Saturday, December 20, 2014

ഇയ്യോബിന്റെ പുസ്തകവും അമൽ നീരദിന്റെ ക്യാമറയും

ചില ദൃശ്യ സൌന്ദര്യങ്ങളെ  വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കണമെന്നില്ല. ഇയ്യോബിന്റെ പുസ്തകവും അങ്ങിനെ തന്നെ. അമൽ നീരദിന്റെ ക്യാമറ എഴുതി തീർത്ത ഒരു മനോഹര പ്രകൃതി സൌന്ദര്യ കാവ്യമായി വേണം ഇയ്യോബിന്റെ പുസ്തകത്തെ ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ. സ്വാതന്ത്ര്യ പൂർവ്വ  കേരളാ ചരിത്രവും ഫിക്ഷനുമെല്ലാം  കൂട്ടിക്കുഴച്ചു കൊണ്ടാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കഥ അമൽ നീരദ് പറയുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയിൽ  പലർക്കും പല കാരണങ്ങൾ കൊണ്ട്  യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള  നിരവധി കഥാ സന്ദർഭങ്ങളും  ഉണ്ടാകാം. അത് തീർത്തും സ്വാഭാവികം. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തി കൊണ്ട് ഇയ്യോബിന്റെ പുസ്തകത്തെ നിരീക്ഷിക്കുമ്പോൾ  സിനിമയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയമാണ് എല്ലാവർക്കും ഒരു പോലെ ചർച്ചാ പ്രസക്തമായി തോന്നിക്കുക എന്ന കാര്യത്തിൽ സംശയമില്ല. 

മൂന്നാർ മലനിരകൾ വെട്ടിത്തെളിച്ച് തേയില തോട്ടങ്ങളാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നിന്നാണ് ഇയ്യോബിന്റെ (ലാൽ) കഥ തുടങ്ങുന്നത്. വെറുമൊരു സാധാരണ അടിമച്ചെക്കൻ ഹാരിസണ്‍ സായിപ്പിന്റെ (സാൽ യൂസഫ്‌) കൈയ്യാളാകുകയും  പിന്നീട് മതം മാറി ജോബ്‌ അഥവാ ഇയ്യോബായി സായിപ്പിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായി മാറുമ്പോൾ ആരും അറിഞ്ഞിരുന്നില്ല അത്  നാടൻ സായിപ്പിലേക്കുള്ള ഒരു അടിമയുടെ പരിണാമ വഴികൾ കൂടിയാണെന്ന്. സായിപ്പിന്റെ ഭാര്യ സായിപ്പിനെയും മൂന്നാറിലെ തണുപ്പിനെയും ഉപേക്ഷിച്ചിട്ട് പോകുന്ന സമയത്താണ് ദുർമന്ത്രവാദിയെന്ന മുദ്ര കുത്തപ്പെട്ട് നാടു കടത്തപ്പെട്ട കഴലിയുടെ (ലെന) രംഗ പ്രവേശം. മറ്റുള്ളവർ ദുർമന്ത്രവാദിയെന്നു കരുതുന്ന കഴലിയെ സായിപ്പ് നോക്കി കണ്ടതാകട്ടെ മറ്റൊരു വിധത്തിലും. സായിപ്പിന്റെ നാടൻ മദാമ്മാ ഭാര്യയുടെ വേഷത്തിലേക്ക് കൂട് മാറാൻ കഴലിക്ക് അധികം താമസം വേണ്ടി വന്നില്ല. ആണുങ്ങൾ പലതും വെട്ടി പിടിക്കാനുള്ള രാഷ്ട്രീയത്തിൽ ശ്രദ്ധ പുലർത്തിയപ്പോൾ അടുക്കളയിൽ കഴലിയും ഇയ്യോബിന്റെ ഭാര്യയായ അന്നമ്മയും തമ്മിൽ സ്നേഹോഷ്മളമായ ഒരു സൌഹൃദ ബന്ധം വളർത്തിയെടുത്തു.  ഹാരിസണ്‍ സായിപ്പിന്റെ അപ്രതീക്ഷിതമായ മരണം ഇയ്യോബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരുവാകുകയായിരുന്നു. ഗർഭിണിയായ കഴലിയെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളിയിട്ടു കൊണ്ട് ഇയ്യോബ് ഹാരിസണ്‍ സായിപ്പിന്റെ സർവ്വ സമ്പത്തുകളുടെയും അവകാശിയായി മാറി. ഇയ്യോബെന്ന നാടൻ സായിപ്പിന്റെ ഭരണയുഗം അവിടെയാണ് തുടങ്ങുന്നത്. 

ഇയ്യോബ്ബിന്റെ മൂന്നു മക്കൾ - ദിമിത്രി (ചെമ്പൻ വിനോദ്), ഐവാൻ (ജിനു ജോസഫ്), അലോഷി (ഫഹദ്). മൂന്നു മക്കളിൽ ഏറ്റവും സൌമ്യ ശീലനായ അലോഷി ഒരു പ്രത്യേക സാഹചര്യത്തിൽ നാട് വിട്ടു പോയി ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയാണ്. ദിമിത്രിയും ഐവാനും അപ്പന്റെ എന്തിനും പോന്ന അപ്പൻ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള മക്കളായി മൂന്നാറിൽ തന്നെ കൊഴുത്ത് വളരുന്നു. കഴലി തന്റെ മകൾ മാർത്തയുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. ഒരു ക്യാൻവാസിൽ തന്നെ വിരിയിച്ചെടുത്ത വിവിധ കഥാപാത്രങ്ങൾ പല തരം സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ടുള്ള സിനിമയിൽ കാണാൻ സാധിക്കുക. കഴലിയുടെ മകൾ തനിയാവർത്തനം പോലെ മറ്റുള്ളവരുടെ മുന്നിൽ ദുർമന്ത്രവാദിനിയായി ചിത്രീകരിക്കപ്പെടുന്നു. അലോഷി ബ്രിട്ടീഷ് പട്ടാളത്തോട് കലാപം നടത്തി വിപ്ലവം മനസ്സിലേന്തി തിരിച്ചു വരുന്നു. ദിമിത്രി തന്റെ ജീവിതത്തിൽ വികല ലൈംഗികതക്കും ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ഐവാൻ ചെമ്പന്റെയും (വിനായകൻ) മറ്റു കീഴാളരുടെയും കുടിലുകൾ കത്തിച്ചും അവരോടെല്ലാം കൈയ്യൂക്ക് കാണിച്ചുമാണ് ആനന്ദം കണ്ടെത്തുന്നത്. അധികാരം എന്നും തന്നിൽ മാത്രം ഒതുങ്ങി നിൽക്കണം എന്ന ആഗ്രഹം ഇയ്യോബിന്റെ ഓരോ പ്രവർത്തിയിലും സംസാരത്തിലും കാണാം. തനിക്ക് ചുറ്റുമുള്ളവർ തന്നെ എന്നും അനുസരിക്കുന്നവരാകണം എന്ന നിർബന്ധ ബോധം അയാളിലുണ്ട്. മക്കളോടു പോലും അത് പ്രകടവുമാണ്. അലോഷി നാട് വിട്ടു പോകുന്നതിനും മുൻപേ തന്നെ ഇയ്യോബ് മനസിലാക്കുന്ന ഒരു സത്യമുണ്ട് - അലോഷി തന്റെ ഭാര്യ അന്നമ്മയുടെ മകനാണ്. അപ്പന്റെതായ ഒരു ശൈലിയും കടം കൊള്ളാത്ത അമ്മയുടെ മാത്രം മകൻ.

ഇയ്യോബിന്റെ  ബംഗ്ലാവിൽ  കഴിയുന്ന ദിമിത്രിയുടെ ഭാര്യ രാഹേൽ (പത്മപ്രിയ) തന്റെ കടുത്ത മൌനങ്ങൾക്ക് പിറകിലുള്ള നിഗൂഡതകളെ ഭീകരമായാണ് ഒരു വേള വെളിപ്പെടുത്തുന്നത്. എല്ലാ ജ്ഞാ  സ്വരങ്ങൾക്കും ചെവി കൊടുക്കുകയും അതനുസരിച്ച് മാത്രം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യേണ്ടി വരുന്ന ഒരു സ്ത്രീ ഏതൊക്കെ വിധത്തിലുള്ള മാറ്റങ്ങൾക്ക് അഥവാ സ്വഭാവങ്ങൾക്ക് അടിമപ്പെടും എന്നതിന് തീർച്ചയില്ല എന്നാണ് റാഹേലിന്റെ കഥാപാത്രം നമ്മളോടു പറയുന്നത്. അത് പോലെ പ്രതിനായകനായെത്തുന്ന അംഗൂർ റാവുത്തർ (ജയസൂര്യ)  ഒരുപാട് ശരീര ചലനങ്ങളോ കനപ്പെട്ട സംഭാഷണങ്ങളോ കൊണ്ടല്ല  തന്റെ എതിരാളികളെ നേരിടുന്നത്. മരം മുറിക്കാൻ സർക്കാർ അനുമതിയുണ്ടായിട്ടും അതിനു തടസ്സം നിൽക്കുന്ന ഇയ്യോബിനെ അംഗൂർ റാവുത്തർ വളരെ തന്ത്രപരമായി സംസാരിച്ച ശേഷം ചെറിയ ഒരു ചിരിയിലൂടെ  ഞെട്ടിക്കുന്ന രംഗം അതിന്റെ ഏറ്റവും ഉത്തമ ഉദാഹാരണമാണ്. വാപ്പയോടു ചോദിച്ചാൽ തന്നെ കുറിച്ച് അറിയാം എന്ന ഇയ്യോബിന്റെ ഭീഷണി ശബ്ദത്തെ അംഗൂർ നേരിടുന്നത് ചെറിയൊരു ചിരിയോടു കൂടെയുള്ള മറുപടി കൊണ്ടാണ്. "വാപ്പ ഇപ്പോൾ ഇല്ല, നാല്  മാസം മുൻപ് വാപ്പയെ ഞങ്ങൾ കൊന്നു. പുതുതായി ഒന്നും ചെയ്യാൻ വാപ്പ സമ്മതിച്ചിരുന്നില്ല"; ഈ ഒരു ഡയലോഗ് സൃഷ്ടിക്കുന്ന ഭീകരതക്ക് മുന്നിൽ ഇയ്യോബ് പോലും സ്തബ്ധനായി പോകുന്നുണ്ട്. ആക്രോശങ്ങൾ കൊണ്ടും ശരീരാകാരത്തിന്റെ പിന്തുണ കൊണ്ടും മാത്രമല്ല ഒരു പ്രതിനായകന് ഭീഷണിയുടെ സ്വരം സൃഷ്ടിക്കാൻ സാധിക്കുക എന്ന് അടിവരയിടുന്ന രംഗം കൂടിയാണത്.  ഇത്തരത്തിലുള്ള ലളിതമായ  സംഭാഷണങ്ങളാലും മുഖ ഭാവങ്ങളാലും അഭിനയ കലയുടെ തീവ്ര സ്വരങ്ങൾ മുഴക്കുന്ന കഥാപാത്രങ്ങൾ  കൊണ്ട്  സമ്പുഷ്ടമാണ് ഇയ്യോബിന്റെ പുസ്തകം എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. 

അലോഷിയുടെ കമ്മ്യൂണിസവും വിപ്ലവവുമൊന്നും  സിനിമയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. കീഴാളനും തൊഴിലാളിക്കും വേണ്ടി സംസാരിക്കാൻ കമ്മ്യൂണിസ്റ്റ് സഖാക്കാൾ അന്നും വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു എന്ന സൂചനകൾ മാത്രമാണ് സിനിമ തരുന്നത്.  ഒരൊറ്റ സീനിൽ വന്നു പോകുന്ന പി ജെ ആന്റണിയും  (ആഷിഖ് അബു),  തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഇയ്യോബിനോട് സംസാരിക്കാൻ വരുന്ന റോസമ്മ പുന്നൂസും മറ്റൊരു സഖാവും മാത്രമാണ് സിനിമയിൽ കമ്മ്യൂണിസത്തെ പ്രതിനിധീകരിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സായുധ വിപ്ലവം ആ കാലത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർക്ക് പരിചയമുണ്ടായിരുന്നോ എന്ന് സംശയമാണ് എങ്കിലും സിനിമയിൽ ആലോഷിയെ രക്ഷിക്കാനായി തോക്കുകളേന്തി  പോലീസ് ജീപ്പ് വളയുന്ന സഖാക്കളെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇലക്ഷൻ സമയത്ത് വേണ്ട സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഇയ്യോബിനെ വന്നു കാണുന്ന ഒരു നാടൻ പ്രമാണി ദേശ സ്നേഹം കൊണ്ടാണ് താൻ ജനസേവകനാകാൻ  താൽപ്പര്യം കാണിക്കുന്നത് എന്ന് ഇടക്കിടെ പറയുന്നുണ്ട്. അയാളുടെ രാഷ്ട്രീയം എന്താണെന്ന് സിനിമ വ്യക്തമാക്കുന്നില്ലെങ്കിലും ആ കഥാപാത്രം കോണ്‍ഗ്രസ്സിന്റെ അക്കാലത്തെ പ്രമാണി ജന്മി രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിക്കുക തന്നെ ചെയ്യുന്നു. 

തന്റെ മുൻകാല സിനിമകളിലെ സ്ലോമോഷൻ ആഖ്യാന ശൈലികളൊന്നും  ഇയ്യോബിന്റെ പുസ്തകത്തിൽ അമൽ നീരദ് ആവർത്തിക്കുന്നില്ല. അമലിന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ  ഇയ്യോബിന്റെ പുസ്തകത്തിന്റെ പ്രധാന സവിശേഷത  അതിലെ മികച്ച cinematography ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ സീനിലും ആ മികവ് പ്രകടമാണ്. ഒരു നിമിഷം ഒന്ന് കണ്ണടച്ചാൽ പോലും നഷ്ടപ്പെട്ടേക്കാവുന്ന ദൃശ്യഭംഗിയുടെ ഒരു മുഴുനീള ചലച്ചിത്രരൂപമായി തന്നെയാണ്  ഇയ്യോബിന്റെ പുസ്തകത്തെ അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. ആ നിലക്ക് തന്നെയാണ് ഇയ്യോബിന്റെ പുസ്തകം പ്രധാനമായും പ്രേക്ഷകന്റെ മനസ്സ് കവരുന്നത്. 

പഴയ കാലഘട്ടത്തെയും  ആളുകളുടെ  വേഷഭൂഷവിതാനങ്ങളെയും സംസാര ശൈലികളെയും എത്രത്തോളം സത്യസന്ധമായും മികവുറ്റതാക്കിയും സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു സംശയമാണ്. ആദ്യം സൂചിപ്പിച്ച ഫിക്ഷന്റെ സ്വാധീനം ഈ കഥയിൽ ഉള്ളത് കൊണ്ട് മാത്രം അതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ മാത്രമേ പ്രേക്ഷകന് തരമുള്ളൂ. കഥയുമായോ സാഹചര്യവുമായോ ഒരു ബന്ധവുമില്ലാതെ സിനിമക്കിടയിൽ കേറി വന്നു കൊണ്ട് ചുമ്മാ ഒരു ഐറ്റം ഡാൻസ് കളിച്ചു മടങ്ങിയ അമല പോളിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇയ്യോബിന്റെ പുസ്തകത്തിലെ ഒരു അനാവശ്യ ഏട് തന്നെയായിരുന്നു അമല പോൾ. അമൽ നീരദിന്റെ മികവുകൾക്കിടയിൽ മനപൂർവ്വം അദ്ദേഹം തന്നെ തുന്നി ചേർത്ത ഒരു അനാവശ്യ അധ്യായം. 

ആകെ മൊത്തം ടോട്ടൽ = മികച്ച  ദൃശ്യാനുഭവം എന്ന നിലയിൽ നല്ലൊരു സിനിമ. ക്യാമറ കൊണ്ട് കഥ പറയുന്ന സംവിധായകരുടെ കൂട്ടത്തിൽ രാജാവാകാൻ മാത്രമുള്ള യോഗ്യത തനിക്കുണ്ട് എന്ന്  അമൽ നീരദ് ഈ സിനിമയിലൂടെ തെളിയിക്കുന്നു. 

*വിധി മാർക്ക് = 7/10 
-pravin- 

Friday, December 12, 2014

ഇതിഹാസ വരെ എത്തി നിൽക്കുന്ന മലയാള സിനിമാ ഫിക്ഷൻ-ഫാന്റസി

മലയാള സിനിമാ ലോകത്ത് ഫിക്ഷൻ-ഫാന്റസി  കഥകൾക്ക്  വേണ്ട പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ പകുതി മുക്കാലും കഥകളിൽ  പ്രേതവും ആത്മാവും ഭൂതവും പിശാചുമൊക്കെ തന്നെയായിരിന്നു മുഖ്യ കഥാപത്രങ്ങൾ. 1964 ൽ ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബഷീർ തന്നെ ചിട്ടപ്പെടുത്തിയ തിരക്കഥയെ എ വിൻസെന്റ് തന്റെ സംവിധാനത്തിലൂടെ അഭ്രപാളിയിൽ എത്തിച്ചപ്പോൾ അതൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു. ഭാർഗ്ഗവീ നിലയം- മലയാളത്തിലെ ആദ്യത്തെ പ്രേത സിനിമ, മലയാളി പ്രേക്ഷകർക്ക് അന്ന് വരെ അപരിചിതമായിരുന്ന കഥാപശ്ചാത്തലത്തിലൂടെ  കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ നടക്കുന്നവൾ, രാത്രിയുടെ മറവിൽ പാട്ടും പാടി  പാദസരം കിലുക്കി നടക്കുന്നവൾ എന്ന് തൊട്ട് ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ  മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി  വിഭാവനം ചെയ്തു തന്നതും  ഭാർഗ്ഗവീ നിലയം തന്നെ. 

ശേഷം  ഒരു കാലത്ത് മലയാള സിനിമയിലെ ഫിക്ഷൻ കുട്ടിച്ചാത്തനിലേക്കും ഗന്ധർവനിലേക്കുമെല്ലാം കുടിയേറുകയുണ്ടായി. ജിജോ പുന്നൂസ്സിന്റെ മൈ ഡിയർ കുട്ടിച്ചാത്തൻ, പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്നിവ അക്കൂട്ടത്തിലെ വേറിട്ട പരീക്ഷണങ്ങളും വിജയങ്ങളുമായപ്പോൾ അതേ പാത പിന്തുടർന്ന് കൊണ്ട് വന്ന പല സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. പ്രേത ഭൂത സിനിമകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള  ഒരു കാലത്ത്. അതിൽ നിന്ന് ഏറെ വ്യത്യസ്തമായി ആത്മാവ്/ പ്രേതത്തെ അവതരിപ്പിച്ച സിനിമയായിരുന്നു കമൽ സംവിധാനം ചെയ്ത ആയുഷ്ക്കാലം. ഹൃദയം മാറ്റിവക്കൽ  ശസ്ത്രക്രിയക്ക് വിധേയനായ  ചെറുപ്പക്കാരന് മുന്നിൽ ഹൃദയത്തിന്റെ ഉടമ പ്രേത രൂപത്തിൽ പ്രത്യക്ഷപ്പെടുകയും സരസ സംഭാഷണങ്ങളിലൂടെ ചെറുപ്പക്കാരനുമായി  സൌഹൃദത്തിലാകുകയും ചെയ്യുന്നതായിരുന്നു ആ സിനിമയുടെ തുടക്കം. ആത്മബന്ധം, രക്തബന്ധം എന്ന പോലെ ഹൃദയ ബന്ധം കൊണ്ട് ആത്മാവും ചെറുപ്പക്കാരനും തമ്മിൽ കൂടുതൽ അടുക്കുന്നതും,   പരേതന്റെ മരണകാരണം അന്വേഷിച്ചു കണ്ടെത്തുന്നതുമായിരുന്നു  പിന്നീടുള്ള സീനുകൾ. ഒരേ സമയം കോമഡിയും  ഫിക്ഷനും സസ്പെൻസും സെന്റിമെൻസും ഇത്ര മേൽ നന്നായി കൂട്ടിയിണക്കിയ ആദ്യ മലയാള സിനിമയും ആയുഷ്ക്കാലം തന്നെയായിരിക്കും.  തന്നെ കാണാൻ സാധിച്ചിരുന്ന ഒരേ ഒരാളായ ബാലകൃഷ്ണന് മുന്നിൽ പോലും താൻ തീർത്തും അദൃശ്യനായി കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിയുന്ന സമയത്ത് വികാരാധീനനായി കൊണ്ട് എല്ലാവരുടെയും കണ്‍ മുന്നിലൂടെ ഓടി നടന്നു സംസാരിക്കുന്ന  എബി മാത്യു എന്ന ആത്മാവിനെ ഒരു നൊമ്പരത്തോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല. 

1992 ൽ ആയുഷ്ക്കാലം റിലീസാകുന്നതിനും മുൻപേ ഇറങ്ങിയ മറ്റൊരു വ്യത്യസ്ത പ്രേത സിനിമയെ കൂടി ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. സത്യൻ അന്തിക്കാട്-സിദ്ധീഖ് ലാൽ കൂട്ടുകെട്ടിൽ 1986 ൽ റിലീസായ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയാണ് പ്രേതങ്ങളെ ഇത്രമേൽ ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന് ആദ്യമായി ബോധ്യപ്പെടുത്തി തന്നത്. എല്ലാവരെയും ഭയപ്പെടുത്തുന്ന കാലൻ എന്ന സങ്കൽപ്പത്തെ നർമ്മത്തിന്റെ അകമ്പടിയോടെ തിലകൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുമ്പോൾ ഭയം എന്ന വികാരം പൊട്ടിച്ചിരിക്ക് വഴി മാറുകയായിരുന്നു. കാലനെ ഹാസ്യനടനായി അവതരിപ്പിച്ചതിന്റെ അടുത്ത വർഷം തന്നെ നാരദനെയും അതേ വഴി നടത്തിച്ചു നോക്കാൻ തീരുമാനിച്ചതിന്റെ ഫലമായാണ് ക്രോസ് ബെൽറ്റ്‌ മണിയുടെ സംവിധാനത്തിൽ നാരദൻ കേരളത്തിൽ എന്ന സിനിമ വരുന്നത്. ഭക്തി സാന്ദ്രമായ ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടു മറന്ന നാരദനിൽ നിന്ന് വ്യത്യസ്തമായിരുന്നു നെടുമുടി വേണു അവതരിപ്പിച്ച പുതിയ നാരദ വേഷം. പിന്നീടങ്ങോട്ട്  വന്ന  പല സിനിമകളിലും  ദൈവവും പുണ്യാളനുമെല്ലാം ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്നു എല്ലാവരെയും അതിശയിപ്പിച്ചു പോയിട്ടുണ്ട്. രഞ്ജിത്തിന്റെ നന്ദനം, പ്രാഞ്ചിയേട്ടന്‍, ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേൻ എന്നിവ അതിന്റെ സമീപ കാല സിനിമാ ഉദാഹരണങ്ങൾ മാത്രം. ഹരിഹരന്‍ എം ടി കൂട്ടുകെട്ടിന്റെ എന്ന് സ്വന്തം ജാനകി കുട്ടി , രാജീവ് അഞ്ചലിന്റെ ഗുരു, തുടങ്ങിയ സിനിമകള്‍ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഫിക്ഷന്‍ ഫാന്റസി സിനിമകളാണ്.

അനിൽ ദാസ് - മധു മുട്ടം കൂട്ട് കെട്ടിൽ വന്ന ഭരതൻ, വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ്‌, അതിശയൻ, സന്തോഷ്‌ ശിവന്റെ അനന്ത ഭദ്രം  തുടങ്ങിയ സിനിമകളാണ് ഫിക്ഷൻ ഫാന്റസി പ്രമേയം കൊണ്ട്  വ്യത്യസ്തത തെളിയിച്ച മറ്റു ചില പ്രധാന മലയാള സിനിമകൾ. 

ഇതിഹാസ - വ്യത്യസ്തം, ആസ്വദനീയം, രസകരം ഈ പരീക്ഷണം 


ഒരു സുപ്രഭാതത്തിൽ ആണിന് പെണ്ണിന്റെ ശരീരവും പെണ്ണിന് ആണിന്റെ ശരീരവും കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന ചിന്തയിൽ നിന്നാണ് ഇതിഹാസയുടെ കഥാ രചന സംഭവിക്കുന്നത്. സമാന കഥയുമായി  2002 ൽ ടോം ബ്രഡിയുടെ സംവിധാനത്തിൽ വന്ന ഹോളിവുഡ് സിനിമ The Hot Chick ഇതിഹാസയുമായി പല രംഗങ്ങളിലും സാമ്യത പുലർത്തുന്നു എന്ന ആക്ഷേപം ഒഴിച്ച് നിർത്തിയാൽ മലയാള സിനിമാ ചരിത്രത്തിൽ ഇതിഹാസക്ക് അഭിമാനത്തോടെ തന്നെ ഒരിരിപ്പിടം  നൽകേണ്ടതുണ്ട്. അശ്ലീല തമാശകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഈ കാലത്തെ ചില ന്യൂജെൻ  സിനിമാ സംസ്ക്കാരം വച്ച് നോക്കുമ്പോൾ ഇതിഹാസയിൽ അത്തരം കോമഡി സീനുകൾക്ക് ഒരുപാട് സ്കോപ്പുണ്ടായിട്ടും കുടുംബ സമേതം കുട്ടികൾക്ക് കൂടി കാണാൻ പാകത്തിലാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത് എന്നത് ഏറെ ആശ്വാസജനകമായ ഒരു കാര്യമാണ് എന്ന് പറയാതെ വയ്യ. 

ആരും വിശ്വസിക്കാത്ത കഥ എന്നാണ് സിനിമയുടെ ടാഗ് ലൈൻ എങ്കിൽ കൂടി പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന രീതിയിൽ പിടിച്ചിരുത്തി കൊണ്ടാണ്  കഥ പറച്ചിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പോരായ്മകളും പ്രകടമാക്കാതെയാണ് ബിനു എസ് അതി വിദഗ്ദ്ധമായി ഈ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. അനീഷ്‌ ലീ അശോകിന്റെ  പുതുമ നിറഞ്ഞു നിന്ന കഥ തന്നെയാണ് ഇതിഹാസയുടെ നട്ടെല്ല്. തിരക്കഥയിലേക്ക് വിന്യസിപ്പിക്കുമ്പോൾ കഥയിലെ പുതുമ ഒട്ടും ചോർന്നു പോകാതെ തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ രണ്ടു രാജാക്കന്മാരുടെ യുദ്ധ രംഗത്തിൽ നിന്ന് കഥ പറഞ്ഞു തുടങ്ങുന്ന നിമിഷം തൊട്ട് സിനിമക്ക് അനിവാര്യമായ ആസ്വാദന ശൈലി സ്വീകരിച്ചു തുടങ്ങാൻ പ്രേക്ഷകർ യഥാക്രമം നിർബന്ധിതരാകുന്നുണ്ട്. ലോജിക്കുകൾക്ക് അവധി കൊടുത്തു കൊണ്ട് സിനിമ കാണാൻ പറയുമ്പോഴും സിനിമയിൽ പ്രമേയത്തിന് അനുയോജ്യമായ ലോജിക്കുകൾ നിലനിർത്തി കൊണ്ട് തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. കുറേ കാലത്തിന് ശേഷം  നല്ലൊരു പഞ്ചോട് കൂടി ഇടവേള എഴുതി കാണിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഇതിഹാസക്ക് വേണമെങ്കിൽ അവകാശപ്പെടാം. 

ഷൈൻ ടോം ചാക്കോ, ബാലു, അനുശ്രീ എന്നിവരുടെ പ്രകടനം തന്നെയാണ് സിനിമയിൽ പ്രധാന ചിരിപ്പടക്കങ്ങൾ സമ്മാനിച്ചതെങ്കിൽ  കൂടി അനുശ്രീയുടെ പ്രകടനം തമാശയെക്കാൾ ഉപരി ഗൌരവകരമായി തന്നെ നിരീക്ഷിക്കേണ്ടി വരുന്നു. ഒരു നടിയെന്ന നിലയിൽ അനുശ്രീയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് ഇതിഹാസയിലെ ആണ്‍ കഥാപാത്രം എന്ന് നിസ്സംശയം പറയാം. സാധാരണ സിനിമകളിൽ നായികയുടെ കൂട്ടുകാരികൾ എന്നാൽ രണ്ടോ മൂന്നോ സീനുകളിൽ വന്നു പോകുന്നവരായാണ് കാണുക പതിവ്. ഇതിഹാസയിൽ കൂട്ടുകാരി കഥാപാത്രങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ വലിയ റോളുകൾ  തന്നെ കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ  കഥയുടെ വഴിത്തിരുവുകളിലെല്ലാം കൂട്ടുകാരി കഥാപാത്രങ്ങളുടെ സാന്നിധ്യവും  ശ്രദ്ധേയമായി മാറി. സിനോജ് പി അയ്യപ്പന്റെ ച്ഛായാഗ്രഹണം സിനിമക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. അമ്പട ഞാനേ ..ചെല്ലട മോനെ എന്ന ഗാനം ഒഴിച്ചു നിർത്തിയാൽ ദീപക് ദേവിന്റെ സംഗീതവും മോശമാക്കിയില്ല. 

ആകെ മൊത്തം ടോട്ടൽ = നൂറു ശതമാനവും രസകരമായ ഒരു സിനിമ. Entertainment ലക്ഷ്യമാക്കി സിനിമ കണ്ടാൽ പൂർണ്ണ ആസ്വാദനം ലഭിക്കുക തന്നെ ചെയ്യും. 

*വിധി മാർക്ക്‌ = 7.5/10 
-pravin-

Thursday, December 4, 2014

അപ്പോത്തിക്കിരിയുടെ വിരലുകൾ കണ്ടിട്ടുണ്ടോ ?

നന്ദി വീണ്ടും വരുക എന്ന പരസ്യ വാക്യം  കേൾക്കാനോ കാണാനോ ആഗ്രഹിക്കാത്ത ഒരു സ്ഥലമാണ് ആശുപത്രി. രോഗങ്ങളുമായിഒരിക്കൽ അവിടെ വന്നു പോകുന്നവർ വീണ്ടും അവിടേക്ക് വരാനിടയാക്കരുതേ എന്ന് മുട്ടിപ്പായി പ്രാർഥിച്ചു പോകുന്ന സ്ഥലവും ആശുപത്രി തന്നെ. ഒരർത്ഥത്തിൽ ദൈവത്തെ കാണാനും അറിയാനും അമ്പലങ്ങളിലോ പള്ളിയിലോ അല്ല പോകേണ്ടത്. തൊട്ടടുത്ത ആശുപത്രികളിലേക്കാണ്. അവിടെ ദൈവത്തെ കാണാനുള്ളവരുടെ തിരക്കായിരിക്കും. ആ ദൈവം പറയുന്നത് അനുസരിക്കാതിരിക്കാൻ ഒരു രോഗിക്കും സാധ്യമല്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ അനുസരണാ ശീലം കാണിക്കുമെങ്കിലും പണം എന്ന വ്യവസ്ഥക്ക് മുന്നിൽ പാവപ്പെട്ടവന് പലപ്പോഴും ദൈവത്തിന്റെ മാന്ത്രിക സ്പർശം അനുഭവിക്കാനുള്ള യോഗ്യത പോലും നഷ്ടമാകുന്നു. ഒരു രോഗിയുടെ ചികിത്സാ യോഗ്യത എന്നാൽ അയാളുടെ കയ്യിലെ പണമാണ് എന്ന് വിശ്വസിക്കുന്ന ഇന്നിന്റെ ഡോക്ടർ ദൈവങ്ങൾക്ക് മുന്നിലാണ് അപ്പോത്തിക്കിരിയുടെ പഴയ ആ കഥ ഒരു വലിയ ഓർമ്മപ്പെടുത്തലാകുന്നത്. അതൊരു കാലമായിരുന്നു. കിലോമീറ്ററുകൾ നടന്നും സൈക്കിൾ ചവിട്ടിയും രോഗികളെ തേടി വന്നു ചികിത്സ നടത്തിയിരുന്ന ഭിഷഗ്വരൻമാരുടെ കാലം. രോഗങ്ങളെ ആട്ടിയകറ്റുകയും രോഗികളെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ധൈര്യം പകർന്നു കൊടുക്കുകയും ചെയ്തിരുന്ന അവരെയാണ് ജനം ഹൃദയം കൊണ്ട് അപ്പോത്തിക്കിരീ എന്ന് വിളിച്ചു ശീലിച്ചത്. കാലമേറെ പിന്നിട്ടപ്പോൾ അപ്പോത്തിക്കിരിമാർ ഇല്ലാതായി. പകരം വന്ന അവരുടെ തലമുറ രോഗികളെ അകറ്റി നിർത്തുകയും രോഗങ്ങളെ നിലനിർത്തുകയും ചെയ്തു. രോഗങ്ങളും രോഗികളും ഇല്ലെങ്കിൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന ആസുരിക തിരിച്ചറിവ് അവരെ അത്ര മാത്രം അന്ധരാക്കിയിരിക്കുന്നു. തദ്ഫലമായി ആശുപത്രി സേവനങ്ങളും മരുന്നുകളും മാഫിയവത്ക്കരിക്കപ്പെട്ടു. ഇതിന്റെയെല്ലാം തുടർ മാറ്റങ്ങളെ  തന്നെയാണ് സിനിമ പ്രമേയവത്ക്കരിക്കുന്നതും  സമൂഹത്തിൽ ചർച്ചാ പ്രസക്തമാക്കുകയും ചെയ്യുന്നത്. 

പൂർണ്ണമായും ഡോക്ടർ സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു സിനിമയാണോ അപ്പോത്തിക്കിരി എന്ന് സംശയിക്കുന്നവരുണ്ട്. ഒരു ഡോക്ടർ ഈ സിനിമ കാണുമ്പോൾ സ്വാഭാവികമായും അപ്രകാരം ചിന്തിച്ചു പോകാനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല. എന്നാൽ ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കി കൊണ്ട് കാണുന്ന ഡോക്ടർമാർക്ക് ഈ സിനിമ വലിയൊരു തിരിച്ചറിവ് സമ്മാനിക്കുക തന്നെ ചെയ്യും. ആ തലത്തിൽ വിശകലനം ചെയ്‌താൽ നാളെയുടെ പ്രതിക്കൂട്ടിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ഡോക്ടർമാരെ തിരിച്ചു നന്മയുടെയും സ്നേഹത്തിന്റെയും വൈദ്യ പാതയിലേക്ക് തിരിച്ചു വിളിക്കുന്ന സിനിമയാണ് അപ്പോത്തിക്കിരി എന്ന് പറയേണ്ടി വരും. ഡോക്ടർ വിജയ് നമ്പ്യാരുടെ (സുരേഷ് ഗോപി) വിവിധ മാനസികാവസ്ഥയിലൂടെയാണ് സിനിമ  മുന്നേറുന്നത്. ഒരേ സമയം ശരി പക്ഷത്ത് നിൽക്കാൻ മനസ്സ് മന്ത്രിക്കുകയും എന്നാൽ നിലനിൽപ്പിന്റെ ഭാഗമായി മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യേണ്ടിയും വരുന്നത്  കൊണ്ടാണ് ഡോക്ടർക്ക് മുന്നിൽ  ചില വിചിത്ര കാഴ്ചകൾ രൂപപ്പെടുന്നത്. ആശുപത്രിക്ക് വേണ്ടിയും മരുന്ന് മാഫിയക്ക് വേണ്ടിയും തന്റെ  രോഗികളിൽ  പലരെയും മരുന്ന് പരീക്ഷണത്തിന്‌ വിധേയരാക്കുമ്പൊഴും ഡോക്ടർ വിജയ്‌ നമ്പ്യാർ തന്റെ തന്നെ മനസാക്ഷിയുടെ വിചിത്രമായ പ്രതികരണങ്ങൾ കൊണ്ട് അസ്വസ്ഥമാകുന്നു. ഒരു ഘട്ടത്തിൽ ചിത്ത ഭ്രമത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് പോലും എത്തിയേക്കാവുന്ന തരത്തിൽ അദ്ദേഹം അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നിട്ടും ഡോക്ടർ കുറ്റബോധത്തോടെ തന്നെ  തന്റെ പതിവ് ജോലികൾ തുടരുമ്പോൾ മനസിലാക്കാം ഭൌതിക ജീവിതത്തിലെ സുഖ സൌകര്യങ്ങളോട് അദ്ദേഹം എത്ര മാത്രം ആകൃഷ്ടനായിരുന്നു എന്ന്. 

പലപ്പോഴും സ്വാർത്ഥത പല രൂപത്തിലാണ് മനുഷ്യരിലൂടെ വെളിപ്പെടുക. സ്വന്തം കുടുംബവും സുഖവും മാത്രം നോക്കി നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തങ്ങൾക്ക്  ചുറ്റുമുള്ള പലതിനേയും കണ്ടില്ലാന്നു നടിക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു രംഗം സിനിമയിൽ ഏറെ ശ്രദ്ധേയമായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.  രോഗിയായ സുബിൻ ജോസഫിന്റെ അച്ഛനും അനിയനും കൂടെ വിജയ്‌ നമ്പ്യാരെ കാണാൻ വരുന്ന സമയത്ത് അയാൾ തന്റെ കുട്ടികളുമായി അവർ പുതുതായി പണിയാൻ പോകുന്ന വീടിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രി ബില്ലിൽ എന്തെങ്കിലും ഇളവു ചെയ്തു തരാൻ കനിവുണ്ടാകണേ എന്ന അവരുടെ അഭ്യർത്ഥനയെ ഡോക്ടർ പൂർണ്ണമായും നിരാകരിച്ചു കൊണ്ടാണ് സംസാരിച്ചത്. തനിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്തു തരാനുള്ള നിർവ്വാഹമില്ല എന്നും പറഞ്ഞ് അവരെ മടക്കുമ്പോൾ എല്ലാം കണ്ടു കൊണ്ട് അവിടെ ഇരുന്നിരുന്ന ഡോക്ടറുടെ അച്ഛൻ മകന് കൊടുക്കുന്ന ഉപദേശം വളരെ പ്രസക്തമാണ്. 

"മോനെ, നിന്റെ മുന്നിലിരിക്കുന്ന ഒരു രോഗിയെയും ഇനട്രാ സെറിബ്രല്‍ ഹെമിറെജായിട്ടും ബ്രെയിന്‍ ട്യൂമറായിട്ടും കാണരുത്. അവരെ ഒരു കമ്മോഡിറ്റിയ്യാക്കരുത്. ഒരു മനുഷ്യനായി കാണണം. കുടുംബവും കുട്ടികളും സന്തോഷവും സങ്കടവുമുള്ള മനുഷ്യനായിട്ട്. അവര്‍ അരി വാങ്ങാനും തുണി വാങ്ങാനും കുട്ടികള്‍ക്ക് സ്ക്കൂളിലെ ഫീസ്‌ കെട്ടാനും മാറ്റി വച്ചിരിക്കുന്ന തുക, അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി നാണം കെട്ട് ഇരന്നു വാങ്ങുന്ന തുക - അതാണ്‌ അവരിവിടെ കൊണ്ട് വന്നു തരുന്നത്. ഇനിയും നിങ്ങള്‍ പറയുന്ന ഏതു ചികിത്സക്കും അവര്‍ പണം ഉണ്ടാക്കുമായിരിക്കും. ഇനിയും എന്തെങ്കിലും വില്‍ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അതും കൂടി വില്‍ക്കും. അങ്ങിനെ അവസാനം ആ കുടുംബത്തിനു മുഴുവന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും കഷ്ട്ടപ്പെടെണ്ടി വരും. കുറച്ച് പച്ചക്കറിക്ക് പോലും മാര്‍ക്കറ്റില്‍ വില പേശാറുള്ള മനുഷ്യന്‍ ചികിത്സക്ക് വേണ്ടിയോ മരുന്നിനു വേണ്ടിയോ വില പേശാറില്ല. അത് അറിയാവുന്നത് കൊണ്ട് തന്നെ അവരെ വഞ്ചിക്കാനും എളുപ്പമാണ്. അവരോടൊക്കെ അല്‍പ്പം സ്നേഹത്തോടെ സംസാരിക്കാനും പെരുമാറാനും കഴിഞ്ഞാല്‍ അതാണ്‌ ഏറ്റവും വലിയ ശരി. "

                                   

സുബിൻ ജോസഫിനെ (ജയസൂര്യ) പോലുള്ള രോഗികൾ ജീവിക്കാനുള്ള അവസാനത്തെ പ്രതീക്ഷയും പേറിയാണ് അപ്പോത്തിക്കിരി പോലുള്ള ഹൈ ക്ലാസ്സ് ആശുപത്രികളുടെ പടി ചവിട്ടി കേറുന്നതെങ്കിലും ഭാരിച്ച ബില്ലുകൾ അവരെ ചികിത്സയിൽ നിന്നും തന്നെ പിന്തിരിപ്പിച്ചു കളയും. സുബിൻ ജോസഫിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ ആശുപത്രിക്കാർ പറഞ്ഞ ചികിത്സ നടത്തിയില്ലെങ്കിൽ എന്റെ ജീവൻ മാത്രമേ പോകൂ. ചികിത്സ നടത്തിയാൽ തന്റെ ജീവൻ രക്ഷപ്പെടുമായിരിക്കും എന്നാൽ ചികിത്സാ ചിലവിനായി കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വകയില്ലാതെ തന്റെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടി വരും. അതിലും ഭേദം ചികിത്സിക്കാതിരിക്കുന്നതല്ലേ ? ഏറെ ചിന്തിക്കേണ്ട വിഷയം തന്നെയാണ് സുബിനിലൂടെ നമ്മൾ കേട്ടത്.  വാണിജ്യവത്ക്കരിക്കപ്പെട്ട  ആശുപത്രികൾ രോഗികളുടെ ശാപമാണ്. മരുന്നും മരുന്ന് പരീക്ഷണവും അത്യാധുനിക ചികിത്സാ സമ്പ്രദയാങ്ങളും വേണ്ടാ എന്ന് സിനിമ പറയുന്നില്ല. എന്നാൽ ഇതെല്ലാം എപ്പോഴൊക്കെ, എങ്ങിനെയൊക്കെ, ആരോടൊക്കെ, എന്തിനൊക്കെ വേണ്ടി പ്രയോഗിക്കപ്പെടണം എന്ന ചിന്താഗതിയിൽ ശുദ്ധീകരണം അനിവാര്യമാണ് എന്ന് സിനിമ തറപ്പിച്ചു പറയുക തന്നെ ചെയ്യുന്നു. ഏതൊരു അവസ്ഥയിലും രോഗിയെ വിറ്റു ചികിത്സിക്കാൻ തയ്യാറാകില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഓരോ ഡോക്ടർമാരും വെളുത്ത കോട്ട് അണിയുന്നത്. ആ വെളുത്ത കോട്ടിലെക്ക് ചളി തെറിപ്പിക്കുന്നതായിരിക്കരുത് ഒരു ഡോക്ടറുടെയും പ്രവർത്തികൾ എന്ന് വിജയ് നമ്പ്യാർ പറയുമ്പോൾ പഴയ  അപ്പോത്തിക്കിരിമാരുടെ  ആത്മാശം ഇപ്പോഴും കൈ മുതലായി സൂക്ഷിക്കുന്ന ഡോക്ടർമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുക തന്നെ ചെയ്യും. ഈ കൈയ്യടികൾ വരും തലമുറയിലെ ഡോക്ടർമാർക്ക് ചെറുതായെങ്കിലും ഒരു പ്രചോദനമായി മാറിയാൽ അത് തന്നെയാണ് ഈ സിനിമയുടെ വിദൂരമല്ലാത്ത വിജയവും. 
ഭാവ പ്രകടനങ്ങൾ എന്നതിലുപരി ശരീര ഭാഷ കൊണ്ടാണ് ഈ സിനിമയിലെ അഭിനേതാക്കൾ വിസ്മയം സൃഷ്ടിക്കുന്നത്. ജയസൂര്യയും ഇന്ദ്രൻസുമെല്ലാം ഈ സിനിമയിൽ അതിന്റെ ഏറ്റവും കരുത്തുറ്റ ഉദാഹരണങ്ങളാണ്. മാധവ് രാംദാസിനെ പോലുള്ള സംവിധായകരെ മലയാള സിനിമാ  ലോകവും പ്രേക്ഷകരും  പൂവിട്ട് പൂജിച്ചില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്. സിനിമ റിലീസായ സമയങ്ങളിൽ കേട്ട ഒരു ആക്ഷേപം ഓർമ്മ വരുന്നു. സിനിമയിൽ ഒരുപാട് നടകീയതകൾ ഉണ്ടെന്നതായിരുന്നു അത്. ശരിയാണ്, സിനിമയിൽ ചെറിയ നാടകീയതകൾ ഉണ്ട്. പക്ഷേ നമ്മുടെയെല്ലാം ജീവിതത്തിൽ സിനിമയിലേത് പോലൊരു സാഹചര്യം വന്നു പോയാൽ ഉണ്ടായേക്കാവുന്ന നാടകീയതകളെക്കാൾ എത്രയോ ചെറിയൊരംശം നാടകീയത മാത്രമാണ് സിനിമയിൽ കാണിച്ചിട്ടുള്ളൂ. അതും ലളിതമായ രീതിയിൽ വലിയൊരു ആശയം പറയാൻ വേണ്ടി മാത്രം. അപ്പോത്തിക്കിരിമാർ ദൈവത്തിന്റെ വിരലുകളുമായി ഓരോ രോഗികളേയും ശുശ്രൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന് പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുമ്പോഴും പ്രതിപാദ്യ മേഖലയിലെ പൊള്ളുന്ന പല യാഥാർത്ഥ്യങ്ങളും നമ്മുടെ മനസ്സിന്റെ നീറ്റം കുറക്കുന്നില്ല. അത്തരം അനുഭവങ്ങൾ ആർക്കും വരരുതേ എന്ന് പ്രാർഥിക്കുകയെങ്കിലും ചെയ്യാം നമുക്ക്. 

ആകെ മൊത്തം ടോട്ടൽ = ആർക്കും കാണാവുന്ന ഒരു സിനിമ .എല്ലാം കൊണ്ടും പ്രസക്തമായ ഒരു നല്ല സിനിമ. ഒറ്റ അപേക്ഷ മാത്രമേ ഉള്ളൂ. എപ്പോഴായാലും ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. 

*വിധി മാർക്ക്‌ = 8.5/10
-pravin-

Monday, November 17, 2014

വെള്ളിമൂങ്ങ ആളൊരു മുതലാണ്‌ ട്ടോ !


ഇൻ ഹരി നഗർ സിനിമയിലെ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്. ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം, നല്ല ബെസ്റ്റ് ടൈം. അതൊന്നു മാറ്റി ബിജു മേനോന്റെ ടൈം നല്ല ബെസ്റ്റ് ടൈം എന്ന് പറയാനാണ് ഇപ്പോൾ തോന്നുന്നത്. എത്രയോ കാലങ്ങളായി നായക കഥാപാത്രങ്ങളുടെ കൈയ്യാളായും കൂട്ടുകരനായും ഒരു സഹനടൻ പരിവേഷത്തിൽ മാത്രം ഒതുങ്ങി നടക്കുമ്പോഴും ബിജു മേനോൻ എന്ന നടന്റെ കഴിവിൽ ആർക്കും സംശയമില്ലായിരുന്നു . ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. എന്നാലും   നായകനായി നിന്നു കൊണ്ട് ഒരു സിനിമയെ വിജയിപ്പിച്ചെടുക്കാനുള്ള ഭാഗ്യ രാശി ബിജുമേനോൻ എന്ന നടനില്ല എന്ന മുൻ വിധി പല സിനിമാ സംവിധായകർക്കും ഉണ്ടായിരുന്നോ എന്ന് സംശയിക്കാം. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ, ശിവം തുടങ്ങീ കുറച്ചു സിനിമകളിലൊക്കെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ബിജു മേനോൻ ഇടക്കാലത്ത് മലയാള സിനിമയിൽ സജീവമായെങ്കിലും വീണ്ടും സഹനടന്റെ വേഷത്തിലേക്ക് ഒതുങ്ങിക്കൂടാനാണ് ബിജു മേനോൻ തീരുമാനിച്ചത്. സുഗീതിന്റെ ഓർഡിനറി സിനിമക്ക് ശേഷമാണ് ബിജുമേനോൻ വീണ്ടും തരംഗമാകുന്നത്. അത് വരെ പയറ്റി തെളിയാതിരുന്ന കോമഡി കൂടി തനിക്ക് വഴങ്ങും എന്ന് തെളിയിച്ചതോട് കൂടെയാണ് സത്യത്തിൽ ബിജുമേനോന്റെ ഭാഗ്യ രാശി തുടങ്ങുന്നത്. ആ രാശി ഇപ്പോൾ ബിജു മേനോന്  വെള്ളിമൂങ്ങയുടെ വിജയവും സമ്മാനിച്ചിരിക്കുന്നു. 

ഒരു കാലത്ത് നമ്മൾ കണ്ടിരുന്ന രാഷ്ട്രീയ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നത് ടി ദാമോദരനെ  പോലുള്ള എഴുത്തുകാരുടെ ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നെങ്കിൽ പിന്നീട് ഒരു കാലത്ത് അത് രണ്‍ജി പണിക്കരെ പോലുള്ള എഴുത്തുകാരുടെ തീപ്പൊരി ഡയലോഗുകളും സംഘട്ടനങ്ങളും നിറഞ്ഞതായി മാറി. രാഷ്ട്രീയ സിനിമകളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അക്കാലത്ത് അധികമാരും മെനക്കെട്ടില്ല എന്നതാണ് സത്യം. ഇതിനൊരു അപവാദമായി പറയാവുന്ന അക്കാലത്തെ ഏക സിനിമ കെ. ജി ജോർജ്ജിന്റെ പഞ്ചവടിപ്പാലമായിരുന്നു. വിചിത്രമായ പേരുകൾ കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തമായ  ആ സിനിമക്ക്  പ്രേക്ഷകർ വേണ്ട സ്വീകരണം കൊടുത്തില്ല എന്നത് കൊണ്ടാകാം ആക്ഷേപ ഹാസ്യം എന്ന നിലയിൽ കുറേ കാലത്തേക്ക് ആരും സിനിമയിൽ രാഷ്ട്രീയത്തെ പ്രമേയവത്ക്കരിക്കാൻ ശ്രമിച്ചില്ല. പിന്നീട് തൊണ്ണൂറ്റിയൊന്നു കാലത്ത്  വന്ന സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീമിന്റെ  'സന്ദേശ'മാണ്  അതിലൊരു പരിപൂർണ്ണ വിജയം നേടിയത്. മലയാളത്തിലെ എക്കാലത്തെയും ഒത്ത ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എന്ന ബഹുമതി ഇന്നും 'സന്ദേശം' നിലനിർത്തുന്നു. പിന്നീടങ്ങോട്ടുള്ള വന്ന പല സിനിമകളിലും രാഷ്ട്രീയത്തെ പല തരത്തിൽ പ്രമേയവത്ക്കരിച്ചു കണ്ടിട്ടുണ്ടെങ്കിലും പൂർണ്ണമായും  രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകൾ എന്ന് വിളിക്കാവുന്ന സിനിമകൾ വേറെയുണ്ടോ  എന്ന് സംശയമായിരുന്നു. വെള്ളിമൂങ്ങ ആ സംശയം ഒരു പരിധി വരെ നികത്തി എന്ന് പറയാം.

സമകാലീന രാഷ്ട്രീയത്തിലെ ഗൌരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യാനൊന്നും വെള്ളിമൂങ്ങ മെനക്കെടുന്നില്ലെങ്കിലും  ഹാസ്യാത്മകായ രാഷ്ട്രീയ വിമർശങ്ങൾ കൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള കഥ പറച്ചിലിന്  പകരം നായകനും, നായകൻറെ ചുറ്റുപാടുകളും, അതിനോടൊക്കെയുള്ള നായകന്റെ നിലപാടുകളുമാണ് സിനിമയിൽ  കഥാപരിസരം സൃഷ്ടിക്കുന്നത്. കോമഡിക്ക് വേണ്ടി എഴുതിയുണ്ടാക്കുന്ന രംഗങ്ങൾ സിനിമയിലില്ല,  എന്നാലോ കഥ സഞ്ചരിക്കുന്ന  വഴികളിലെല്ലാം സംഭാഷണ പ്രസക്തമായ ഹാസ്യം വിതറി കൊണ്ട്  വെള്ളിമൂങ്ങ പ്രേക്ഷകനെ രസിപ്പിക്കുന്നു. ലളിതമായ ഒരു കഥ ലളിതമായി പറഞ്ഞവസാനിപ്പിക്കുമ്പോഴും ഒരു സിനിമക്ക് വേണ്ട സസ്പെൻസും കോമഡിയും എല്ലാം വെള്ളിമൂങ്ങ ഉറപ്പ് തരുന്നു. കോമഡി സസ്പെന്സ് എന്നൊരു വിഭാഗം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അത് വെള്ളിമൂങ്ങയിലാണ് ആദ്യമായി ഇത്ര നന്നായി അവതരിപ്പിക്കപ്പെടുന്നത് എന്ന് പറയാം. 

കൂടുതൽ നിരൂപണ ബുദ്ധിയോടെ സമീപിക്കാവുന്ന ഒരു സിനിമയല്ല വെള്ളിമൂങ്ങ എന്നത് കൊണ്ട് തന്നെ ചിലതെല്ലാം പ്രേക്ഷകന് കണ്ടില്ലാന്നു നടിക്കേണ്ടി വരും. എല്ലാം കോമഡിയായി തന്നെ കാണണം എന്നതാണ് ഈ സിനിമ അനുശാസിക്കുന്ന ആസ്വാദനാ തലം. വ്യക്തിപരമായ നേട്ടങ്ങൾക്ക്‌ വേണ്ടി കുതന്ത്രങ്ങൾ മെനയുന്ന ഒരാളായിട്ടും നായകനെ നമുക്കിഷ്ടപ്പെടെണ്ടി വരുന്നതും ധാർമികത ഇല്ലാത്തവനാണ് നായകൻ എന്ന് തോന്നിക്കാത്തതും അത് കൊണ്ടാണ്. നിർദ്ദോഷകരമായ കുതന്ത്രങ്ങൾ തന്റെ  കൂടപ്പിറപ്പാണ് എന്ന് തെളിയിച്ചു കൊണ്ടാണല്ലോ രാഷ്ട്രീയത്തിലേക്കുള്ള മാമച്ചന്റെ (ബിജു മേനോൻ) കാൽ വപ്പു പോലും. സമകാലീന രാഷ്ട്രീയത്തിൽ അവസരവാദത്തിന്റെ പ്രസക്തി ചെറുതല്ല എന്ന് മാമച്ചന്റെ കഥാപാത്രം പറഞ്ഞു തരുന്നുണ്ട്. സ്വന്തം അമ്മ പോലും മാമാച്ചനോടു പറയുന്നത് നീ കൈയ്യിട്ടു വാരണ്ടാന്നൊന്നും  ഞാൻ പറയില്ല, പക്ഷെ അതിനിടേല് നാട്ടുകാർക്ക് ഗുണമുള്ള വല്ലതും കൂടി ചെയ്യണം എന്നാണ്. രാഷ്ട്രീയം എന്നാൽ ഇതൊക്കെ തന്നെയാണ് എന്ന് പൊതു ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെങ്കിലും അവർ എന്നും എല്ലാക്കാലത്തും രാഷ്ട്രീയക്കാരിൽ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുക തന്നെ ചെയ്യും  എന്നതിന്റെ സ്വരമാണ് മാമച്ചന്റെ അമ്മയിലൂടെ നമ്മൾ കേൾക്കുന്നത്.  

ബിജിബാലിന്റെ സംഗീതം സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായിരുന്നു. സംഗീതത്തെക്കാൾ സിനിമയിൽ സ്കോർ ചെയ്തു നിന്നത് വിഷ്ണു നാരായണന്റെ  അതിമനോഹരമായ ച്ഛായാഗ്രഹണമാണ്. ഓരോ അഭിനേതാക്കളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ  നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = എല്ലാം കൊണ്ടും ചിരിപ്പിക്കുന്ന ഒരു സിനിമ. A  clean entertainer. ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 

* വിധി മാർക്ക് = 7/10 

-pravin-

Friday, November 7, 2014

'മദ്രാസ്‌' പഠിപ്പിക്കുന്ന രാഷ്ട്രീയം

രാഷ്ട്രീയ വൈരങ്ങളും സംഘർഷങ്ങളും അടിസ്ഥാനപ്പെടുത്തി കൊണ്ട് നിരവധി ഇന്ത്യൻ സിനിമകൾ വന്നു പോയിട്ടുണ്ട് എന്നിരിക്ക അക്കൂട്ടത്തിൽ 'മദ്രാസ്‌' എന്ന സിനിമ  എങ്ങിനെയാണ് വ്യത്യസ്തമാകുന്നത് എന്ന് സംശയിക്കാവുന്നതാണ്. എന്നാൽ പ്രമേയം കൊണ്ട് മാത്രമല്ല ഒരു സിനിമ അതിന്റെ വ്യത്യസ്തത  അനുഭവപ്പെടുത്തുക എന്ന് തിരിച്ചറിഞ്ഞാൽ മേലെ സൂചിപ്പിച്ച സംശയത്തിന്റെ  പ്രസക്തി ഇല്ലാതാകുക തന്നെ ചെയ്യും. ഇതിന്റെ സമീപ കാല സിനിമാ ഉദാഹരണമാണ് പാ. രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത "മദ്രാസ്‌".

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ  തന്നെ മനസിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. വിരലിൽ എണ്ണാവുന്ന പാർട്ടികളിൽ നിന്ന് തുടങ്ങിയ ഇന്ത്യൻ രാഷ്ട്രീയം ഇന്ന് എണ്ണിയാൽ ഒടുങ്ങാത്ത അത്രക്കും പാർട്ടികളിലായി വ്യാപിച്ചു കിടക്കുകയാണ്.  ആശയപരവും അല്ലാത്തതുമായ വിഷയങ്ങളിൽ നടന്ന   തർക്കങ്ങൾ മൂലം വിഘടിച്ചും വിഭജിച്ചും പെറ്റ്  പെരുകിയ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം നോക്കുകയാണെങ്കിൽ ഇന്ത്യ തന്നെയായിരിക്കും ഒരു പക്ഷേ മുൻപന്തിയിൽ ഉണ്ടായിരിക്കുക. ജനാധിപത്യം എന്ന സാമൂഹിക വ്യവസ്ഥയെ അവരവരുടെ സൌകര്യാർത്ഥം ഏറ്റവും ഭംഗിയായി ചൂഷണം ചെയ്യുക എന്നതാണ് ഇത്തരത്തിൽ പെറ്റു പെരുകുന്ന രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ അജണ്ട പോലും. ഇത് മനസിലാക്കാതെ കക്ഷി രാഷ്ട്രീയത്തെ വൈകാരികമായി നെഞ്ചിലേറ്റുന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വഞ്ചനകളുടെ കഥയുമൊക്കെയാണ് "മദ്രാസി"ൽ പ്രധാനമായും പറയുന്നത്. 

നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടി തന്നെയാണല്ലോ രാഷ്ട്രീയവും മതപരവുമായ തർക്കങ്ങളും തുടർ സംഘർഷങ്ങളും ഉണ്ടാകുക. അത് വരേയ്ക്കും തോളിൽ കൈയ്യിട്ട് നടന്നവർ പോലും ഇക്കാരണത്താൽ പരസ്പ്പരം വാളോങ്ങുന്നു. ഇവിടെ സിനിമയിലെ കഥാപാത്രങ്ങൾക്കും   സമാന സ്ഥിതി തന്നെയാണ് സംഭവിക്കുന്നത്. നിസ്സാരമെന്നു തോന്നാകുന്ന ഒരു ചുമരിനു വേണ്ടി തുടരുന്ന തർക്കത്തിലൂടെ ഇരു വിഭാഗങ്ങൾക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്ന രാഷ്ട്രീയ അണികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. തലമുറകൾ മാറി വരുമ്പോഴും ആ ചുമരിനു വേണ്ടിയുള്ള തർക്കം അവസാനിക്കുന്നില്ല. ചുമരിൽ വരച്ചിരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രത്തിന് പോലും  സിനിമയിൽ പിന്നീടങ്ങോട്ട്‌ പ്രസക്തി ലഭിക്കുകയാണ്. അതിനെ ചുറ്റിപ്പറ്റി ചില കഥകൾ കൂടി പ്രചരിക്കുമ്പോൾ ചുമർ എന്നത് കഥയിലെ ഒരു അവിഭാജ്യ പ്രതീകമായി മാറുന്നു. ആദ്യ കാഴ്ചയിൽ നിസ്സാരമെന്നും അപ്രസക്തമെന്നും തോന്നിക്കുന്ന കഥയിലെ ഇത്തരം ചില സംഗതികളെ  സിനിമയുടെ  മുന്നോട്ടുള്ള സഞ്ചാരത്തിൽ ഗൌരവമേറിയതും പ്രസക്തവുമായ രീതിയിൽ രൂപാന്തരപ്പെടുത്തി അവതരിപ്പിക്കുന്നതിലെ  സംവിധായകന്റെ മികവിനെ അഭിനന്ദിക്കാതിരിക്കാൻ സാധ്യമല്ല. 

കാലി (കാർത്തി), അന്പ് (കലൈയരാസൻ) എന്നീ കഥാപാത്രങ്ങളുടെ സൌഹൃദ ബന്ധത്തിന്റെ തീവ്രതയാണ് സിനിമയുടെ ആത്മാവ്. സമീപ കാല സിനിമകളിലൊന്നും  ഇത്രമേൽ വികാര തീവ്രതയോടെ രണ്ടു സുഹൃത്ത് കഥപാത്രങ്ങളുടെ ആത്മബന്ധത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടില്ല. സൌഹൃദവും പ്രണയവും രാഷ്ട്രീയവും പകയും എല്ലാം ഒരേ നൂലിൽ കോർത്തിണക്കി കൊണ്ട് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുമായിരുന്ന പാളിച്ചകളെയെല്ലാം സംവിധായകന് മറി കടക്കാൻ സാധിക്കുന്നത് ആഴത്തിലുള്ള കഥാപാത്ര സൃഷ്ടികൾ  കൊണ്ടാണ്. നാടകീയത കലരാത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളുമാണ്  ഈ സിനിമയുടെ എടുത്തു പറയേണ്ട മറ്റൊരു മികവ്. 

സന്തോഷ്‌ നാരായണന്റെ സംഗീതം എല്ലാം കൊണ്ടും സിനിമക്ക് അനുയോജ്യമായിരുന്നു. ഗാന ബാല, ശക്തി ശ്രീ ഗോപാലൻ തുടങ്ങിയ ഒരു പിടി നല്ല ഗായകരെ അവരുടെ  വ്യത്യസ്ത ശബ്ദ സൌന്ദര്യത്തോടെ സിനിമയുടെ ഗാന സാഹചര്യത്തിന് ചേരുന്ന രീതിയിൽ  പാടിപ്പിക്കാൻ സന്തോഷ്‌ നാരയാണന് സാധിച്ചു. സിനിമയുടെ പശ്ചാത്തല സംഗീതം ഒന്ന് മാത്രം മതിയാകും വരും കാല സിനിമകളിൽ സന്തോഷ്‌ നാരായണ്‍ എന്ന സംഗീത സംവിധായകന്റെ സ്ഥാനം എവിടെയാകുമെന്ന് ഊഹിക്കാൻ. 

സാധാരണ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായി ലോങ്ങ്‌ ഷോട്ടുകളിൽ കൂടി രംഗ വിശദീകരണം നൽകി കൊണ്ടാണ് ജി. മുരളിയുടെ ക്യാമറ സിനിമയിൽ കാഴ്ചയുടെ പുതുമകള്‍ സമ്മാനിക്കുന്നത്. കാലിയും അന്പും ആക്രമിക്കപ്പെടാൻ പോകുന്ന രംഗം അതിന്റെ ഒരു ഉദാഹരണം മാത്രം. ആക്രമിക്കപ്പെടാൻ പോകുന്നു എന്ന സൂചന പ്രേക്ഷകർക്ക് ആദ്യമേ നൽകുക  വഴി പിന്നീട്  വരുന്ന  വൈഡ് ആൻഡ്‌ ലോങ്ങ്‌  ഷോട്ട് സീനിന്റെ നാനാ ഭാഗത്തേക്കും  പ്രേക്ഷകന്റെ ശ്രദ്ധ ചെന്നെത്തുന്നു. ഗാന രംഗങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ  ഒരു രീതി തീർത്തും  ആകാംക്ഷാ ഭരിതമായ സീനിൽ ക്ലോസപ്പ് ഷോട്ടുകളുടെ എണ്ണം കുറച്ചു കൊണ്ട് ചെയ്യാൻ തീരുമാനിച്ചത് ഒരു പുതിയ ട്രെൻഡ് ആയി കാണാവുന്നതാണ്. 

ആകെ മൊത്തം ടോട്ടൽ = അവതരണ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികവു പുലർത്തിയ ഒരു സിനിമ. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുണ്ടായിരുന്ന മികവ് ക്ലൈമാക്സ് സീനിലേക്ക് എത്തുമ്പോൾ ഒരൽപ്പം കുറഞ്ഞോ എന്ന് മാത്രം ഒരു സംശയം.  

* വിധി മാർക്ക് = 7.8/10 
-pravin- 

Tuesday, October 21, 2014

ഹൈദർ - ഹാംലെറ്റും, കാശ്മീരും, ഇന്ത്യൻ സൈന്യവും, പിന്നെ ചില അർദ്ധ സത്യങ്ങളും

സിനിമയെ സിനിമയായി തന്നെ കാണണം എന്ന് നിർബന്ധം പിടിക്കാനാകില്ല ചിലപ്പോഴെങ്കിലും. പ്രത്യേകിച്ച് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അത്തരത്തിൽ ഒന്നാകുമ്പോൾ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പിന്തുണയോടെ വിവിധ കലാ സാഹിത്യ രൂപങ്ങളിൽ  ഉടലെടുക്കുന്ന സർഗ്ഗ സൃഷ്ടികളെ തീർച്ചയായും ഒരു ആസ്വാദകൻ മാനിക്കുക തന്നെ വേണം. എന്നാൽ മേൽപ്പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ പിന്തുണ പറ്റി വരുന്ന കലാ സൃഷ്ടികൾ ആസ്വാദകനോടും പൊതു സമൂഹത്തോടും എത്ര മേൽ നീതി പുലർത്തുന്നു എന്നതിലാണ് ഏതൊരു സർഗ്ഗ സൃഷ്ടിയും പ്രസക്തമാകുന്നത്. സാമൂഹികവും മതപരവും ചരിത്രപരവും രാഷ്ട്രീയപരവുമായ  വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ മറ്റു സിനിമകളെ അപേക്ഷിച്ച് അതിന്റെ ആവിഷ്ക്കരണത്തിൽ നേരിടുന്ന പ്രധാന വെല്ലു വിളിയും അത് മാത്രമാണ്.  ഇക്കാരണം കൊണ്ട് തന്നെ ഇത്തരത്തിലുള്ള സിനിമകൾ അനുമോദനങ്ങളെക്കാൾ കൂടുതൽ ആക്ഷേപങ്ങൾ കേൾക്കാൻ മുന്നാലെ സ്വയമേ വിധിക്കപ്പെട്ടിരിക്കുന്നു. വിശാൽ ഭരദ്വാജിന്റെ ഹൈദർ അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു സിനിമയാണ്. ഈ സിനിമക്ക് കേൾക്കേണ്ടി വരുന്ന അനുമോദനങ്ങളിലും  ആക്ഷേപങ്ങളിലും  എത്ര മാത്രം ശരിയുണ്ട് എന്ന് നോക്കാം.

ഷേക്സ്പിയർ  നാടകത്തിലെ ദുരന്ത നായകനായ ഹാംലെറ്റിനെ കശ്മീർ പശ്ചാത്തലത്തിലേക്ക് പറിച്ചു നടുകയാണ്‌ സംവിധായകൻ ആദ്യം ചെയ്തിരിക്കുന്നത്.  തന്റെ അച്ഛനെ  ചതിയിലൂടെ കൊന്ന് രാജ്യാധികാരം  കൈക്കലാക്കുകയും അമ്മയായ ജെർട്രൂഡിനെ ഭാര്യയാക്കുകയും ചെയ്ത ചെറിയച്ഛൻ ക്ലോഡിയസിനോട് പ്രതികാരം ചെയ്യാനെത്തുന്ന ഹാം ലെറ്റ് രാജകുമാരന്റെ സമാന മാനസികാവസ്ഥയാണ് സിനിമയിലെ ഹൈദറിനുമുള്ളത്. എന്നാൽ ഹാംലെറ്റ് അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ വെറും വ്യക്തി വൈകാരിക  പശ്ചാത്തലം മാത്രമല്ല  ഹൈദറിനുള്ളത്. മറിച്ച് കശ്മീരിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ പശ്ചാത്തലത്തിലൂടെയാണ് ഹൈദറിന്റെ മാനസിക സംഘർഷങ്ങൾ സംവിധായകൻ പ്രധാനമായും വരച്ചു കാണിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കൊണ്ടെന്ന പോലെ തന്നെ താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ ഭരണകൂടം നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും ഹൈദർ അസ്വസ്ഥനാകുന്നു. ഈ അസ്വസ്ഥത തന്നെയാണ് ഹൈദറിനെ ഭ്രാന്തിന്റെ വക്കു വരെ എത്തിക്കുന്നതും പ്രതികാര ദാഹിയാക്കുന്നതും. ഇത്രയുമാണ് ഹൈദർ എന്ന സിനിമയുടെ പ്രധാന ചുറ്റുവട്ടം. ഇനി സിനിമയുടെ രാഷ്ട്രീയത്തിലേക്ക് പോകാം. 

1995 കാലഘട്ടത്തിലെ കശ്മീരാണ് സിനിമയിലെ കഥാ പശ്ചാത്തലം. ഹൈദറിന്റെ പിതാവും ഡോക്ടറുമായ ഹിലാൽ മീർ (നരേന്ദ്ര ഝാ)  കശ്മീർ വിഘടനവാദികളുമായി അൽപ്പ സ്വൽപ്പം അടുപ്പമുള്ള കൂട്ടത്തിലാണ്. വെടിയുണ്ട കേറി സാരമായി പരിക്ക് പറ്റിയ തീവ്രവാദിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്താനായി കശ്മീരിലെ തന്റെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. കാശ്മീരിൽ അത് വരേക്കും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഡോക്ടർക്കോ കുടുംബത്തിനോ യാതൊരുവിധ പ്രശ്നങ്ങളും  നേരിടേണ്ടി വന്നതായി സിനിമ പറയുന്നില്ല.  അതേ സമയം സൈന്യത്തിന് ഡോക്ടറെ വിശ്വാസമായത് കൊണ്ട് തീവ്രവാദികളെ കയറ്റി കൊണ്ട് വന്ന ഡോക്ടറുടെ വാഹനം അവർ പരിശോധിക്കുന്നു പോലുമില്ല താനും. സൈന്യത്തിന് തന്നോടുള്ള ആ വിശ്വാസത്തെയാണ്  യഥാർത്ഥത്തിൽ ഡോക്ടർ ചൂഷണം ചെയ്യുന്നത്. തന്റെ ഭാര്യ ഘസാലക്ക് (താബു) ഈ വിഷയത്തിലുള്ള എതിർപ്പുകളെയും  അദ്ദേഹം അത്ര കാര്യമായി എടുക്കുന്നില്ല . ഒരു ഡോക്ടർ എന്ന നിലക്ക് ഹിലാൽ മീർ എന്ന വ്യക്തിയെ നോക്കി കാണുമ്പോൾ നമുക്ക് തെറ്റ് പറയാനില്ല. കാരണം തനിക്ക് മുന്നിൽ എത്തിപ്പെടുന്നയാൾ തീവ്രവാദിയാണോ സൈനികനാണോ എന്നൊന്നും നോക്കേണ്ട കാര്യം ധാർമികതയുള്ള  ഒരു ഡോക്ടർക്ക് ചേരുന്നതല്ല. എന്നാൽ ഇതേ ധാർമികത സ്വന്തം രാജ്യത്തോടും ഭരണഘടനയോടും  കാണിക്കുന്നതിൽ ഡോക്ടർക്ക് പിഴവ് പറ്റിയോ എന്ന് ചിന്തിക്കുമ്പോൾ ആണ് ഹിലാൽ മീർ എന്ന വ്യക്തിയുടെ പൌര ധാർമികതയുടെ മുകളിൽ സംശയം നിഴലിക്കുന്നത്. 


വിഘടനവാദികൾ ഒളിച്ചിരിക്കുന്ന ഡോക്ടറുടെ വീട് ഇന്ത്യൻ സൈന്യം വളയുന്നുണ്ട്. ആ സമയം വരെ സംയമനം പാലിച്ചു കൊണ്ട് അവരോടു കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തിലെ ചിലരെ ആദ്യം വെടി വച്ച് കൊല്ലുന്നത് വിഘടനവാദികളാണ്. കൂട്ടത്തിലൊരുത്തൻ കൊല്ലപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ആക്രമണമാണ് സൈന്യം പിന്നീട് നടത്തുന്നത്. ആ ആക്രമണത്തിൽ വിഘടനവാദികൾ ഒളിച്ചിരുന്ന ഡോക്ടറുടെ വീട് ഒന്നടങ്കം സൈന്യത്തിന് തകർക്കേണ്ടി വരുന്നു. ഈ രംഗം തൊട്ട് സംവിധായകൻ ഇന്ത്യൻ സൈന്യത്തെ പ്രതി സ്ഥാനത്ത് നിർത്തുകയാണ് പിന്നീട് ചെയ്യുന്നത്. ഏതൊരു മനുഷ്യനും സ്വന്തം വീടുമായുണ്ടാകുന്ന അടുപ്പം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഇവിടെ ഡോക്ടറുടെ വീട് എന്ത് കൊണ്ട് തകരുന്നു എന്ന് വിവരിക്കാൻ  സംവിധായകൻ മെനക്കെടുന്നില്ല. പകരം ഡോക്ടറുടെ വീട് സൈന്യം തകർക്കുകയാണ് എന്നതിലേക്കാണ് രംഗ വിശദീകരണം നൽകുന്നത്. വീട് തകരുമ്പോൾ ഉണ്ടാകുന്ന ഘസാലയുടെയും ഡോക്ടറുടെയും ദാരുണമായ മുഖ ഭാവവും അതിനേക്കാൾ വികാര തീവ്രമായ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ സൈന്യം തെറ്റുകാരാകുന്നു. പ്രധാന കഥാപാത്രങ്ങളിലേക്ക്  പ്രേക്ഷകന്റെ സഹതാപം ആകർഷിപ്പിക്കുന്ന സമർത്ഥമായ രംഗാവിഷ്ക്കാരം. സിനിമയുടെ ആ രംഗം തൊട്ട് സംവിധായകൻ പ്രേക്ഷകന് സിനിമ എങ്ങിനെ കാണണം എന്നത് സംബന്ധിച്ചും  രണ്ടു മൂന്നു ഓപ്ഷൻ തരുന്നുണ്ട്. സൈന്യത്തിന്റെ ഭാഗത്ത് നിന്നോ, വിഘടനവാദികളുടെ ഭാഗത്ത് നിന്നോ, ഇത് രണ്ടുമല്ലാതെ നിഷ്പക്ഷമായി തികഞ്ഞ മാനുഷിക ബോധത്തോടെ  വെറുമൊരു മനുഷ്യനായി നിന്ന് കൊണ്ടോ സിനിമ കാണാം. അത് പ്രേക്ഷകരുടെ ഇഷ്ടം. ഇത് തന്നെയായിരിക്കാം  സിനിമയിലൂടെ സംവിധായകൻ നമുക്ക് പഠിപ്പിച്ചു തരുന്ന അതി നൂതനമായ  സിനിമാ ആസ്വാദന  രീതിയും. ആദ്യം പറഞ്ഞ രണ്ടു ഭാഗത്ത് നിന്നും സിനിമ കാണുമ്പോൾ അവരവർ ചെയ്തത് തന്നെയാണ് ശരി എന്ന നിലപാടിലേക്ക് എത്താം. ഇനി  നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ  സിനിമ അതിന്റെ പ്രമേയത്തോട് നീതി കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാം. 

സായുധസേനാ പ്രത്യേകാധികാര നിയമ (Armed Forces Special Powers Act 1958 ) പ്രകാരമുള്ള സൈന്യത്തിന്റെ പ്രത്യേകാധികാരം ജമ്മു കാശ്മീരിലേക്ക് വ്യാപിക്കുന്നത് 1990 കാലത്താണ്. ഈ പ്രത്യേകാധികാരത്തെ നിർഭാഗ്യ വശാൽ പലപ്പോഴും ഇന്ത്യൻ സൈന്യം ദുരുപയോഗ പെടുത്തിയിട്ടുണ്ട് എന്നത് മറച്ചു വക്കുന്നില്ല. ആ സത്യത്തെ സിനിമയിൽ സത്യസന്ധമായി പരാമർശിക്കാതിരിക്കുകയും എന്നാൽ അതിനു പകരം സൈന്യം ചെയ്തു കൊണ്ടിരിക്കുന്നത്   ഭീകരവും മനുഷ്യത്വരഹിതവുമായ  കാര്യങ്ങൾ മാത്രമാണെന്ന രീതിയിലുള്ള  രംഗങ്ങൾ  ഇന്ത്യൻ സൈന്യത്തിന്റെ നന്മയുടെ ഒരംശം പോലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നുണ്ടാകുന്ന വെറും വികല ഭാവന മാത്രമാണെന്ന് വിലയിരുത്താതെ പാകമില്ല. സൈന്യത്തെ തീർത്തും വെള്ള പൂശി കാണിക്കുന്ന ഒരു കടുത്ത ദേശീയ വാദ സിനിമയെ മാത്രമേ നല്ല സിനിമയായി അംഗീകരിക്കൂ എന്ന വാശി ഇന്ത്യൻ പ്രേക്ഷകർക്കില്ല. എന്നാൽ ഒരേ സമയം ഇന്ത്യൻ സൈന്യത്തിന്റെ തിന്മകളെ എണ്ണം പറഞ്ഞു കാണിക്കുകയും പാകിസ്താനിൽ നിന്നുമുള്ള തീവ്രവാദികളുടെ കടന്നു കയറ്റവും  കശ്മീർ വിഘടനവാദവും വളരെ ലാഘവത്തോടെ  വെറും മനുഷ്യാവകാശ പ്രവർത്തനങ്ങളെന്ന പോലെ പറഞ്ഞു പോകുകയും ചെയ്യുമ്പോഴാണ്  സിനിമയുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുന്നത്. 

നിരപരാധികളായ ഒരുപാട് പേരെ സൈന്യം അജ്ഞാത തടവുകളിൽ പാർപ്പിച്ചു കൊണ്ട് നിരന്തരം പീഡിപ്പിക്കുന്നതായി സിനിമ വ്യക്തമാക്കുന്നുണ്ട്. കശ്മീരിൽ അത്തരമൊരു അവസ്ഥ ഉണ്ടെങ്കിൽ അത് സിനിമയിലൂടെ അറിയിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ തീർത്തും ഭാവനയുടെ അടിസ്ഥാനത്തിൽ മാത്രം ചിത്രീകരിക്കുന്നത് ഗുണത്തേക്കാൾ ഏറെ പൊതു സമൂഹത്തിൽ ഇന്ത്യൻ സൈന്യത്തെ കുറിച്ചും ഭരണ ഘടനാ വ്യവസ്ഥകളെ കുറിച്ചും തെറ്റിദ്ധാരണകൾ  മാത്രമേ സൃഷ്ടിക്കൂ എന്ന് സംവിധായകനും തിരക്കഥാകൃത്തും ഓർക്കേണ്ടതായിരുന്നു. ഇന്ത്യൻ സൈന്യം നടത്തി വരുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സിനിമ നേരിയ രീതിയിൽ പറഞ്ഞു പോകുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾ ഇന്ത്യയിൽ പലയിടത്തും സംഭവിച്ചിട്ടുണ്ടാകാം, സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടാകാം. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. എന്നാൽ നടക്കുന്ന ഏറ്റുമുട്ടലുകൾ എല്ലാം വ്യാജമെന്ന് പറയ വയ്യല്ലോ. ഇവിടെ സിനിമയിൽ സൈന്യം വളരെ അനായാസമായി ചിലരെ കൊല്ലുകയും അതിനു ശേഷം അവരുടെ മേൽ കുറെ തോക്കുകൾ വലിച്ചിട്ട ശേഷം മീഡിയാസിനെ വിളിക്കുന്ന ഒരു രംഗമുണ്ട്. കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്ന പതിവ് കലാപരിപാടിയാണ് ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ എന്ന് ഒരു ചെറിയ രംഗം കൊണ്ട് ആധികാരികമായി പ്രസ്താവിക്കുമ്പോൾ അതേ കാശ്മീരിൽ വിഘടനവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ നിരപരാധികളായ ജവാന്മാരെയും അവരുടെ കുടുംബത്തെയും സംവിധായകൻ ബോധപൂർവ്വം മറക്കുന്നു. വ്യാജ ഏറ്റുമുട്ടലുകൾ സ്ഥിരമായി നടക്കുന്ന ഒരു സ്ഥലമാണ് കശ്മീർ എന്ന് രംഗ വ്യാഖ്യാനം നടത്തുന്ന  സംവിധായകൻ തികഞ്ഞ സാമൂഹ്യ ബോധത്തോടെ അത്തരം വിവരങ്ങളുടെ ആധികാരികത കൂടി പൊതു സമൂഹത്തോട് വെളിപ്പെടുത്താനുള്ള ആർജ്ജവം കാണിച്ചാൽ  സിനിമയുടെ ലക്ഷ്യം അർത്ഥവത്താകുമായിരുന്നു.  ചില വിഷയങ്ങൾ കലാസൃഷ്ടികളായി വരുമ്പോൾ അതിലെ ആധികാരികത ബോധ്യപ്പെടുത്തേണ്ടി വരുന്നത് കലാകാരന്റെ ബാധ്യത കൂടിയാണ് എന്ന് ആദ്യമേ സൂചിപ്പിച്ചത് അത് കൊണ്ടാണ്. 

പ്രേക്ഷകന്റെ താൽപ്പര്യ പ്രകാരമുള്ള സീനുകൾ ഉണ്ടാക്കിയെടുക്കലല്ല ഒരു സംവിധായകന്റെ ജോലി എന്നറിയാം. എന്നാലും തുടരെ തുടരെയുള്ള രംഗങ്ങളിൽ എല്ലാം തന്നെ സൈന്യം മാത്രം പ്രതി സ്ഥാനത്ത് നിൽക്കുന്നത് കാണുമ്പോൾ ഏതൊരു  ആവറേജ് ഇന്ത്യക്കാരന്റെയും  മനസ്സിൽ അതൊരു കല്ല്‌ കടിയായി മാറുക തന്നെ ചെയ്യും. ഇതിനിടയിലുള്ള രംഗങ്ങളിൽ ഇടക്ക് വന്നു പോകുന്ന പാകിസ്താൻകാരെല്ലാം കശ്മീരികളെ സഹായിക്കുന്ന മനോഭാവം മാത്രമുള്ളവരാണ് എന്ന് പറയാതെ പറയുമ്പോൾ സിനിമയുടെ നിഷ്പക്ഷ രാഷ്ട്രീയത്തിൽ കൂടുതൽ മായം കലരുകയാണ് ചെയ്യുന്നത്. കശ്മീർ ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് ആരും അവരോട് ചോദിക്കുന്നില്ല എന്ന ആക്ഷേപ മുദ്രാവാക്യം സിനിമയിൽ പലയിടത്തും കാണാം. എത്ര ബാലിശമായ ആക്ഷേപം എന്നേ പറയാനുള്ളൂ. കശ്മീർ ജനതയെക്കൊണ്ട് അത് പറയിപ്പിക്കാൻ ശ്രമിക്കുന്ന പാകിസ്താന്റെ ബുദ്ധിയെ വേണം ബാലിശമെന്നു പറയാൻ. ഒരിക്കൽ ഒരു പാകിസ്താനും ബംഗ്ലാദേശും മുറിച്ചു കൊടുത്തതിന്റെ തീരാ കളങ്കം ഇന്ത്യക്ക് മേലുണ്ട്. വീണ്ടും ഇതേ ആവശ്യം നിറവേറ്റപ്പെട്ടാൽ പണ്ട് അടിച്ചമർത്തിയ പഞ്ചാബ്, തമിഴ് രാജ്യങ്ങൾക്കുള്ള മുറവിളികൾ ഇന്ത്യയിൽ വീണ്ടും ഉയരില്ലെന്ന  ഉറപ്പ് ആര് തരും ? അക്കാരണം കൊണ്ട് തന്നെ സിനിമയിൽ പ്രതിപാദ്യ വിഷയമാകുന അത്തരം പ്രതിലോമ ആശയങ്ങളെ കണ്ടില്ലാന്നു നടിക്കാനേ തരമുള്ളൂ. എന്തിനേറെ പറയുന്നു ഈ സിനിമ ഷൂട്ട്‌ ചെയ്യുന്ന വേളയിൽ പ്രളയം മൂലം തകർന്ന സ്ഥലങ്ങളിൽ ഷൂട്ടിങ്ങിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നടപ്പിലാക്കിയത് ഇന്ത്യൻ ആർമിയാണ്. ആർമിക്ക് നേരെയുള്ള കടുത്ത വിമർശനങ്ങൾ സിനിമയിൽ  നിലകൊള്ളുമ്പോഴും ഇന്ത്യയിൽ ഈ സിനിമക്ക് പ്രദർശനാനുമതി തരാൻ ഇന്ത്യൻ സെൻസർ ബോർഡിനു തടസ്സമൊന്നുമുണ്ടായില്ല. അതേ സമയം തങ്ങളുടെ  പട്ടാളത്ത ഒരൽപ്പമെങ്കിലും  പ്രതി സ്ഥാനത്ത് നിർത്തുന്ന  ഏതെങ്കിലുമൊരു   സിനിമ സ്വന്തം നാട്ടിൽ പ്രദർശിപ്പിക്കാൻ   പാകിസ്താന്   സാധിക്കുമോ എന്ന് ചിന്തിക്കുന്നിടത്താണ് ഇന്ത്യയിലെ അഭിപ്രായ/ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിശാലത നമുക്ക് ബോധ്യമാകുക. 

 ഒരു ഇന്ത്യൻ പ്രേക്ഷകനെന്ന നിലയിലുള്ള  നിരീക്ഷണങ്ങൾ  ഒഴിച്ചു നിർത്തി കൊണ്ട് ഹൈദർ എന്ന സിനിമയെ ഒരൽപ്പം  മാനവികമായി നോക്കി കാണുമ്പോൾ പറയാതിരിക്കാൻ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ എത്തിപ്പെടുമ്പോൾ മാത്രമാണ്  സിനിമ സത്യത്തിൽ ഹൃദയത്തിൽ തൊടുന്നത് എന്ന് പറയാം. ഹൈദറിന്റെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ കശ്മീരിലെ നിയമ വ്യവസ്ഥ സമ്മാനിക്കുന്നതല്ല. എന്നാൽ അതുമായി കടുത്ത ബന്ധമുണ്ട് താനും. രാജ്യത്തെ സഹായിക്കാനെന്ന വണ്ണം വ്യക്തിപരമായ കാര്യ സാധ്യങ്ങൾക്ക് വേണ്ടി   സ്വന്തം ജ്യേഷ്ഠനെയും സുഹൃത്തിനെയും  ഇന്ത്യൻ മിലിട്ടറിക്ക് ഒറ്റി കൊടുക്കുന്ന കഥാപാത്രങ്ങൾ ഇന്ത്യക്കാരന്റെയും സൈന്യത്തിന്റെയും കണ്ണിൽ കരടായി മാറില്ലായിരിക്കാം. എന്നാൽ മനുഷ്യന്റേതായ  എല്ലാ  ധാർമികതകളും  കൈ വെടിഞ്ഞ ആ കഥാപാത്രങ്ങളെ ദുഷിപ്പോടു കൂടെയല്ലാതെ നോക്കി കാണാൻ പ്രേക്ഷകന് സാധിക്കില്ല. പിതാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ നടക്കുന്ന മകനും, അർദ്ധ വിധവകളായി ജീവിക്കേണ്ടി വരുന്ന സ്ത്രീ സമൂഹവും കശ്മീരിലെ ഭീകര ദൃഷ്ടാന്തങ്ങളായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് കേറി പോകാൻ വരെ പട്ടാളത്തിന് തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടി വരുന്ന കാശ്മീരി ജനതയുടെ ദുരവസ്ഥക്ക് കാരണം കാശ്മീരിൽ നില നിൽക്കുന്ന സുരക്ഷാ പരിശോധന എന്ന കടുത്ത മാനസിക രോഗമാണെന്ന് സിനിമ പരിഹസിക്കുന്നു. 

ഒരു അഭിനേതാവ് എന്ന നിലയിലേക്ക് താൻ  ഒരുപാടു വളർന്നെന്നു പറയിപ്പിക്കുന്ന പ്രകടനമായിരുന്നു സിനിമയിലുടനീളം ഷഹിദ് കപൂർ കാഴ്ച വച്ചത്. സ്ഥിരം ചോക്ലേറ്റ് വേഷങ്ങളിൽ നിന്നും മോചിതനായ ഷഹീദ് കപൂറിന് വരും കാല ബോളിവുഡ് സിനിമകളിൽ കൂടുതൽ ശക്തമായ വേഷങ്ങൾ ഇനി പ്രതീക്ഷിക്കാം. ഘസാല എന്ന  കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ വിസ്മയിപ്പിക്കും വിധം ഭംഗിയായി അവതരിപ്പിക്കാൻ താബുവിന് സാധിച്ചിട്ടുണ്ട്. കെ.കെ മേനോൻ, ഇർഫാൻ ഖാൻ എന്നിവരും സിനിമയിൽ തങ്ങളുടേതായ അഭിനയ മികവ് പ്രകടിപ്പിച്ചു. അതേ സമയം ശ്രദ്ധാ കപൂറിന് സിനിമയിൽ കാര്യമാത്രമായി ഒന്നും ചെയ്യാൻ ലഭിച്ചില്ല എന്ന് പറയേണ്ടി വരും. ഒരു സംവിധായകനെന്ന നിലയിലും, സംഗീത സംവിധായകനെന്ന നിലയിലും വിശാൽ ഭരദ്വാജ് മികച്ചു നിൽക്കുന്ന സിനിമ കൂടിയാണ് ഹൈദർ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ ഇത്ര മേൽ കൂടിയ അളവിൽ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുന്ന മറ്റൊരു ഇന്ത്യൻ സംവിധായകൻ വേറെയുണ്ടോ എന്ന് സംശയിപ്പിക്കുന്ന വിധമാണ് വിശാൽ ഭരദ്വാജ്  സിനിമയിൽ വിവിധ കഥാപാത്രങ്ങളെ പ്രസക്തമാം വിധം സന്നിവേശിപ്പിച്ചിരിക്കുന്നത്.  കാശ്മീരിനെ തൊട്ടറിയും വിധം മനോഹരമായ ഫ്രൈമുകളിൽ കൂടി സിനിമയുടെ ച്ഛായാഗ്രഹണം ഏറെക്കുറെ വ്യത്യസ്തമാക്കാൻ പങ്കജ് കുമാറിന്റെ ക്യാമറക്ക് സാധിച്ചു എന്ന് പറയാം. ക്ലൈമാക്സിനോട് അനുബന്ധിച്ച് കാശ്മീരി വൃദ്ധന്മാര്‍ പാടുന്ന  "ഹരേ ആവോ നാ" എന്ന് തുടങ്ങുന്ന ശ്മശാന ഗാനം അതിന്റെ പുതുമയേറിയ  സംഗീതം കൊണ്ടും ഗാന രംഗങ്ങളുടെ അവതരണ രീതി  കൊണ്ടും ഹൃദയം കീഴടക്കുക തന്നെ ചെയ്യുമെന്നതിൽ തർക്കമില്ല. 

                                     

ആകെ മൊത്തം ടോട്ടൽ = സിനിമയിലെ  ചില രാഷ്ട്രീയ നിരീക്ഷണങ്ങളോടുള്ള വിയോജിപ്പുകൾ ഒഴിവാക്കി നിർത്തിയാൽ എല്ലാം കൊണ്ടും മികവ് പുലർത്തുന്ന സിനിമ. തീക്ഷ്ണതയുള്ള കഥാപാത്രങ്ങൾ നിറഞ്ഞ ഒരു സിനിമ. കശ്മീരിന്റെ സ്ഥിരം നിറപ്പകിട്ടുള്ള കാഴ്ചകൾ ഒഴിവാക്കി കൊണ്ട് കശ്മീരികളുടെ സാമൂഹ്യ ജീവിതത്തിന്റെ കഥ പറഞ്ഞ ഒരു സിനിമ. 

*വിധി മാർക്ക്= 8/10 
-pravin- 

Wednesday, October 15, 2014

സപ്തമ. ശ്രീ തസ്കരാ : - നമുക്ക് ചുറ്റും ഉള്ളതും ഇല്ലാത്തതുമായ ചില കള്ളന്മാർ

കായകുളം കൊച്ചുണ്ണി, ആലിബാബയും നാൽപ്പത്തിയൊന്നു കള്ളന്മാരും, അരക്കള്ളൻ മുക്കാക്കള്ളൻ, ആലിബാബയും ആറരക്കള്ളന്മാരും,  കിണ്ണം കട്ട കള്ളൻ, ചെപ്പടി വിദ്യ, മീശ മാധവൻ, താപ്പാന തുടങ്ങി നിരവധിയനവധി  സിനിമകളിലൂടെ കള്ളന്മാരുടെ കഥകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. ഈ വർഷം റിലീസായ ബി ഉണ്ണി കൃഷ്ണന്റെ "മിസ്റ്റർ ഫ്രോഡ്", ലാൽ ജോസിന്റെ വിക്രമാദിത്യൻ തുടങ്ങിയ സിനിമകളിലും  ചില കള്ളന്മാരെ നമ്മൾ കണ്ടു കഴിഞ്ഞു. ഇനി ഇതിൽപ്പരം കള്ളന്മാരെ കുറിച്ച് പുതിയതെന്ത് പറയാൻ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് വീണ്ടും ഒരു കളളൻ സിനിമ കടന്നു വരുന്നത്. ഇത്തവണ ഒരു കള്ളനു പകരം ഏഴു കള്ളന്മാരുടെ കഥയാണ് പറയാനുള്ളത്. ഈ സിനിമയുടെ വ്യത്യസ്തത എന്താണെന്ന് ചോദിക്കുന്നവർക്ക് ആദ്യത്തെ മറുപടിയെന്നോണമാണ് അനിൽ രാധാകൃഷ്ണ മേനോൻ തന്റെ സിനിമക്ക് "സപ്തമ. ശ്രീ തസ്കരാ  :" എന്ന് പേരിട്ടതെന്നു തോന്നുന്നു. 

ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട അനിലിന്റെ ആദ്യ സിനിമയായ 24 നോർത്ത് കാതം പുതുമയേറിയതും  വലിയ മോശം പറയാനില്ലാത്തതുമായ  ഒരു റോഡ്‌ മൂവിയായിരുന്നു.  അത് കൊണ്ട് തന്നെ ഏഴു കള്ളന്മാരുടെ കഥ പറയാനെത്തുന്ന  അനിൽ രാധാകൃഷ്ണ മേനോൻന്റെ പുതിയ സിനിമയിൽ പ്രേക്ഷകർ  ഏറെ പ്രതീക്ഷയർപ്പിച്ചാൽ കുറ്റം പറയാനില്ല.  തിരക്കഥ എന്ന രഞ്ജിത്ത് സിനിമയിൽ പ്രിഥ്വി രാജ് അവതരിപ്പിക്കുന്ന അക്ബർ അഹമ്മദ് എന്ന സംവിധായക കഥാപാത്രം പങ്കു വക്കുന്ന പ്രസക്തമായ  ഒരു നിരീക്ഷണം ഉണ്ട്. ഏതൊരു സംവിധായകന്റെയും ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി തന്റെ ആദ്യ സിനിമ അല്ല മറിച്ച് ആ സിനിമ ഉണ്ടാക്കിയ വിജയമാണ്. അത് കൊണ്ട് തന്നെ ഒരു സംവിധായകന്റെ ഏറ്റവും വലിയ ദൗത്യം രണ്ടാമത്തെ തന്റെ സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് തന്നെയാണ്. ഇവിടെ അനിൽ രാധാകൃഷ്ണ മേനോനും ആ വെല്ലു വിളി നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ വിജയിപ്പിച്ചെടുക്കുന്നതിൽ അനിൽ വിജയിച്ചു എന്ന് പറയാമെങ്കിലും ഒരു മികച്ച സിനിമയെന്ന നിലയിലുള്ള പൂർണ്ണത കൈവരിക്കാൻ സപ്തമ ശ്രീ തസ്ക്കരക്കാക്ക് സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 

പ്രേക്ഷകനെ രസിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങൾ സിനിമയിലുടനീളം ഉള്ളത് കൊണ്ട് സിനിമ ഒരു പ്രേക്ഷകനെയും നിരാശപ്പെടുത്തില്ല. അതേ സമയം തിരക്കഥയിലെ യുക്തി രഹിതമായ സന്ദർഭങ്ങളെ ചോദ്യം ചെയ്യാനും നിരീക്ഷിക്കാനും നിന്നാൽ സിനിമയെ അത്ര കണ്ട് പുകഴ്ത്താനും  സാധ്യമല്ല. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമായിരിക്കാം ഒരു പക്ഷേ സംവിധായകന്റെയും  ലക്ഷ്യം. തൃശ്ശൂർ ഭാഷയാണ്‌ ഈ സിനിമയുടെ ഒരു ആത്മാവ് എന്ന് വേണമെങ്കിൽ പറയാം. കഥയേക്കാളും കഥാപാത്രങ്ങൾ കൈയ്യടി നേടുന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ്. മറ്റു സിനിമകളിലെ പോലെ നായക കഥാപാത്രത്തിന് ചുറ്റും നടക്കുന്ന സംഗതികളല്ല  ഈ സിനിമയിൽ കഥയായി വികസിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രാധാന്യം സിനിമയിൽ പകുത്ത് നൽകപ്പെടുകയാണ് ചെയ്യുന്നത്. 

ചെമ്പൻ വിനോദ് അവതരിപ്പിച്ച മാർട്ടിൻ എന്ന കള്ളൻ വേഷമാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ രസിപ്പിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. ലിജോ ജോസ് പല്ലിശേരിയുടെ പള്ളീലച്ചൻ വേഷവും രസകരമായിരുന്നു. അസിഫ് അലി, നീരജ് മാധവ്, സുധീർ കരമന തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായപ്പോൾ പ്രിഥ്വി രാജ് എന്ന നടന് തൃശ്ശൂർ ഭാഷ വഴങ്ങാത്ത പ്രതീതി  സിനിമയിൽ പലയിടത്തും കാണപ്പെട്ടു (അതിന്റെ ന്യായീകരണങ്ങൾ ക്ലൈമാക്സ് തരുന്നുണ്ടെങ്കിൽ കൂടി). റെക്സ് വിജയന്റെ സംഗീതവും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരത്തിൽ ഒതുങ്ങി നിന്നു. 

ആകെ മൊത്തം ടോട്ടൽ = ലോജിക്കുകളെ കുറിച്ച് ചിന്തിക്കാതെ ചുമ്മാ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. ബോറടിപ്പിക്കില്ല എന്ന ഗ്യാരണ്ടി മാത്രം പറയാം. 

* വിധി മാർക്ക്‌ = 6.5/10 

-pravin-

Wednesday, October 1, 2014

മുന്നറിയിപ്പ് - പ്രേക്ഷകന്റെ പ്രതീക്ഷയല്ല സിനിമ

സിനിമാ ടിക്കെറ്റിനു നാം കൊടുക്കുന്ന വിലയും സിനിമ കണ്ട ശേഷമുള്ള നമ്മുടെ തൃപ്തിയും തമ്മിൽ വലിയൊരു  ബന്ധമുണ്ട്. ഇത് രണ്ടും തമ്മിലുള്ള പൊരുത്തക്കേടുകളാണ് പലപ്പോഴും പ്രേക്ഷകരെ കൊണ്ട് ഒരു  സിനിമ പോരാ എന്ന് പറയിപ്പിക്കുന്നത്. കൊടുത്ത കാശ് മുതലായി എന്ന് പറയിപ്പിക്കുന്ന  സിനിമകളുടെ കാര്യത്തിൽ  ആ സിനിമ ആദ്യാവസാനം വരെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ടാകും. കഥ - തിരക്കഥാ ഘടനയിൽ നിലവാരം പുലർത്താത്ത സിനിമകളാകട്ടെ  അതിന്റെ ദൃശ്യാവിഷ്ക്കാരം കൊണ്ടും വേറിട്ട അവതരണ രീതി കൊണ്ടുമാണ്  പലപ്പോഴും പ്രേക്ഷക പ്രീതി സമ്പാദിച്ചിട്ടുള്ളത്. 

അമിത പ്രതീക്ഷകളോടെ  പോയി കാണുന്ന സിനിമകൾ തന്നെയാണ് പ്രേക്ഷകരെ  ഏറ്റവും കൂടുതൽ നിരാശപ്പെടുത്തുന്നതും എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ബിഗ്‌ ബജറ്റ് സിനിമകളാണ് ഈ ഗണത്തിലെ ഒന്നാം നിരക്കാർ. കൊട്ടിഘോഷിക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് നൽകാനാകാതെ പോയ അത്തരം ബിഗ്‌ ബജറ്റ് സിനിമകളുടെ പ്രധാന ശത്രു വലിയ ആഘോഷങ്ങളൊന്നുമില്ലാതെ പറയേണ്ട  വിഷയം കൃത്യമായി പറഞ്ഞു പോയ  കൊച്ചു സിനിമകളായിരുന്നു . താരസമ്പുഷ്ടമായ സിനിമകളെ പോലും  അവഗണനയോടെ സമീപിക്കുന്ന പ്രേക്ഷകരുള്ള ഈ കാലത്ത് ഒരു സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. സോഷ്യൽ മീഡിയകളിലെ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാന ഘടകം. അത് കൊണ്ട് തന്നെ  'E' കാലഘട്ടത്തിൽ വിവിധ പരീക്ഷണങ്ങളും 'മുന്നറിയിപ്പു'കളുമായി വരുന്ന സിനിമകൾക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു.

 ഒരു സംവിധായകൻ എന്ന നിലയിലുള്ള  വേണുവിന്റെ രണ്ടാം വരവിൽ അദ്ദേഹത്തിന്  മേൽപ്പറഞ്ഞത്തിലധികം വെല്ലു വിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് മാത്രമാണ് സംശയം. വെല്ലു വിളികൾ എന്ത് തന്നെയായാലും തന്റെ മനസ്സിലെ സിനിമ അത് താൻ തീരുമാനിക്കും വിധം തന്നെയായിരിക്കണം അവതരിപ്പിക്കപ്പെടേണ്ടത് എന്ന വാശിയുടെ കാര്യത്തിൽ വേണു എന്ന സംവിധായകൻ  നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. പ്രേക്ഷകർ തന്റെ സിനിമയെ ഇഷ്ട്ടപ്പെടണം എന്നോ മനസിലാക്കണം എന്നോ യാതൊരു വിധ നിർബന്ധ ബുദ്ധിയും ഇല്ലാത്ത ബുദ്ധിജീവി സംവിധായക സമൂഹത്തിന്റെ ഒരു പ്രതിനിധിയാണോ വേണുവും എന്ന സംശയം സിനിമ കണ്ടു കഴിഞ്ഞ ബഹു ഭൂരിപക്ഷം പേർക്കും തോന്നാം. അതുമല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ച പോലെ ടിക്കെറ്റിനു കൊടുത്ത പൈസ പോയല്ലോ, സംവിധായകൻ നമ്മളെ വിഡ്ഢിയാക്കിയല്ലോ എന്ന് തൊട്ടുള്ള ആത്മഗതങ്ങളും രോദനങ്ങളും. എന്നാൽ തിയേറ്ററിൽ നിന്ന് സിനിമ കണ്ട ശേഷം എഴുന്നേൽക്കുമ്പോൾ തോന്നുന്ന ഈ ധാരണകൾ  തെറ്റെന്നു സ്വയം ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരില്ല. അത്തരത്തിൽ പ്രേക്ഷകനെ ബൌദ്ധിക വ്യായാമം ചെയ്യിപ്പിക്കുന്നതാണ് കഥയുടെ ക്രാഫ്റ്റ്. യഥാർത്ഥത്തിൽ സിനിമ അവസാനിക്കുന്നിടത്ത് നിന്ന് നമ്മുടെ മനസ്സിൽ ഈ സിനിമ തുടങ്ങുകയാണ് ചെയ്യുന്നത്.  അത് തന്നെയാണ് ഈ  സിനിമയുടെ പുതുമയും വിജയവും.

ആര്, എന്ത്, എപ്പോൾ, എന്തിന്  എന്ന് തുടങ്ങുന്ന ഒരു കൂട്ടം ചോദ്യങ്ങൾ തന്നെയാണ്  ഏതൊരു ത്രില്ലർ സിനിമയുടെയും നട്ടെല്ല്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ത്രില്ലർ സിനിമകളുടെ ക്ലീഷേ അവതരണ ശൈലി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ പൊളിച്ചടുക്കുകയാണ് "മുന്നറിയിപ്പ്".  ഇവിടെ കാര്യ കാരണങ്ങൾ സഹിതം ആരും ആർക്കും ഒന്നും വിശദീകരിച്ചു തരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന കഥ ക്ലൈമാക്സിൽ ഒരു പ്രഹരത്തോടെ അവസാനിക്കുന്നു. ഒറ്റ നോട്ടത്തിൽ യാതൊരു വിധ കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ  തരാതെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ മൊത്തത്തിൽ തെറ്റുന്നു. അതാണ്‌ യഥാർത്ഥ മുന്നറിയിപ്പ്- പ്രേക്ഷകന്റെ പ്രതീക്ഷകളെയല്ല സിനിമ എന്ന് വിളിക്കുന്നത് എന്ന മുന്നറിയിപ്പ്. പ്രേക്ഷകന്റെ പ്രതീക്ഷയുടെ പാളങ്ങളിൽ കൂടി ലക്ഷ്യ സ്ഥാനത്തെത്തുന്ന കഥന രീതി ഈ സിനിമയിലില്ല എന്നത് കൊണ്ട് തന്നെ ചിലർക്കെങ്കിലും ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം ഉയരാം. എന്നാൽ മറുപക്ഷത്ത് ഈ സിനിമയെ വിചാരണ ചെയ്യാൻ താൽപ്പര്യം കാണിക്കുന്നവർക്ക് സിനിമ ഒരുപാട് മാനങ്ങളും ചിന്തകളും നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമയുടെ ആസ്വാദനം അവർക്ക് മാത്രമാണ് ലഭിക്കുകയുമുള്ളൂ. 

കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും സംഭവിക്കുന്നുണ്ട്. സിനിമയിലും അതു സംഭവിച്ചു തന്നെയേ മതിയാകൂ. വ്യക്തമായ സംഭാഷണങ്ങളും രംഗ വിശദീകരണങ്ങളും  കൊണ്ട്  കഥ പറയുന്ന രീതികൾ മലയാള സിനിമയിലായിരിക്കാം ഒരു പക്ഷേ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാകുക.  അങ്ങിനെയെങ്കിൽ  'മുന്നറിയിപ്പ്' തന്നെയായിരിക്കാം അതിന്റെ ആദ്യ അപവാദവും. ന്യൂ ജനറേഷൻ സിനിമകളിൽ വിദേശ സിനിമകളുടെ സ്വാധീനം കടന്നു വന്നിട്ടുണ്ടെന്നാണ് പൊതു നിരീക്ഷണമെങ്കിലും അത് സിനിമയുടെ എല്ലാ അവതരണ തലങ്ങളിലും ചെന്നെത്തിയിട്ടില്ല എന്നതാണ് സത്യം. അതേ സമയം  ഒരു ന്യൂ ജനറേഷൻ സിനിമ അല്ലാതിരുന്നിട്ടു കൂടി 'മുന്നറിയിപ്പി'ൽ അത്തരത്തിലുള്ള  എല്ലാ അവതരണ സാധ്യതകളും  വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിംബാത്മകത തുളുമ്പുന്ന ചലന ദൃശ്യങ്ങളിലേക്ക്  ക്യാമറ ഫോക്കസ് ചെയ്ത് കൊണ്ട് ടൈറ്റിലുകൾ തെളിയിക്കുകയും , തുടക്കം മുതൽ ഒടുക്കം വരെ തിരക്കഥാ വേഗത്തിൽ മിതത്വം പാലിച്ചു കൊണ്ട്, ലളിതമായ കട്ടുകൾ കൊണ്ട് വൃത്തിയായി ചിത്ര സംയോജനം നടത്തി  ക്ലൈമാക്സിലേക്ക് കഥയുടെ മുഴുവൻ വേഗത്തെയും പൊടുന്നനെ സന്നിവേശിപ്പിക്കുന്നതുമായ രീതികളെല്ലാം അതിന്റെ ചില പുതുമയേറിയ ഉദാഹരണങ്ങൾ മാത്രം. 

ഒരു ത്രില്ലർ സിനിമക്ക് വേണ്ട പശ്ചാത്തല സംഗീതം സിനിമയിൽ ഒരുക്കപ്പെട്ടില്ല. ബിജിബാലിന്റെ സംഗീതം വയലിന്റെ ആവർത്തന വിരസമായ ശബ്ദത്തിൽ മാത്രം കുരുങ്ങിക്കിടന്നു. സ്വതവേ വേഗം കുറച്ചു കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന കഥാഗതിയിൽ ഈ സംഗീതം അളവിൽ കൂടുതലായി ചേരുന്നതിനാൽ സിനിമക്ക് ഇഴച്ചിൽ സംഭവിക്കുന്നു. 'ദയ' എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിൽ സണ്ണി ജോസഫായിരുന്നു വേണുവിന്റെ ച്ഛായാഗ്രാഹകൻ. രണ്ടാമത്തെ സിനിമയിൽ ആ വേഷം വേണു തന്നെ നിർവ്വഹിക്കുമ്പോൾ വേണു ഇതിനു മുൻപേ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമകളേക്കാൾ മികച്ച ഒന്നിനെ പ്രേക്ഷകൻ പ്രതീക്ഷിക്കരുത്. മറിച്ച് കഥാകൃത്തും സംവിധായകനുമായ തന്റെ ക്യാമറ കാഴ്ച അതേ പടി   ഒട്ടും കൂടാതെയും കുറയാതെയും അവതരിപ്പിക്കാനുള്ള ഒരു ആവിഷ്ക്കർത്താവിന്റെ പൂർണ്ണ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക മാത്രമാണ് വേണു ചെയ്തീരിക്കുന്നത് എന്ന് മാത്രം മനസിലാക്കുക. അത് കൊണ്ട് തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമ പരിപൂർണ്ണമായും സംവിധായകന്റെ മാത്രമാണ്. തിയേറ്റർ വിടുന്നതിനു  ശേഷമാണ്‌ സിനിമ പ്രേക്ഷകന്റെ കൂടി ആണോ  അല്ലയോ എന്ന് ചിന്തിക്കാനുള്ള അവസരം പോലും സംവിധായകൻ തരുന്നത്. 

ക്യാമറാ ഗിമ്മിക്കുകളില്ലാതെ ലളിതമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറയുമ്പോൾ തീർച്ചയായും മനോഹരമായ സംഭാഷണങ്ങളുടെ ആവശ്യകത ഏറുകയാണ്. സിനിമയിലെ ഈ ആവശ്യകത നൂറു ശതമാനവും നീതിയോടെ അവതരിപ്പിക്കാൻ തിരക്കഥാകൃത്തായ ഉണ്ണി ആർ ന് സാധിച്ചിട്ടുണ്ട്. ലളിതമായ കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ വലിയ ചിന്തകൾ കടത്തി വിടുന്ന തരത്തിലായിരുന്നു തിരക്കഥാ സഞ്ചാരം. ഒരേ സമയം ദാർശനികതയും നിഗൂഡതയും ആകാംക്ഷയും നിറയുന്ന കഥാപരിസരമാണ് അതിനായി കേന്ദ്ര കഥാപാത്രമായ സി. കെ രാഘവന് തിരക്കഥാകൃത്ത് സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത് എന്ന് പറയാം. സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകനെ കൊണ്ട് പുറകോട്ട് ചിന്തിപ്പിക്കാനും ദുരൂഹതകളുടെ കെട്ട് സ്വയമേ അഴിക്കാനും  പാകത്തിൽ പല സൂചനകളും കഥാവഴികളിൽ  എഴുത്തുകാരൻ ബുദ്ധിപരമായി വിതറിയിട്ടുണ്ട്. അത് കാണാതെയും, ചിന്തിക്കാതെയും  പോകുന്ന പ്രേക്ഷകന് മുന്നിൽ മുന്നറിയിപ്പ് എന്ന സിനിമ തീർത്തും പരാജയം തന്നെയാകും. 

സി കെ രാഘവൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം മുൻകാല മമ്മൂട്ടി സിനിമകളിലൊന്നും കാണാത്ത വിധം അവിസ്മരണീയമായിരുന്നു എന്ന് അവകാശപ്പെടാനാകില്ല. അതേ സമയം സമീപ കാല മമ്മൂട്ടി സിനിമകളെ വച്ച് നോക്കുമ്പോൾ സി കെ രാഘവനെ എല്ലാ അർത്ഥ തലങ്ങളിലും മനോഹരമായി അവതരിപ്പിക്കാൻ മമ്മൂട്ടിയിലെ നടന് കഴിഞ്ഞിട്ടുമുണ്ട്.  മലയാളി നായികാ സങ്കൽപ്പങ്ങളെ പാടെ തകർത്തു കൊണ്ട് സിനിമാ പ്രവേശം നടത്തിയ നടിയാണ് അപർണ്ണാ ഗോപിനാഥ്. ആ ധാരണ തിരുത്താതെ, കൂടുതൽ ശക്തമായി മലയാള സിനിമയിൽ തുടരുകയാണ് തന്റെ ലക്ഷ്യം എന്ന് അഞ്ജലി അറക്കൽ എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്നതിലൂടെ   അപർണ്ണാ ഗോപിനാഥ് തെളിയിക്കുന്നുണ്ട്.

തീ പാറുന്ന സംഭാഷണ ശകലങ്ങളും ഇടിവെട്ട് ഹീറോ പരിവേഷങ്ങളോടെയുള്ള കഥാപാത്രങ്ങളും രണ്‍ജി പണിക്കരിന്റെ തൂലികയിലൂടെ ഒരുപാട് തവണ പിറന്നു വീണിട്ടുണ്ട്. അന്നൊന്നും നമ്മൾ അറിയാതിരുന്ന അദ്ദേഹത്തിലെ നടനെ സമീപ കാലത്തായി ഇറങ്ങിയ ചില സിനിമകളിലൂടെ പല സംവിധായകരും  പരിചയപ്പെടുത്തുകയുണ്ടായി. അക്കൂട്ടത്തിലെ അദ്ദേഹത്തിന്റെ  ചെറുതെങ്കിലും മികച്ച മറ്റൊരു കഥാപാത്രം കൂടിയാണ്  മുന്നറിയിപ്പിലെ ജേർണലിസ്റ്റ്. സ്ഥിരം കോമഡി വേഷങ്ങളിൽ പുതുമകളില്ലാതെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കൊച്ചു പ്രേമനെയും സംവിധായകൻ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. നെടുമുടി വേണു, സൈജു കുറുപ്പ്, മുത്തുമണി, ശ്രീ രാമൻ, ജോയ് മാത്യു, ജോഷി മാത്യു, പ്രതാപ്‌ പോത്തൻ, സുധീഷ്‌  തുടങ്ങീ നിരവധി പേർക്ക് ഉചിതമായ കഥാപാത്രങ്ങൾ പകുത്തു കൊടുത്തതിൽ സംവിധായകൻ തന്നെയായിരിക്കാം മുഖ്യ പങ്ക് വഹിച്ചത്.  സിനിമക്ക് അർഹ്യമായ വാണിജ്യ മൂല്യം നേടിക്കൊടുക്കുന്നതിൽ  പ്രിഥ്വി രാജിന്റെ അതിഥി വേഷം  സഹായിച്ചെന്നു തന്നെ പറയാം. ചാക്കോച്ചൻ എന്ന കഥാപാത്രത്തെ  സിനിമയിൽ  അധികപ്പറ്റ് അല്ലാത്ത വിധം കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുമ്പോൾ കുറഞ്ഞ സീനുകളിലെ അനായാസ പ്രകടനം കൊണ്ടാണ് പ്രിഥ്വിരാജ്  തന്റെ ദൗത്യം മനോഹരമാക്കിയത്.

ആകെ മൊത്തം ടോട്ടൽ = ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന സിനിമയായി വിലയിരുത്താൻ തോന്നിപ്പിക്കുകയും യഥാർത്ഥത്തിൽ മലയാളി പ്രേക്ഷകന് പരിചയമില്ലാത്ത കഥന രീതിയിലൂടെ കഥ പറഞ്ഞു ചിന്തിപ്പിക്കുന്ന   ഒരു വ്യത്യസ്ത സിനിമ എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സിനിമ. ചില്ലറ സീനുകളിലെ ഇഴച്ചിലുകൾ ഒഴിവാക്കി നോക്കിയാൽ ഇത് വരെ ആരും പറയാത്ത രീതിയിൽ കഥ പറഞ്ഞ ഒരു സസ്പെന്സ് ത്രില്ലർ സിനിമ എന്ന് നിസ്സംശയം പറയാം. 

* വിധി മാർക്ക്= 7/10 

-pravin- 

Monday, September 1, 2014

പന്നൈയാരും പദ്മിനിയും പിന്നെ പ്രേക്ഷകരും

മലയാളത്തിൽ ഇറങ്ങിയ ആഷിഖ് അബു സിനിമ സോൾട്ട് ആൻഡ്‌ പേപ്പറിന് ഒരു രണ്ടാം തലക്കെട്ട് ഉണ്ടായിരുന്നു- ഒരു ദോശ ഉണ്ടാക്കിയ കഥ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ കാളിദാസനെയും മായയേയും കൂട്ടിമുട്ടിക്കുന്ന നല്ല ഒന്നാം തരം ഒരു ലിങ്കായിരുന്നു ആ ദോശ. സിനിമയിൽ ഒരു മുഴുനീള റോൾ ഒന്നും ദോശക്ക് ഇല്ലായിരുന്നുവെങ്കിലും ആ ദോശ കാരണമാണ് കാളിദാസനും മായയും യാദൃശ്ചികമായി പരിചയപ്പെടുന്നതും വഴക്കിടുന്നതും പിന്നീട് അടുക്കുന്നതും. അത് കൊണ്ട് തന്നെ  ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന സബ് ടൈറ്റിൽ എന്തും കൊണ്ടും സാൾട്ട് ആൻഡ്‌ പേപ്പറിനു അനുയോജ്യം തന്നെയായിരുന്നു. എന്നാൽ അനുയോജ്യമായ സബ് ടൈറ്റിലുകൾ ധാരാളം ഉണ്ടാക്കാമായിരുന്ന കഥയായിട്ട് കൂടി അത്തരം പ്രമോ- പോസ്റ്റർ സംസ്ക്കാരത്തെ നിരാകരിച്ചു കൊണ്ട്  സധൈര്യം തന്റെ സിനിമയെ അവതരിപ്പിച്ച സംവിധായകനാണ് എസ്. യു അരുണ്‍ കുമാർ. പന്നൈയാരും പദ്മിനിയും എന്ന പേരിലുള്ള  അരുണ്‍ കുമാറിന്റെ തന്നെ ഷോർട്ട് ഫിലിമിനെ അടിസ്ഥാനപ്പെടുത്തിയാണ് "പന്നൈയാരും പദ്മിനിയും" എന്ന മുഴുനീള കൊമേഴ്സ്യൽ സിനിമ ചിത്രീകരിച്ചത്.  

ഗ്രാമത്തിലെ ഒരു പ്രമാണിയാണ്‌ പന്നൈയാർ (ജയപ്രകാശ്).  റേഡിയോ, ടെലിവിഷൻ, ഫോണ്‍ തുടങ്ങീ സാങ്കേതിക ഉപകരണങ്ങളെല്ലാം ആദ്യമായി ആ ഗ്രാമത്തിൽ എത്തിച്ചത് പന്നൈയാർ ആണ്. ഒരിക്കൽ  ബന്ധുവായ ഷണ്മുഖം  (മഹാദേവൻ) പന്നൈയാരിനെ കാണാൻ തന്റെ പദ്മിനി കാറിൽ ആ ഗ്രാമത്തിലെത്തുന്നു. കാർ ഓടിക്കാൻ അറിയില്ലെങ്കിലും കണ്ട മാത്രയിൽ തന്നെ പന്നൈയാരിനു ആ കാറുമായി വല്ലാത്തൊരു അടുപ്പം തോന്നുന്നു. പിന്നീടുള്ള അയാളുടെ സംസാരങ്ങൾ ആ കാറിനെ കുറിച്ച് മാത്രമായി മാറുന്നു. അങ്ങിനിരിക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ മഹാദേവൻ തന്റെ കാർ പന്നൈയാർ കൈവശം സൂക്ഷിക്കാൻ നൽകുന്നു. മാസങ്ങൾക്ക് ശേഷം താൻ തിരികെ വരുമ്പോൾ കാർ  തിരിച്ചു നൽകിയാൽ മതിയെന്ന നിബന്ധനയിൽ മഹാദേവൻ യാത്രയാകുന്നു. പിന്നീടുള്ള ദിവസങ്ങളിൽ പദ്മിനിയുമായി പറഞ്ഞറിയിക്കാൻ വിധം പന്നൈയാർ അടുക്കുകയാണ്. പന്നൈയാരിനു പദ്മിനിയോടുള്ള അടുപ്പം പോലെ തന്നെ പദ്മിനി കാർ ഓടിക്കാൻ നിയോഗിക്കപ്പെടുന്ന  ഗ്രാമത്തിലെ ഏക ഡ്രൈവർ മുരുകേശനും  (വിജയ്‌ സേതുപതി)  കാറുമായി അടുക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും മനസ്സിൽ പദ്മിനി കാർ ഉണ്ടാക്കുന്ന വ്യത്യസ്തങ്ങളായ വൈകാരിക പ്രക്ഷോഭങ്ങളും തിരയിളക്കങ്ങളുമാണ്  സിനിമ പിന്നീട് ചർച്ച ചെയ്യുന്നത്. 

കഥാപാത്രങ്ങളും, അഭിനേതാക്കളുടെ  പ്രകടനവും എപ്രകാരം ഒരു സിനിമയിൽ പ്രസക്തിയാർജ്ജിക്കുന്നുവോ അത്രത്തോളം തന്നെ പ്രസക്തമാം വിധമാണ് കാർ എന്ന അചേതന യന്ത്ര സാമഗ്രിയെ  സംവിധായകൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ ഒരു അംഗത്തിന്റെ വില തന്നെയാണ് പന്നൈയാരും ഭാര്യ ചെല്ലമ്മയും (തുളസി) കാറിന് നൽകിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി സീനുകൾ സിനിമയിൽ കടന്നു വരുന്നുണ്ട്. അതേ സമയം കാറിനെ ചുറ്റിപ്പറ്റി കൊണ്ട് ഒരു കഥ  പറയുക  മാത്രമായിരുന്നില്ല  സംവിധായകന്റെ സിനിമാ ലക്ഷ്യം എന്നതും  ശ്രദ്ധേയമാണ്.  പന്നൈയാർ-ചെല്ലമ്മ വൃദ്ധ ദമ്പതിമാർക്കിടയിലെ  ഭാര്യാ ഭർതൃ ബന്ധവും  ഊഷ്മള സ്നേഹവും എത്ര മാത്രം  ദൃഡവും തീവ്രവുമാണെന്ന് ബോധ്യമാക്കി തരുന്ന ചില സീനുകൾ പ്രേക്ഷകന്റെ കണ്ണുകളെ  നന്മയുടെ ഈർപ്പമണിയിക്കുന്നതോടൊപ്പം സിനിമ എന്നത് പലപ്പോഴും നന്മയുടെ പ്രതിഫലനം കൂടിയാണ് എന്ന് പ്രേക്ഷകനെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. 

തന്റെ ഏക   മകൾ ആവശ്യപ്പെടുന്നതെന്തും അവൾക്ക്  സമ്മാനിക്കാൻ തയ്യാറുള്ള അച്ഛൻ ഒരു വേളയിൽ ജീവനോളം താൻ ഇഷ്ടപ്പെടുന്ന കാറിനെ മകൾ ആഗ്രഹിക്കുമ്പോഴും അത് കൊടുക്കാൻ മടി കാണിക്കുന്നില്ല. നെഞ്ച് പറിച്ചെടുക്കുന്ന വേദനയിലും  മകൾക്ക് ആ കാർ സമ്മാനിക്കുന്ന നിലപാടിനെ  നിഷ്ക്കർഷം എതിർക്കുന്ന ചെല്ലമ്മയെ പോലും അന്ധമായ പുത്രീ സ്നേഹത്താൽ പന്നൈയാരിനു  തള്ളിപ്പറയേണ്ടി വരുന്നു. ഇത്തരത്തിലുള്ള  ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെങ്കിലും തീർത്തും ഒരു ഇമോഷണൽ മൂവി മാത്രമായി മാറാതിരിക്കാൻ സംവിധായകൻ അതീവ ശ്രദ്ധ നൽകിയിട്ടുണ്ട്. മുരുകേശൻ- മലർവിഴി പ്രണയത്തെയും,  പീടൈ അഥവാ പെരുച്ചാളി എന്ന മുഴുനീള ഹാസ്യ കഥാപാത്രത്തെയും സിനിമയിൽ വിനിയോഗിച്ചിരിക്കുന്ന വിധം അതിന്റെ ഉദാഹരണങ്ങളാണ്. കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കുകയല്ല മറിച്ച് രംഗം അനുശാസിക്കുന്ന കോമഡി രൂപപ്പെടുത്തുക മാത്രമാണ് സംവിധായകൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തം. 

സിനിമയിൽ ഏറ്റവും ആകർഷണീയമായി പ്രേക്ഷകന് അനുഭവപ്പെടുന്ന മറ്റൊരു സംഗതി ജസ്റ്റിൻ പ്രഭാകറിന്റെ പശ്ചാത്തല സംഗീതമാണ്. ഒരു സിനിമ സിനിമയാകുന്നതിലും, സിനിമയിലെ ഓരോ സീനും പ്രേക്ഷകന് അനുഭവഭേദ്യമാക്കുന്നതിലും പശ്ചാത്തല സംഗീതത്തിനു എന്ത് മാത്രം പ്രസക്തി ഉണ്ടെന്നു തന്റെ സംഗീത സംവിധാനത്തിലൂടെ വ്യക്തമാക്കാൻ ജസ്റ്റിൻ പ്രഭാകറിന് സാധിച്ചിട്ടുണ്ട്.  "ഒനക്കാകെ പൊരന്തായേന" എന്ന് തുടങ്ങുന്ന ഗാനത്തെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിധവും, ആ രംഗത്തിലെ ആ ഗാനത്തിന്റെ സംഗീത പ്രസക്തിയും കണക്കിലെടുക്കുമ്പോൾ lovely music with a lovable  visualization എന്ന് തന്നെ പറയേണ്ടി വരും. ഗോകുൽ ബിനോയുടെ അതി മനോഹരമായ ച്ഛായാഗ്രഹണവും കൂടി ചേരുമ്പോൾ സിനിമ അതിന്റെ പരിപൂർണ്ണതയിൽ  എത്തുന്നു. 

ഒരു സിനിമ നല്ലതാണോ ചീത്തതാണോ എന്ന്   എങ്ങിനെ തിരിച്ചറിയാം എന്ന ചോദ്യത്തിന്  ഒരൊറ്റ ഉത്തരം മാത്രമേ നിലവിലുള്ളൂ- ആ സിനിമ മുൻവിധികളില്ലാതെ കാണാൻ തയ്യാറാകുക. നവ സിനിമായുഗത്തിലെ സിനിമകളിലധികവും  തലക്കെട്ടുകൾ കൊണ്ടും, രണ്ടാം തലക്കെട്ടുകൾ കൊണ്ടും, കൂറ്റൻ ഫ്ലെക്സ്/ പോസ്റ്ററുകൾ കൊണ്ടും, റോക്ക് ഗാനങ്ങൾ കൊണ്ടും, പഞ്ച് ഡയലോഗുകൾ കൊണ്ടുമൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ കഥയിലും അവതരണത്തിലുമുള്ള അതിന്റെ പൂർണ്ണ ലാളിത്യം ഒന്ന് കൊണ്ട് മാത്രമാണ് പ്രേക്ഷക മനസ്സിനെ റാഞ്ചിയെടുക്കുന്നത്. 

സിനിമ കണ്ട ശേഷം മാത്രം സിനിമയെ വിലയിരുത്തുന്ന സാമാന്യ സംസ്ക്കാരം പോലും  പ്രേക്ഷക സമൂഹത്തിനു കൈമോശം വന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ പ്രേക്ഷകരുടെ മുൻവിധികളിൽ എരിഞ്ഞടങ്ങുന്ന കാഴ്ചയും കുറവല്ല. ഇളയ ദളപതിയും, തലയും, ലിറ്റിൽ സൂപ്പർ സ്റ്റാറും തൊട്ടുള്ളവരുടെ   അനവധി നിരവധി താരപരിവേഷ സിനിമകൾ കോലാഹലത്തോടെ വന്നു പോകുമ്പോൾ നല്ല സിനിമകൾ നിശബ്ദമായി വന്നു പോകുന്നത് താരാരാധനയിൽ മുഴുകിയ പ്രേക്ഷകർ അറിയാനും വഴിയില്ല. ബിഗ്‌ ബജറ്റ് സിനിമകൾ കോടികൾ മുടക്കി കോടികൾ കൊയ്യുമ്പോൾ പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ ചെറിയ ബജറ്റിൽ നിർമ്മിച്ച്‌ കൊണ്ട് ലാഭം പങ്കിടുന്നു.  നവ സിനിമായുഗത്തിൽ വിരളമായെങ്കിലും കണ്ടു വരുന്ന ഈ  പുത്തൻ സിനിമാ സാമ്പത്തിക സംസ്ക്കാരത്തെ പ്രോത്സാഹിക്കേണ്ട   ചുമതല മറ്റാരേക്കാളും കൂടുതൽ  നിർമ്മാതാക്കൾക്ക് തന്നെയാണ് എന്ന് കൂടെ ഓർമിപ്പിക്കട്ടെ. 

ആകെ മൊത്തം ടോട്ടൽ = തിരക്കഥാ- സംവിധാന  മികവു കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും വ്യത്യസ്തമായ ഒരു മികച്ച  സിനിമ.

*വിധി മാർക്ക്‌= 8.8/10 

-pravin-