാടാണ്‌.. ,. 

കഥയിലെ കുതിര വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്നൊരു ചിന്ത ചുരുക്കം ചില പ്രേക്ഷകര്‍ക്ക് തോന്നിപ്പോയാല്‍ അതിനെ കുറ്റം പറയാനാകില്ല. ജീവിതത്തിന്‍റെ സ്വാഭാവിക ഒഴുക്കില്‍ എത്രയോയിടങ്ങളില്‍ നമ്മള്‍ നിസ്സഹായരായി നില്‍ക്കുന്നു, നിലനില്‍പ്പിന്റെ ഭാഗമായി മാത്രം ജീവിതത്തെ ആ ഒഴുക്കിനൊപ്പം സഞ്ചരിക്കാന്‍ വിടുന്നു.  യാത്രയില്‍ നമ്മള്‍ അറിയാതെ തന്നെ നമുക്ക് പല പേരുകളും സ്വീകരിക്കേണ്ടി വരുന്നു. നമുക്ക് ചാര്‍ത്തപ്പെടുന്ന പേരുകള്‍ എന്ത് തന്നെയായാലും ഉടമസ്ഥന്റെ വിളി കേള്‍ക്കാന്‍ നമ്മള്‍ സദാ ബാധ്യസ്ഥരാണ് എന്ന് സിനിമ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ഒരു കുതിരയുടെ ആത്മസംഘര്‍ഷങ്ങളില്‍ കൂടി കഥ പറഞ്ഞു പോകുന്ന മനോഹരവും ഹൃദ്യവുമായൊരു സിനിമ.

വിധി മാർക്ക് = 7/10 

* ഇ മഷി മാഗസിന്‍ ലക്കം നാലില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന സിനിമാ വിചാരണ. ഇ മഷി  

-pravin-

Wednesday, December 12, 2012

Talaash- പുക മറകള്‍ അവസാനിക്കുന്നില്ല


Honeymoon Travels Pvt. Ltd എന്ന തന്‍റെ ആദ്യ സിനിമയിലൂടെ  തന്നെ റീമ കഗ്തി എന്ന സംവിധായികയെ ബോളിവുഡ് ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. രണ്ടാമാത്തെ സംവിധാന സംരഭമായ Talaash റിലീസ് ആകുന്നതിനു എത്രയോ മുന്‍പ് തന്നെ ആ സിനിമയുടെ പ്രമേയം പ്രേക്ഷകര്‍ക്കിടയില്‍  ഒരു പുക മറ സൃഷ്ട്ടിച്ചിരുന്നു എന്ന് പറയാം.  ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ സൂചന മാത്രമാണ് സിനിമയുടെ പരസ്യ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചിരുന്നത്. പക്ഷെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പറയാനുള്ളത് അത് മാത്രമല്ല എന്നതിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്. 

മുംബൈ നഗരത്തില്‍ അതിരാവിലെ നടക്കുന്ന ദുരൂഹമായ ഒരു കാര്‍ അപകടത്തില്‍ അര്‍മാന്‍ കപൂര്‍ (വിവാന്‍ ഭട്ടെന) എന്ന നടന്‍ കൊല്ലപ്പെടുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ്  സുര്‍ജന്‍ സിംഗ് ശെഖാവത്ത് (അമീര്‍ ഖാന്‍). സുര്‍ജന്‍ സിംഗിന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇട കലര്‍ത്തി കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്. 

ദുരൂഹത നിറഞ്ഞ ഒരു കഥ പറഞ്ഞു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഘടകങ്ങള്‍ എല്ലാം തന്നെ സംവിധായിക  തന്ത്ര പൂര്‍വ്വം  സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു. അതിന്‍റെ ഭാഗമായി തന്നെയായിരിക്കണം, അപകടം നടക്കുന്ന സ്ഥലത്ത് പട്ടി ഓരിയിടുന്ന സീനില്‍ നിന്ന് സിനിമ തുടങ്ങുന്നത്. അത് പോലെ തന്നെ , ഷെര്‍ണാസ് പട്ടേല്‍ അവതരിപ്പിച്ച ഫ്രെന്നി എന്ന കഥാപാത്രം ആത്മാക്കളോട് സംസാരിക്കുന്ന രംഗങ്ങളും സിനിമയില്‍ ദുരൂഹത കൂട്ടുന്നു. ഒരര്‍ത്ഥത്തില്‍ സുര്‍ജന്‍ സിംഗിന്റെ ആത്മ സംഘര്‍ഷങ്ങങ്ങളില്‍ കൂടിയാണോ കഥയുടെ മുന്നോട്ടുള്ള സഞ്ചാരം എന്ന് തോന്നിപ്പോകാം. അത് കൊണ്ടൊക്കെ തന്നെ വല്ല വിധേനയും കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. സിനിമ കണ്ട ശേഷം അതൊരു പുക മറ പോലെ കൂടി കൂടി നില്‍ക്കുന്നു. 

സിനിമയുടെ പ്രമേയം പുതുമയുള്ള ഒന്നാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല എങ്കില്‍ കൂടി അമീര്‍ ഖാന്‍, കരീന കപൂര്‍, റാണി മുഖര്‍ജി എന്നിവരുടെ പ്രകടനം സിനിമയെ മികച്ചതും വ്യത്യസ്തമാക്കുന്നു. രാം സമ്പത്തിന്‍റെ സംഗീതമാണ് സിനിമയുടെ മറ്റൊരു മികവ്. 

ആകെ മൊത്തം ടോട്ടല്‍ = അവതരണം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വ്യത്യസ്തമായ നല്ലൊരു ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 6.5 /10 
-pravin-

Wednesday, December 5, 2012

പിസ്സ - is really hot and tasty.


കാര്‍ത്തിക് സുബ്ബ രാജ് എന്ന നവാഗത സംവിധായകന്‍ തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകന്‍റെ കൈയ്യടി നേടിയിരിക്കുന്നു. സിനിമ ആസ്വാദനത്തിന്റെ വ്യത്യസ്തമാനമാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്. വെറുമൊരു ലോ ബഡ്ജറ്റ് സിനിമയായ 'പിസ്സ' യെ  അതിന്റെ സാങ്കേതികത്തിലും സംവിധാനത്തിലും എന്ന പോലെ തന്നെ എല്ലാ മേഖലയിലും പരമാവധി  മികവുറ്റതാക്കുന്നതില്‍ സംവിധായകനും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒരു പോലെ വിജയിച്ചിരിക്കുന്നു.  

ഒരു പിസ്സ ഷോപ്പിലെ ജോലിക്കാരനായ മൈക്കിള്‍ (വിജയ്‌ സേതുപതി) തന്‍റെ ഗേള്‍ഫ്രെണ്ടായ അനുവിനോടപ്പമാണ് (രമ്യാ നമ്പീശന്‍) താമസം .പ്രേതത്തിലും ഭൂതത്തിലും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അനു ഒരു നോവലിസ്റ്റ് കൂടിയാണ്. അമാനുഷിക ശക്തികളില്‍ ഒന്നും വിശ്വാസമില്ല എന്ന് പറയുന്ന മൈക്കിളിനെ അവള്‍ പലപ്പോഴും ഹൊറര്‍ സിനിമകള്‍ കാണിച്ചും കഥകള്‍ പറഞ്ഞും പേടിപ്പിക്കാറുണ്ട്‌ എങ്കിലും മൈക്കിള്‍  അതിനൊന്നും വലിയ പ്രസക്തി കൊടുക്കാറില്ലായിരുന്നു. ആയിടക്കു ഒരിക്കല്‍ പിസ്സ ഡെലിവറിക്ക് വേണ്ടി മൈക്കിള്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടില്‍ പോകുന്നു. അവിടെ വച്ച് മൈക്കിളിന് നേരിടേണ്ടി വരുന്ന വിചിത്രവും ഭീകരവുമായ സാഹചര്യങ്ങളില്‍ കൂടിയാണ് കഥ പുരോഗമിക്കുന്നത്. 

മറ്റു സിനിമകളിലെ കഥ വിവരിക്കും പോലെ ഒറ്റയടിക്ക് വിവരിക്കാന്‍ പറ്റുന്നതല്ല പിസ്സയുടെ കഥ. കഥക്കുള്ളില്‍  കഥകള്‍ കുരുങ്ങിക്കിടക്കുന്ന തരത്തിലുള്ള വ്യത്യസ്തവും പുതുമയേറിയതുമായ ഒരു തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. കഥയുടെ അവസാന ഭാഗങ്ങളില്‍ പ്രേക്ഷകന് പല സംശയങ്ങളും ഉടലെടുക്കും. ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരം തരാന്‍ സംവിധായകന്‍ മെനക്കെടുന്നില്ല എന്ന് മാത്രമല്ല അതിനുത്തരം കണ്ടെത്തുക എന്നത്  പ്രേക്ഷകന്‍റെ  ചുമതലയാക്കി മാറ്റുന്നു. അവിടെയാണ്  ഈ സിനിമയെ  വ്യത്യസ്തമാനങ്ങളില്‍ നോക്കി കാണാന്‍ പ്രേക്ഷകന് അവസരം കിട്ടുന്നത്. വിജയ്‌ സേതുപതിയുടെ മികച്ച പ്രകടനം ഈ സിനിമയുടെ ഒരു പ്രധാന വിജയ ഘടകമാണ് എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടല്‍ = അവതരണത്തിലും പ്രമേയത്തിലും പുതുമ നിലനിര്‍ത്തിയ  ഒരു നല്ല സസ്പന്‍സ് ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 8.5/10 

-pravin-