Saturday, October 29, 2016

പ്രിയൻ-മോഹൻലാൽ കോമ്പോയുടെ വേറിട്ട തിരിച്ചു വരവിന്റെ "ഒപ്പം"

മോഹൻലാലുമായുണ്ടായ പരിചയവും സൗഹൃദവുമെല്ലാം തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ വഴിത്തിരുവായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് പ്രിയദർശൻ. പ്രിയദർശൻ തിരക്കഥാകൃത്തായും അസിസ്റ്റന്റ് ഡയറക്ടറായും സിനിമാജീവിതം ആരംഭിക്കുന്ന അതേ എൺപതു കാലത്താണ് ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂ' ടെ മോഹൻലാലും സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവട് ഉറപ്പിക്കുന്നത്. ആദ്യ കാല സിനിമകളിൽ വില്ലൻ വേഷങ്ങളും സഹനടന്റെ വേഷങ്ങളും മാത്രം കിട്ടി പോന്നിരുന്ന മോഹൻലാലിനെ സംബന്ധിച്ച് ആ കാലത്ത് കാര്യമായ വേഷങ്ങൾ നൽകിയത് ഫാസിലും ജെ ശശികുമാറും ഐ വി ശശിയുമൊക്കെ തന്നെയായിരുന്നു എന്ന് പറയാം. 1982 -84 കാലയളവിലാണ് സത്യൻ അന്തിക്കാടും, പി.ജി വിശ്വംഭരനും ബാലചന്ദ്രമേനോനുമൊക്കെ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ തുടങ്ങുന്നത്. മോഹൻ ലാലിനെ സംബന്ധിച്ചും നല്ല ബ്രേക്ക് നൽകിയ കാലമായിരുന്നു അത്. 1984ൽ 'പൂച്ചക്കൊരു മുക്കുത്തി' യിലൂടെ പ്രിയദർശൻ സ്വതന്ത്ര സംവിധായകനാകുകയും ആ സിനിമ സൂപ്പർ ഹിറ്റാകുകയുമൊക്കെ ചെയ്തപ്പോൾ മലയാള സിനിമാലോകത്തെ മറ്റൊരു ഹിറ്റ് കോമ്പോ കൂടി ആരംഭിക്കുകയായിരുന്നു. അരം + അരം = കിന്നരം, ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, വെള്ളാനകളുടെ നാട്, ചിത്രം,വന്ദനം, അക്കരെ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ എന്നിങ്ങനെ തൊണ്ണൂറുകളുടെ അവസാനം വരെ കൃത്യമായ ഇടവേളകളിൽ മോഹൻലാൽ -പ്രിയദർശൻ സിനിമകൾ വന്നു പോയി. മിക്കതും സൂപ്പർ ഹിറ്റ്‌ സിനിമകൾ. 1992 ൽ കിലുക്കത്തിന്റെ ഹിന്ദി പതിപ്പായ Muskurahat സംവിധാനം ചെയ്തു കൊണ്ട് ബോളിവുഡിലേക്ക് അരങ്ങ് മാറിയ പ്രിയദർശൻ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും തന്റേതടക്കം മറ്റ് പല സംവിധായകരുടെയും ഹിറ്റ് സിനിമകളുടെ ഹിന്ദി റീമേക്ക് കൊണ്ട് ബോളിവുഡിലെ സജീവ സാന്നിധ്യമായി മാറിയിരുന്നു. ഇതിനിടയിൽ കിട്ടുന്ന ഇടവേളകളിലെല്ലാം മലയാള സിനിമകളുമായി അദ്ദേഹം വന്നിരുന്നെങ്കിലും തന്റെ പ്രതാപ കാലത്തു ചെയ്ത സിനിമകൾക്ക് കിട്ടിപോന്നിരുന്ന പ്രേക്ഷക സ്വീകാര്യത അതിനൊന്നും ലഭിച്ചില്ല. 1997 ൽ ഇറങ്ങിയ 'ചന്ദ്രലേഖ' ക്കു ശേഷം പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന 'കാക്കക്കുയിൽ' (2001), കിളിച്ചുണ്ടൻ മാമ്പഴം (2003), അറബിയും ഒട്ടകവും പി മാധവൻ നായരും (2011), ഗീതാഞ്ജലി (2013) എന്നീ സിനിമകൾ പ്രേക്ഷകന് സമ്മാനിച്ച നിരാശ ചെറുതല്ലായിരുന്നു. ഈ കാലത്ത് മോഹൻലാലിനെ ഉപേക്ഷിച്ചു കൊണ്ട് അവസാന പരീക്ഷണമായി ജയസൂര്യയെ നായകനാക്കി 'ആമയും മുയലും' ചെയ്‌തെങ്കിലും അതും ഫലം കണ്ടില്ല. മലയാള സിനിമയുടെ മാറ്റങ്ങളെ നിരീക്ഷിക്കാതെ പഴകിയ വീഞ്ഞ് പുതിയ കുപ്പിലാക്കി കൊണ്ട് വരുന്ന പ്രവണത ഉപേക്ഷിക്കാതെ ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണ് എന്ന് പ്രിയദർശനും തോന്നിയിരിക്കാം. ഈ ഒരു തിരിച്ചറിവ് പ്രിയദർശനെ കാര്യമായിട്ട് തന്നെ സ്വാധീനിച്ചതിന്റെ ലക്ഷണമായി വേണം 'ഒപ്പം' സിനിമയെ കാണാൻ. 

ഒരു ക്രൈം ത്രില്ലർ മൂഡിലുള്ള സിനിമ എന്ന നിലക്കാണ് 'ഒപ്പം' പ്രേക്ഷകനിൽ പ്രതീക്ഷയുണർത്തിയതെങ്കിലും സിനിമയുടെ കഥാ സഞ്ചാരം മുഴുക്കെ ആ വഴിയിലൂടെയല്ല എന്ന് പറയേണ്ടി വരും. ഇത്തരം സിനിമകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ആഖ്യാന രീതിയും ഇവിടെ ചർച്ചാ പ്രസക്തമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നുണ്ട് മുഖം മൂടി അഴിച്ചു മാറ്റും വരെ കൊലയാളി ആരാണെന്നുള്ള സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള ഒരു ത്രില്ലറല്ല താൻ 'ഒപ്പം' കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ഒരു ഹിച്കോക്കിയൻ ആഖ്യാന രീതിയാണ് താൻ ഒപ്പത്തിൽ പരീക്ഷിക്കുന്നത് എന്നൊക്കെയുള്ള സംവിധയാകന്റെ വാദമുഖങ്ങളെ പൂർണ്ണമായും അംഗീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കഥാപരിസരമോ ആസ്വാദന അനുഭവമോ ഒന്നും ഒപ്പം തരുന്നില്ല എങ്കിൽ കൂടി മുൻകാല സിനിമകൾ നമുക്ക് സമ്മാനിച്ച നിരാശ കണക്കിലെടുത്തു കൊണ്ട് കാണുമ്പോൾ പ്രിയദർശൻ എന്ന സംവിധായകന്റെ ഭേദപ്പെട്ട ഒരു തിരിച്ചു വരവിന് വഴിയൊരുക്കുന്ന കാര്യങ്ങൾ 'ഒപ്പ'ത്തിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കും. അതിലുപരി മോഹൻലാൽ എന്ന നടന്റെ ഭാവവിനിമയത്തിലെ അനായാസതയിലേക്ക് അതിശയത്തോടെ ശ്രദ്ധ കൊടുക്കേണ്ടി വരുന്നുണ്ട് പ്രേക്ഷകന്. കണ്ടു പരിചയിച്ച അന്ധനായ കഥാപാത്രങ്ങളിൽ നിന്നും ജയരാമൻ എന്ന അന്ധ നായക കഥാപാത്രം വ്യത്യസ്തനായി അനുഭവപ്പെടുന്നതും അത് കൊണ്ടാണ്. 

'ഒപ്പ'ത്തിലും അതിനോടൊപ്പം തന്നെയിറങ്ങിയ 'ഊഴ'ത്തിലും വില്ലനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു സംവിധായകരും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. കൂടുതൽ വളച്ചു കെട്ടൊന്നുമില്ലാതെ വില്ലൻ / കൊലയാളി ആരാണ് എന്ന് ആദ്യ അരമണിക്കൂറിൽ തന്നെ വെളിപ്പെടുത്തി കൊണ്ടുള്ള കഥാവതരണം തന്നെയാണ് രണ്ടു സിനിമകളിലും. 'ഒപ്പം' 'ഊഴ' ത്തിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആദ്യപകുതിയിലുള്ള അന്വേഷണാത്മകത കൊണ്ടാണ്. 'ഊഴ'ത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ നായകൻറെ പ്രതികാരത്തിനെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ 'ഒപ്പ'ത്തിൽ നായകന്റെ കഥാപാത്ര സവിശേഷതകളും, പ്രകടന സാധ്യതകളും, വില്ലന്റെ പ്രതികാരബുദ്ധിയുമെല്ലാം കൂട്ടിയിണക്കി കൊണ്ട് അന്വേഷണാത്മകമായ ഒരു കഥാപാരിസരം സൃഷ്ടിച്ചു കൊണ്ടുള്ള കഥ പറച്ചിലിനാണ് ശ്രമിച്ചിരിക്കുന്നത്. വില്ലനാര് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതാക്കി കൊണ്ട് പ്രേക്ഷകർക്ക് മാത്രം കണ്ടാൽ അറിയാവുന്ന വില്ലനെ അന്ധനായ നായക കഥാപാത്രം സ്പർശം കൊണ്ടും ഗന്ധം കൊണ്ടും തേടി പിടിക്കാൻ ശ്രമിക്കുന്നത് തൊട്ടാണ് 'ഒപ്പം' ത്രില്ലിംഗ് ട്രാക്കിലേക്ക് കടക്കുന്നത്. അന്ധനായ ജയരാമന്റെ (മോഹൻലാൽ) കഥാപാത്ര സവിശേഷതകൾക്ക് വേണ്ടി തിരക്കഥയിൽ ആദ്യമേ ഒരിത്തിരി സ്‌പേസ് ഒഴിച്ചിടുന്നത് കൊണ്ടാകാം അയാളുടെ കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് സിനിമ കാണാൻ പ്രേക്ഷകൻ നിർബന്ധിതരാകുന്നു. ശബ്ദം കൊണ്ടും സ്പർശം കൊണ്ടും ലോകത്തുള്ള കാഴ്ചകളെ കാണാനും അനുഭവിക്കാനും പ്രതികൂല സാഹചര്യങ്ങളെ കായികമായി വേണ്ടി വന്നാൽ നേരിടാനും ശേഷിയുള്ള ജീവിച്ചിരിക്കുന്ന അന്ധ കഥാപാത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന വസ്തുത കണക്കിലെടുത്താൽ ജയരാമൻ എന്ന കഥാപാത്രത്തെ ഒട്ടും അമാനുഷികനായി കാണേണ്ടി വരുന്നില്ല ഇവിടെ. നായകനായത് കൊണ്ട് ഒരൽപ്പം അമാനുഷികത കൽപ്പിച്ചു കൊടുത്താലും അത് പ്രേക്ഷകന് ഹരമാകുകയേയുള്ളൂ എന്ന ചിന്തയിലായിരിക്കണം തന്നെ അന്യായമായി കെട്ടിയിട്ടു മർദ്ദിച്ച് രസിക്കുന്ന പോലീസുകാരെ ഒരു ഘട്ടത്തിൽ കളരി മുറകൾ കൊണ്ട് എതിരിട്ടു തോൽപ്പിക്കാൻ ജയരാമൻ നിയോഗിക്കപ്പെടുന്നത്. 

കഥാഘടനയിൽ മേൽപ്പറഞ്ഞ ആകർഷണീയതകളും വ്യത്യസ്തമായ കഥാപാത്ര നിർമ്മിതിയുമൊക്കെ അവകാശപ്പെടുമ്പോഴും 'ഒപ്പ'ത്തിലെ പല നിർണ്ണായക രംഗങ്ങളിലും ഒട്ടുമില്ലാതെ പോകുന്നത് യുക്തിയില്ലായ്മയാണ്. തുടക്കം മുതലേ അത് പ്രകടമാണെങ്കിലും കഥയിൽ നിറഞ്ഞു വരുന്ന അന്വേഷണാത്മകത യുക്തിയില്ലായ്മയെ ഒരു പ്രശ്നമായി കാണാതെ അവഗണിക്കാൻ പ്രേരിപ്പിക്കുകയാണ് ആദ്യപകുതിയിൽ. തന്നെയാരോ പിന്തുടരുന്നുണ്ടെന്നും അധികം വൈകാതെ കൊല്ലപ്പെടുമെന്നൊക്കെ അറിയാവുന്ന ജസ്റ്റിസ് കൃഷ്ണമൂർത്തിയെ പോലൊരാൾ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാത്തതും, കൊല ചെയ്യപ്പെട്ടോട്ടെ എന്ന കണക്കെ താൻ മുൻകൈ എടുത്ത് നടത്തിയ കല്ല്യാണത്തിന്റെ പാർട്ടിയിൽ പോലും പോകാതെ ഫ്‌ളാറ്റിൽ ഒറ്റക്കിരിക്കാൻ തീരുമാനിച്ചതും, പേര് കേട്ട കെട്ടിട നിർമ്മാണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിലെവിടെയും ഒരു സി-സി ക്യാം പോലും ഘടിപ്പിക്കാതിരുന്നതും അടക്കമുള്ള അനവധി നിരവധി ചോദ്യങ്ങൾ സിനിമയുടെ അത് വരേക്കുള്ള മികവുകൾക്ക് സാരമായി മങ്ങലേൽപ്പിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ സ്വഭാവത്തോടെ തുടങ്ങിയ സിനിമ ഇടവേളയോടെ വില്ലനെ തേടിയുള്ള നായകൻറെ ഒറ്റയാൾ അന്വേഷണത്തിന്റെ ആരംഭമാക്കുകയും ഇടവേളക്ക് ശേഷമുള്ള പോലീസ് അന്വേഷണത്തെ ചെമ്പൻ വിനോദിനെയും മാമുക്കോയയെയും മുൻനിർത്തി കൊണ്ട് പൊട്ടിച്ചിരിക്കുള്ള വകുപ്പാക്കി മാറ്റുകയുമാണ് പ്രിയദർശൻ ചെയ്യുന്നത്. അതായത് ഒരു പ്രത്യേക വിഭാഗം സിനിമ എന്ന ലേബലിൽ മാത്രം ഒതുക്കി നിർത്താതെ എല്ലാ വിധ ചേരുവകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സിനിമാ നിർമ്മിതി. സിനിമയുടെ അതുവരെയുള്ള മൂഡിന് വിരുദ്ധമായിട്ടുള്ള ഒരു ചേരുവയായിരുന്നു ഹാസ്യം എങ്കിലും അത് സമർത്ഥമായി കഥാസാഹചര്യത്തിനു അനുസരിച്ച് രസകരമായി അവതരിപ്പിച്ചത് കൊണ്ടാണ് ചെമ്പൻ വിനോദ്- മാമുക്കോയയുടെ പോലീസ്-ദൃക്‌സാക്ഷി ചോദ്യോത്തരവേള തിയേറ്ററിൽ പൊട്ടിച്ചിരിയുണ്ടാക്കിയത്. പൊട്ടിച്ചിരിക്ക് ശേഷം കുറച്ചധികം സമയമെടുത്തു കൊണ്ടാണ് സിനിമ വീണ്ടും അതിന്റെ ഗൗരവ സ്വഭാവത്തിലെത്തുന്നത്. ക്രൈം ത്രില്ലറും ഡ്രാമയും കോമഡിയുമൊക്കെയായി മുന്നേറുന്ന സിനിമയെ അവസാന അരമണിക്കൂറിൽ സർവൈവൽ ത്രില്ലർ മൂഡിലാണ് പറഞ്ഞവസാനിപ്പിക്കുന്നത്. കൃത്യമായി  ഒരു genreനോടും നീതി പുലർത്താതെ ത്രില്ലറിന്റെ വക ഭേദങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമ്പോഴും കൈവിട്ടൊരു പരീക്ഷണത്തിന് മുതിരാതെ സിനിമയുടെ സാമ്പത്തിക വിജയ സാധ്യത കൂടി കണക്കിലെടുത്തു കൊണ്ടുള്ള പ്രിയദർശന്റെ   'സേഫ് സോൺ പ്ലേ' 'ഒപ്പ' ത്തിൽ വിജയം കണ്ടെന്നു പറയുന്നതായിരിക്കും ഉചിതം.

മുൻപ് പല സ്ഥലങ്ങളിലായി നടന്ന ചിലരുടെ ദുരൂഹ മരണങ്ങൾക്കും ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കൊലപാതകത്തിനും തമ്മിൽ ഒരു കണക്ഷനുണ്ടെന്നും അതിലെല്ലാം പ്രതികാരബുദ്ധിയുള്ള ഒരു കൊലപാതകിയുടെ കൈകൾ പ്രവർത്തിച്ചിട്ടുണ്ടെന്നുമൊക്കെയുള്ള സംശയങ്ങൾ തന്റെ സഹപ്രവർത്തകരോട് പങ്കു വച്ചു കൊണ്ടാണ് അനുശ്രീ അവതരിപ്പിക്കുന്ന ACP ഗംഗ സിനിമയിൽ കഥാപാത്ര പ്രസക്തി നേടുന്നതെങ്കിലും കേസ് അന്വേഷണത്തിന്റേതായ എല്ലാ ത്രില്ലർ സാധ്യതകളെയും ചവറ്റു കൊട്ടയിലിട്ട് ACP ഗംഗ എന്ന കഥാപാത്രത്തെ തീർത്തും അപ്രസക്തമാക്കി കളഞ്ഞു കുളിക്കുന്നുണ്ട് പിന്നീടങ്ങോട്ടുള്ള സിനിമ. ക്ളൈമാക്സിലാണ് അനുശ്രീയുടെ ആ കഥാപാത്രത്തെ പരിഹാസ രൂപത്തിൽ പ്രേക്ഷകന് നോക്കി കാണേണ്ടി വരുന്നത്. അനുശ്രീയുടെ എന്ന് മാത്രമല്ല ഈ സിനിമയിൽ വന്നു പോകുന്ന ഓരോ പോലീസ് കഥാപാത്രങ്ങൾക്കും അത്രക്കുള്ള വിലയേ കൊടുക്കേണ്ടതുള്ളൂ എന്ന നിലപാടായിരുന്നു പ്രിയദർശന് എന്ന് തോന്നുന്നു. രൺജി പണിക്കർ അവതരിപ്പിക്കുന്ന പദ്മകുമാർ IPS, ചെമ്പൻ വിനോദിന്റെ CI ആനന്ദൻ, ഷാജോണിന്റെ മധു എന്നിവരെല്ലാം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കട്ടവനാക്കാൻ ശ്രമിക്കുന്ന പോലീസുകാരുടെ വാർപ്പ് മാതൃകകളാണ്. അനാവശ്യമായ കഥാപാത്ര സൃഷ്ടിക്ക് ഉദാഹരമാണ് ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന്റെ സമാന വേഷഭാവത്തോടെ കലാഭവൻ ഷാജോണിനെ കൊണ്ട് മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പണ്ട് നീ എന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടതാണ് എന്ന ഡയലോഗ് സഹിതമാണ് ഷാജോൺ ദൃശ്യം സ്റ്റൈലിൽ ജയരാമനെ മർദ്ദിക്കുന്നത്. എന്നാൽ ദൃശ്യത്തിലെ ജോർജ്ജ് കുട്ടിക്ക് സഹദേവനിൽ നിന്ന് കിട്ടുന്ന പ്രഹരം പ്രേക്ഷകർക്ക് പീഡനാനുഭവമാകുന്ന പോലെയൊരു മതിപ്പൊന്നും ആ സീനിനോട് തോന്നുന്നില്ല. വേലക്കാരിയെന്നാൽ മുഷിഞ്ഞ വേഷവും കരിപുരണ്ട രൂപവും ആയിരിക്കണം എന്ന ക്ളീഷേ ചിന്താഗതിയെ തകർക്കാനെന്ന വണ്ണമായിരിക്കാം വിമലാരാമന്റെ ദേവയാനിയെന്ന കഥാപാത്രത്തെ അടിമുടി ലുക്കിലും മട്ടിലും മുഴു വ്യത്യാസം വരുത്തി കൊണ്ട് അവതരിപ്പിച്ചത്. പക്ഷേ, അതിനപ്പുറത്തേക്ക് ആ കഥാപാത്രവും ഒന്നുമല്ലാതായി പോകുകയാണ് പിന്നീട്. സമുദ്രക്കനിയുടെ നടന വൈഭവം നമുക്കറിയാത്തതല്ല. കഥാപാത്രത്തെ ഉൾക്കൊണ്ടു കൊണ്ടുള്ള അഭിനയത്തിനിടയിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾക്കൊപ്പം എത്താനുള്ള പ്രകടന സാധ്യതകൾ 'ഒപ്പ'ത്തിൽ ഇല്ലാതെ പോയത് അദ്ദേഹത്തേക്കാൾ സിനിമയുടെ നഷ്ടമായി കാണേണ്ടി വരുന്നു. 

കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളാണ് ഒരാളെ അപരാധിയും നിരപരാധിയുമാക്കി മാറ്റുന്നത് എന്ന കോടതി നിലപാടു വെളിപ്പെടുത്തുമ്പോഴും 'വാസുദേവൻ' എന്ന നിരപരാധിയിൽ നിന്നും വാസു എന്ന വില്ലനെ സൃഷ്ടിച്ചത് അയാളോട് നീതികേട് കാണിച്ച ഇവിടുത്തെ നിയമവ്യവസ്ഥയാണ് എന്ന് സമ്മതിക്കാൻ സിനിമ മടിക്കുന്നില്ല. സുപ്രധാന കേസുകളിലെ കോടതി നിലപാടുകളും വിധിയുമൊക്കെ ആൾക്കൂട്ട വിമർശനം നേരിടുന്ന ഈ കാലത്ത് ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കഥാപാത്ര സംഭാഷണങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കുറ്റബോധം ചർച്ചാ പ്രസക്തമാണ്. ജഡ്ജിയെന്ന നിലക്ക് കോടതിക്കുള്ളിൽ തന്റെ ജോലിയിൽ നീതി പുലർത്തിയപ്പോൾ മനുഷ്യനെന്ന നിലയിൽ താൻ തോറ്റു പോയെന്നുള്ള ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ ആത്മരോദനം വ്യവസ്ഥാപിത നീതിന്യായവ്യവസ്ഥകളിൽ മനുഷ്യത്വപരമായ നിലപാടുകൾ കൈക്കൊള്ളുന്നതിലുള്ള സാങ്കേതിക തടസ്സങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ ഒരു വിഷയത്തെ ചർച്ച ചെയ്യുന്ന ഒരു സിനിമയല്ല 'ഒപ്പം' എങ്കിൽ കൂടി നെടുമുടിവേണു അവതരിപ്പിച്ച ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കഥാപാത്രത്തിന് സിനിമക്ക് അപ്പുറം പറയാനുള്ള ചിലതുണ്ട് എന്ന് സൂചിപ്പിച്ചെന്നു മാത്രം.

4 മ്യൂസിക്‌സിന്റെ സംഗീതസംവിധാനം  പുതുമുഖക്കാരുടെതായ യാതൊരു വിധ അനുഭവപ്പെടുത്തലുകളും ഉണ്ടാക്കിയില്ലെങ്കിലും പണ്ട് കാലത്ത് ആസ്വദിക്കപ്പെട്ട പല പാട്ടുകളെയും ഓർമ്മപ്പെടുത്തും വിധം മനോഹരമായിരുന്നു. ചിന്നമ്മയും, മിനുങ്ങും മിന്നാമിനുങ്ങേയുമൊക്കെ പ്രിയദർശൻ സിനിമക്ക് അനുയോജ്യമായ സംഗീതാസ്വാദന പരിസരം തന്നെയാണ് സൃഷ്ടിച്ചത്.

ആകെ മൊത്തം ടോട്ടൽ = ആവർത്തന വിരസതകൾ കൊണ്ട് ഒരിടക്കാലത്ത് മലയാളി പ്രേക്ഷകനെ കൊണ്ട് അയ്യേ പറയിപ്പിച്ച പ്രിയദർശൻ തന്റെ പ്രതാപകാലത്തെ സിനിമകളുടെ നിഴലിൽ നിന്ന് കൊണ്ടല്ലാതെ ഒരുക്കിയ സിനിമ എന്ന നിലക്കാണ് ഒപ്പം കൈയ്യടി നേടുന്നത്. ആ അർത്ഥത്തിൽ ഭേദപ്പെട്ട തിരിച്ചു വരവ് നടത്തിയ പ്രിയദർശനിൽ നിന്ന് ഇനിയും മലയാളി സിനിമാ പ്രേക്ഷകർക്ക് നല്ലത് പ്രതീക്ഷിക്കാനുള്ള വകുപ്പ് ഉണ്ട്. ഒരു കലാകാരൻ എന്ന നിലക്ക് കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടുള്ള മാറ്റങ്ങൾ ആവിഷ്ക്കാരത്തിലും കൊണ്ടു വരേണ്ടതുണ്ട് എന്ന തിരിച്ചറിവ് പ്രിയദർശനു ഉണ്ടായിട്ടുണ്ട് എന്ന ബോധ്യത്തിലാണ് കുറ്റമറ്റ മികച്ച സിനിമയല്ലെങ്കിൽ കൂടിയും 'ഒപ്പം' ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യപ്പെടുന്നത്. കാലത്തിനും പ്രായത്തിനുമൊത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് പ്രകടന മികവ് കാണിക്കാൻ തീരുമാനിച്ചുറപ്പിച്ച മോഹൻലാലിനെയാണ് കഴിഞ്ഞ കുറച്ചു സിനിമകളിലൂടെ കാണാൻ സാധിച്ചത്. 'ഒപ്പ'ത്തിലെ ജയരാമൻ അതൊന്നു കൂടി ഉറപ്പ് വരുത്തി തരുന്നുണ്ട്. മോഹൻലാലുമായുണ്ടായ പരിചയവും സൗഹൃദവുമെല്ലാം തന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരുവായിരുന്നു എന്ന് ആവർത്തിക്കുന്ന പ്രിയദർശന് തന്റെ ഈ തിരിച്ചു വരവിൽ പോലും മോഹൻലാൽ എന്ന സൃഹുത്തിന്റെതായ ഒരു സ്വാധീനമുണ്ടായിരുന്നോ എന്ന് സംശയിക്കാം. പ്രിയൻ-മോഹൻലാൽ കോമ്പോ സിനിമകളുടെ ഒരു നല്ല കാലത്തിന് 'ഒപ്പം' ഇനിയും പ്രേക്ഷകർക്ക് സഞ്ചരിക്കാൻ സാധിക്കട്ടെ. 

വിധിമാർക്ക് = 6.5/10 

-pravin-

Wednesday, October 5, 2016

പ്രതികാരത്തിന് മാത്രമായൊരു 'ഊഴം'

'ഡിറ്റക്ടീവ്' തൊട്ടു 'ഊഴം' വരെഎത്തി നിൽക്കുന്ന തന്റെ സിനിമാ ജീവിതത്തിൽ ജിത്തു ജോസഫ് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടത് 'മെമ്മറീസി'ന്റെയും 'ദൃശ്യ'ത്തിന്റെയും പേരിലാണ്. ഡിറ്റക്ടീവ് തൊട്ടേ സസ്പെൻസ്/ ക്രൈം ത്രില്ലർ ശ്രേണിയിലുള്ള സിനിമകൾ ചെയ്യാനുള്ള ജിത്തുവിന്റെ താൽപ്പര്യവും കഴിവും പ്രകടമായിരുന്നുവെങ്കിലും 'മെമ്മറീസാ'ണ് ജിത്തുവിനെ മലയാളം സസ്പെൻസ് ത്രില്ലർ സിനിമകളുടെ പുതിയ തല തൊട്ടപ്പൻ സംവിധായകനാക്കി മാറ്റിയത്. ദൃശ്യത്തിന്റെ കൂടി വിജയത്തോടെ മലയാളി പ്രേക്ഷകർക്ക് മറിച്ചൊന്നു ചിന്തിക്കാതെ തന്നെ അത് അംഗീകരിക്കാനും സാധിച്ചു. ഈ രണ്ടു ത്രില്ലർ സിനിമകളുടെ ഗംഭീര വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ' ലൈഫ് ഓഫ് ജോസൂട്ടി' തിയേറ്ററിൽ എത്തിയത് 'ട്വിസ്റ്റില്ല, സസ്‌പെൻസില്ല, ഒരു ജീവിതം മാത്രം' എന്ന ഒരു ടാഗ് ലൈനോട് കൂടിയായിരുന്നു. ടാഗ്‌ ലൈനിൽ പറഞ്ഞത് സത്യമായിരുന്നെങ്കിലും ലൈഫ് ഓഫ് ജോസൂട്ടിക്ക് ടിക്കറ്റ് എടുത്തവരിൽ പലരും ജോസൂട്ടിയിലും ഒരു സസ്പെൻസ് ത്രില്ലർ പ്രതീക്ഷിച്ചു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ജിത്തു ജോസഫ് എന്നാൽ സസ്പെൻസ് ത്രില്ലർ സിനിമകളുടെ മാത്രം സംവിധായകൻ എന്ന നിലയിൽ അവ്വിധം പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഈ ഒരു ബാധ്യത 'ഊഴം' സിനിമയെയും ബാധിക്കാനുള്ള സാധ്യത കണ്ടു കൊണ്ടാണ് സംവിധായകൻ തന്നെ സിനിമ ഇറങ്ങുന്നതിനു മുൻപേ 'ഊഴ'ത്തെ കുറിച്ചൊരു ഏകദേശ ധാരണ പ്രേക്ഷകരോട് പങ്കു വച്ചത്. പക്ഷേ its just a matter of time എന്ന് നിസ്സാരമായി പറഞ്ഞു തള്ളുന്ന പോലെയായിരുന്നില്ല ട്രെയിലർ പ്രേക്ഷകന് കൊടുത്ത പ്രതീക്ഷ. അത് കൂടിയായപ്പോൾ 'ഊഴം' എന്നത് പ്രതീക്ഷകളോടെ കാണേണ്ട സിനിമ തന്നെയാണ് എന്ന വിധത്തിലേക്ക് കാര്യങ്ങൾ വീണ്ടും മാറി മറഞ്ഞു. 

ഇനി സിനിമയിലേക്ക് വരുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. 'മെമ്മറീസി'ന്റെ തുടക്കത്തിലെ പോലെ യൂണിഫോമിട്ട ഒരു കൂട്ടം ആളുകൾ കൈത്തോക്കുകളുമായി നിശബ്ദമായി ഒരു കെട്ടിടം വളയുന്നു. ഒറ്റ വ്യത്യാസം മാത്രം, മെമ്മറീസിൽ തോക്കുമായി കെട്ടിടം വളയുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഇവിടെ പ്രതി സ്ഥാനത്താണ്. കൈത്തോക്കുമായി തന്നെ പിടിക്കാൻ എത്തുന്ന പത്തോളം യൂണിഫോം ധാരികളിൽ നിന്നുമുള്ള നായകന്റെ ഓട്ടത്തിനും ഒളിച്ചിരുപ്പിനും ഇടയിൽ നിരവധി കട്ടുകൾ ഉണ്ടാക്കി അതിലൂടെയാണ് ഫ്‌ളാഷ് ബാക്ക് പറയുന്നത്. ഒരേ ലൊക്കേഷനിൽ കിടന്നുള്ള നായകൻറെ ദൈർഘ്യമേറിയ ഓട്ടവും തോക്ക് ധാരികളുടെ ചേസിങ്ങും മാത്രമുള്ള ഒരു സീനിനെ കഥാവാസാനം വരെ വലിച്ചു നീട്ടിക്കൊണ്ട് അതിനിടയിൽ വിരസമായ 'മാച്ച് കട്ടുകൾ' സൃഷ്ടിച്ചത് ഒരു ഘട്ടത്തിൽ മുഷിവുണ്ടാക്കുമ്പോഴും കഥയുടെ പ്രധാന പരിസരം എന്താണെന്നു വ്യക്തമാക്കി കഴിയുമ്പോൾ ത്രില്ലടിക്കാനുള്ളത് സിനിമയിൽ വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷ സംവിധായകൻ നിലനിർത്തുന്നു . 

പ്രതികാരം എന്ന തീമിൽ നിന്ന് കൊണ്ട് മാത്രമുള്ള ഒരു കഥ പറച്ചിലിനാണ് ജിത്തു ശ്രമിച്ചിരിക്കുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കൊല്ലുക എന്ന ദൗത്യത്തിലേക്ക് നായകൻറെ മനസ്സിനെ പെട്ടെന്ന് പാകപ്പെടുത്തി കാണിച്ചു കൊണ്ടുള്ള അവതരണം സിനിമയിൽ ആവശ്യം വേണ്ടി വന്ന അന്വേഷണകതക്കും സസ്പെന്സിനും ഒട്ടും പ്രസക്തിയില്ലാതാക്കി കളഞ്ഞു എന്ന് പറയേണ്ടി വരും. ആദ്യത്തെ അര മുക്കാൽ മണിക്കൂറിൽ തന്നെ വില്ലനാര് എന്ത് കൊണ്ട് നായകൻ അയാളെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നതടക്കുമുള്ള കാര്യകാരണങ്ങൾ വേഗത്തിൽ പറഞ്ഞവസാനിപ്പിക്കുന്നതിനാൽ സിനിമയിൽ ശേഷിക്കുന്ന സമയമത്രയും നായകന്  വില്ലന്മാരെ കൊല്ലുന്നതിനു വേണ്ടി മാത്രമായും മാറുന്നു. കഥാപാത്ര സൃഷ്ടിയുടെ കാര്യത്തിലും തന്റെ മുൻകാല സിനിമകളിലെ പോലെയുള്ള സ്വാഭാവികത അനുഭവപ്പെടുത്താൻ 'ഊഴ' ത്തിൽ ജിത്തു ജോസഫിന് പൂർണ്ണമായും സാധിച്ചിട്ടില്ല. സ്വന്തം കുടുംബത്തെ ഇല്ലായ്മ ചെയ്‌ത വില്ലനോട് നായകന് തോന്നുന്ന പ്രതികാരമാണ് സിനിമയുടെ തീം എന്നിരിക്കെ ഈ ഒരു ചട്ടക്കൂട്ടിലേക്ക് അവശ്യം വേണ്ട വില്ലൻ + വില്ലന്റെ മക്കൾ + മറ്റു സഹായികൾ, പ്രതികാരത്തിന് ഇറങ്ങുന്ന നായകൻ + നായകന്റെ സഹായികൾ, ഇവർക്കിടയിൽ നോക്ക് കുത്തികളായി നിക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർ etc.. എന്ന വിധത്തിലുള്ള ഒരു സ്ഥിരം ഫോർമുലാ കഥാപാത്ര സൃഷ്ടിക്കാണ് ജിത്തു ജോസഫ് ശ്രമിച്ചിരിക്കുന്നത്. 

തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന നായകന്റെയും കുടുംബത്തിന്റെയും സംഭാഷണ ശകലങ്ങളിലും പൊരുത്തക്കേടുകൾ കാണാം. ഏറെ അടുപ്പമുള്ള കടുംബ സുഹൃത്ത് പൊടുന്നനെ കൊല്ലപ്പെട്ടു എന്ന് ടെലിവിഷനിലൂടെ അറിയുന്ന നായകൻറെ പെങ്ങളുടെയും അമ്മയുടെയും മുഖത്ത് സ്വാഭാവികമായുണ്ടാകേണ്ട ദുഖമോ ഞെട്ടലോ ഭയമോ ഇല്ല എന്ന് മാത്രമല്ല സ്വന്തം ഭർത്താവ്/അച്ഛൻ സുരക്ഷിതനാണ് എന്നറിയുന്ന നിമിഷം തൊട്ട് ആ ദുരന്ത വാർത്തയോട് അവർ ഏറെ ആശ്വാസപരമായും പ്രതികരിച്ചു തുടങ്ങുന്നു. കഥാപാത്രങ്ങളുടെ വൈകാരികത ആവശ്യപ്പെടുന്ന രംഗങ്ങളിൽ പോലും അതിനൊരു സ്‌പേസ് കൊടുക്കാൻ തയ്യാറാകാത്ത നിലപാടാണ് ജിത്തു കൈക്കൊണ്ടത്. ഇങ്ങിനെയുള്ള രസക്കേടുകൾ സിനിമയിൽ പലയിടത്തുംആവർത്തിക്കുമ്പോഴും പ്രതികാരം എന്ന തീമിലേക്ക് മാത്രം ഉറ്റുനോക്കി കൊണ്ടുള്ള ഒരു ആസ്വാദനത്തിനായി പ്രേക്ഷകനെ നിർബന്ധിക്കുകയാണ് സംവിധായകൻ. സസ്പെന്സിനോ അന്വേഷണത്തിനോ പ്രാധാന്യമില്ലാതാക്കി കൊണ്ട് നായകൻറെ പ്രതികാരവും വില്ലന്റെ ചെറുത്തു നിൽപ്പും ത്രില്ലിങ്ങായി അനുഭവപ്പെടുത്താനുള്ള ഒരു പരീക്ഷണമായിരുന്നിരിക്കാം ജിത്തുവിന്റെ 'ഊഴം'. അത് ബോധ്യപ്പെടുത്തി കൊണ്ടാണ് പശുപതിയുടെ ക്യാപ്റ്റൻ കഥാപാത്രം സിനിമയിലേക്ക് കടന്നു വരുന്നത്. ആഖ്യാന പദ്ധതിയിലെ മേൽപ്പറഞ്ഞ പരീക്ഷണം ആദ്യപകുതിയിൽ പലയിടത്തും പാളിയെങ്കിലും ജിത്തു ജോസഫ് എന്ന സംവിധായകന്റെ മിടുക്കും കൈയ്യടക്കവും പശുപതിയുടെ കഥാപാത്രത്തോടൊപ്പം സിനിമയിലേക്ക് പിന്നീടങ്ങോട്ട് തിരിച്ച് വരുന്നുണ്ട്. 

സിനിമയിൽ അധികമൊന്നും ചർച്ച ചെയ്യുന്നില്ലെങ്കിലും ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയമായ മരുന്ന് കമ്പനികളുടെ ചൂഷണങ്ങളുടെയും ചതികളുടെയുമൊക്കെ പശ്ചാത്തലത്തിലാണ് വില്ലനെ പരിചയപ്പെടുത്തുന്നത്. എല്ലാ വിധ രാഷ്ട്രീയ സ്വാധീനങ്ങളും പിടിപാടുകളുമുള്ള ഒരു വില്ലനെ വെട്ടിലാക്കാൻ മാത്രമുള്ള തെളിവുകളോ ആരോപണങ്ങളോ ഒന്നും തന്നെ കൃഷ്ണമൂർത്തിയുടെ (ബാലചന്ദ്രമേനോൻ) കയ്യിലുള്ളതായി സിനിമ വെളിപ്പെടുത്തുന്നില്ല. പകരം, കുറെയേറെ പത്രത്താളുകളിൽ നിന്നും മാഗസിനുകളിൽ നിന്നും കൃഷ്ണമൂർത്തി വെട്ടിയെടുത്ത് കൊണ്ട് നടക്കുന്ന വാർത്താ ശകലങ്ങളെ അതീവ രഹസ്യ സ്വഭാവമുള്ള എന്തോ വലിയ തെളിവുകളായി ഹൈലൈറ്റ് ചെയ്യുകയാണ്. വിൽഫ്രഡ് മാർക്കസ് (ജയപ്രകാശ്) നിസ്സാരക്കാരനല്ല എന്ന് പ്രേക്ഷകന് വ്യക്തമാക്കി കൊടുത്ത ശേഷവും ഈ ഹൈലൈറ്റിങ്ങിനു കുറവ് വരുന്നില്ല എന്ന് മാത്രമല്ല നാലഞ്ചു കഷ്ണം പത്ര കുറിപ്പുകളെ രഹസ്യമായി സൂക്ഷിച്ചു വക്കാൻ പെടാ പാട് പെടുന്ന കൃഷ്ണമൂർത്തിയെയൊക്കെ ദയനീയമാം വിധം അവതരിപ്പിക്കുന്നുമുണ്ട് സംവിധായകൻ . കൃഷ്ണമൂർത്തിയുമായി വിൽഫ്രഡ് മാർക്കസിനുണ്ടാകുന്ന ശത്രുതയുടെ കാരണം പോലും ഒന്ന് രണ്ടു ചെറിയ സീനുകൾ കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന സംവിധായകൻ തൊട്ടടുത്ത സീനുകളിലൂടെ തന്നെ നായകന്റെ കുടുംബത്തിന് സഡൻ ഡെത്ത് വിധിക്കുകയാണ്. കൃഷ്ണമൂർത്തിയെയും കുടുംബത്തെയും ഒന്നടങ്കം കൊല്ലാൻ തക്കതായ ശത്രുത്ര വിൽഫ്രഡ് മാർക്കസിന് ഉണ്ടായത് എങ്ങിനെയാണ്, കൃഷ്ണമൂർത്തിയുടെ അന്വേഷണം എങ്ങിനെ വിൽഫ്രഡ് മാർക്കസിലേക്ക് എത്തി, അയാളുടെ മരുന്ന് കമ്പനി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങൾ എന്തൊക്കെയായിരുന്നു എന്നതിന്റെയൊന്നും രംഗ വിശദീകരണങ്ങൾക്ക് ശ്രമിക്കാതെ നേരത്തെ സൂചിപ്പിച്ച പോലെ നായകന് പ്രതികാരം വീട്ടാനായി മാത്രം ഒരു "ഊഴം" സൃഷ്ടിക്കുക മാത്രമാണ് ജിത്തു ജോസഫ് ചെയ്തിട്ടുള്ളത്. 

2007 -2008 കാലങ്ങളിൽ പൃഥ്വിരാജിനെ നായകനാക്കി ജിത്തു ചെയ്യാനുദ്ദേശിച്ച ഒരു പടമായിരുന്നു ഊഴം. അന്ന് ബിപിൻ പ്രഭാകറിന്റെ 'കാക്കി' സിനിമയുടെ തിരക്കിൽ പെട്ട് പോയ പൃഥ്വിരാജിന് ജിത്തുവിന്റെ സിനിമയുമായി സഹകരിക്കാൻ സാധിക്കാതെ പോയി. പ്രതികാര കഥകൾ എല്ലാ കാലത്തും വിറ്റു പോകാൻ എളുപ്പമാണ് എന്ന തിരിച്ചറിവായിരിക്കാം കാലം തെറ്റിയ സമയത്താണെങ്കിലും 'ഊഴം' സിനിമയുമായി മുന്നോട്ട് പോകാൻ ജിത്തുവും പൃഥ്വിയും ഒരു പോലെ തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണം. അതിൽ തെറ്റില്ലായിരുന്നു. പക്ഷേ കാലം തെറ്റി ചെയ്യുന്ന സിനിമകളുടെ സ്ക്രിപ്റ്റിലും അവതരണത്തിലുമടക്കം കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്ന നിലപാട് തെറ്റായിരുന്നു എന്ന് ചൂണ്ടി കാണിക്കേണ്ടി വരുന്നുണ്ട് സിനിമ കഴിയുമ്പോൾ. പഴുതടച്ച തിരക്കഥകൾ കൊണ്ടും പിഴവുകൾ അനുഭവപ്പെടാത്ത അവതരണം കൊണ്ടും മികച്ചു നിന്ന ജിത്തുവിന്റെ മുൻകാല സിനിമകളെ കൂടി കണക്കിലെടുക്കുമ്പോൾ ഇത്തരം ചൂണ്ടി കാണിക്കലുകൾ അദ്ദേഹത്തോടുള്ള  പ്രേക്ഷകന്റെ ഉത്തരവാദിത്തം കൂടിയാണ്. 

ആകെ മൊത്തം ടോട്ടൽ = പ്രതികാര കഥകളെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ചോദ്യങ്ങളൊന്നുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് ഊഴം. ദൃശ്യവും മെമ്മറീസുമൊക്കെ മനസ്സിൽ താലോലിച്ചു കൊണ്ട് കാണുന്നവർക്ക് ഊഴം നിരാശയാകും എന്ന കാര്യത്തിൽ തർക്കമില്ല. സംവിധായകന്റെ മുൻ‌കൂർ ജാമ്യം ഇവിടെ ഓർക്കുന്നതും നല്ലതാണ്. ഇതൊരു സസ്പെൻസ് ത്രില്ലർ അല്ല. ഒരു കുടുംബത്തെ കൊല്ലാക്കൊല ചെയ്തവനോടുള്ള വെറും പ്രതികാരത്തിന്റെ കഥയാണ്. ഇതിൽ സസ്പെന്സിനു റോളില്ല. പ്രതികാരം ത്രില്ലായി അനുഭവപ്പെട്ടാൽ അത് തന്നെയാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചതും. ദിവ്യാ പിള്ളയുടെ നായികാ വേഷത്തെക്കാൾ സിനിമയിൽ കൊള്ളാം എന്ന് തോന്നിപ്പിച്ചത് രസ്ന അവതരിപ്പിച്ച നായകൻറെ പെങ്ങൾ കഥാപാത്രമാണ്. ബാലചന്ദ്രമേനോൻ, പൃഥ്വി രാജ്, ജയപ്രകാശ് തുടങ്ങിയവരുടെ പ്രകടനത്തെക്കാൾ ആകർഷണം തോന്നിയത് പശുപതി അവതരിപ്പിച്ച ക്യാപ്റ്റൻ കഥാപാത്രമായിരുന്നുവെങ്കിലും ഓവർ ഹൈപ്പുണ്ടാക്കി അവസാന സീനുകളിലേക്ക് എത്തുമ്പോഴേക്കും ക്യാപ്റ്റൻ എന്നത് ഒരു വിഡ്ഡി വേഷമായി ഒതുങ്ങിപ്പോകുന്നു. വില്ലന്റെ മക്കൾ വേഷം ചെയ്ത ആൻസനും ടോണിയും മോശമാക്കിയില്ല. അനിൽ ജോൺസന്റെ സംഗീതവും കൊള്ളാമായിരുന്നു. 


*വിധി മാർക്ക് = 6/10 

-pravin-